Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഴുവന്‍ ഇസ്രായേല്‍ സൈനികരെയും വിട്ടയക്കാം; പക്ഷേ... ഇക്കാര്യം അംഗീകരിക്കണമെന്ന് ഹമാസ്

കേപ്ടൗണ്‍: പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കവെ ഹമാസിന്റെ പ്രതികരണം ചര്‍ച്ചയാകുന്നു. തങ്ങളുടെ തടവിലുള്ള ഇസ്രായേല്‍ സൈനികരെ എല്ലാവരെയും വിട്ടയക്കാമെന്നും എന്നാല്‍ ഉപാധിയുണ്ടെന്നും ഹമാസ് നേതൃത്വം അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ സന്ദര്‍ശനത്തിന് എത്തിയ ഗാസ മുന്‍ ആരോഗ്യമന്ത്രിയും ഹമാസ് നേതാവുമായ ബാസിം നയിം ആണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും ജറുസലേമില്‍ നിന്നും ഇസ്രായേല്‍ സൈന്യം പതിനായിരത്തോളം പലസ്തീന്‍കാരെ തടവിലാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന എല്ലാ പലസ്തീന്‍കാരെയും വിട്ടയച്ചാല്‍ മുഴുവന്‍ ഇസ്രായേലികളെയും മോചിപ്പിക്കാന്‍ ഹമാസ് തയ്യാറാണ് എന്നാണ് ബാസിം നയിം മാധ്യമങ്ങളോട് പറഞ്ഞത്.

gaza-hostage

ഖത്തറിന്റെ മധ്യസ്ഥതയില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വെടിനിര്‍ത്തല്‍ ഒരു ദിവസം കൂടി നീട്ടാന്‍ ഹമാസും ഇസ്രായേലും തയ്യാറായിട്ടുണ്ട്. ഇതോടെ ഏഴാം ദിവസത്തിലേക്കാണ് വെടിനിര്‍ത്തല്‍ കടന്നിരിക്കുന്നത്. ഇതിനകം 250 ഓളം പേര്‍ ഇരുഭാഗത്ത് നിന്നും മോചിതരായി. എന്നാല്‍ നിരവധി പലസ്തീന്‍കാരെ ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നുണ്ട്.

ആദ്യം നാല് ദിവസത്തെ വെടിനിര്‍ത്തലാണ് ഇരുപക്ഷവും അംഗീകരിച്ചത്. പിന്നീട് രണ്ട് ദിവസം കൂടി നീട്ടി. ഇപ്പോള്‍ ഒരു ദിവസം കൂടി നീട്ടിയിരിക്കുകയാണ്. സുസ്ഥിരമായ വെടിനിര്‍ത്തലിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഖത്തര്‍, ഈജിപ്ത്, അമേരിക്ക, ഇസ്രായേല്‍, ഹമാസ് എന്നീ കക്ഷികളാണ് ചര്‍ച്ചയില്‍ ഭാഗമാകുന്നത്.

പിടികൂടിയവരെ വച്ച് വില പേശാനുള്ള തന്ത്രമാണ് ഹമാസിന്റേത്. ഇസ്രായേല്‍ ജയിലിലുള്ള പലസ്തീന്‍കാരുടെ മോചനമാണ് ഹമാസ് ആവശ്യപ്പെടുന്നത്. 2011ല്‍ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ ഹമാസ് വിട്ടുകൊടുത്തത് ആയിരത്തിലധികം പലസ്തീന്‍കാര്‍ക്ക് പകരമായിട്ടാണ്. ഈ സാഹചര്യത്തില്‍ നിരവധി ഇസ്രായേല്‍ സൈനികരെ തടവിലാക്കിയ ഹമാസ് വേഗത്തില്‍ വഴങ്ങില്ല എന്ന് ഉറപ്പാണ്.

7000ത്തിലധികം പലസ്തീന്‍കാര്‍ ഇസ്രായേല്‍ ജയിലിലുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ വരുമെന്ന് ഹമാസ് പറയുന്നു. പലസ്തീനിലെ പല പ്രമുഖ നേതാക്കളും തടവിലാണ്. കൂടാതെ സ്ത്രീകളും കുട്ടികളുമുണ്ട്. ഇതുവരെ ഇരുഭാഗവും വിട്ടയച്ചത് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും മാത്രമാണ്.

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 60 ഇസ്രായേല്‍ ബന്ദികള്‍ കൊല്ലപ്പെട്ടുവെന്ന് മൂന്നാഴ്ച മുമ്പ് ഹമാസ് അറിയിച്ചിരുന്നു. ബന്ദികളുടെ കൂട്ടത്തില്‍ 10 മാസം പ്രായമായ കുഞ്ഞുമുണ്ടെന്ന് ഹമാസ് പറയുന്നു. ഇക്കാര്യം പ്രത്യേകം അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു. വെടിനിര്‍ത്തല്‍ തുടരണം എന്ന അഭിപ്രായത്തിലേക്ക് യൂറോപ്യന്‍ രാജ്യങ്ങളും എത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+