ചൈനയിൽ പുതിയ വൈറസ്, ഹാന്റാ വൈറസ് ബാധിച്ച് ഒരാൾ മരിച്ചു!! പരിഭ്രാന്തി, എന്താണ് ഹാന്റാ വൈറസ്?
വുഹാൻ; ലോകം കൊറോണ ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. ഇതുവരെ പതിനാറായിരത്തോളം പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. മൂന്ന് ലക്ഷത്തിലധികം പേർക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൊവിഡ് പൊട്ടിപുറപ്പെട്ട ചൈനയിൽ നിന്ന് ആശവഹമായ ചില റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി പുറത്തുവന്നിരുന്നത്. കഴിഞ്ഞ നാലു ദിവസത്തിനിടെ വളരെ ചുരുങ്ങിയ കേസുകൾ മാത്രമാണ് ചൈനയിൽ പുതുതായി റിപ്പോർട്ട് ചെയ്തത്.
Recommended Video
അതിനിടെയാണ് ചൈനയിൽ പരിഭ്രാന്തി പരത്തി മറ്റൊരു പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഹാന്റാ വൈറസാണ് പുതിയതായി രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. വൈറസ് മൂലം രാജ്യത്ത് ഒരു മരണം സ്ഥിരീകരിച്ചു.എന്താണ് ഹാന്റാ വൈറസ്, അറിയാം
തുടക്കം ചൈനയിൽ
ചൈനയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെയാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ജനുവരിയില്‍ വൈറസിന്റെ വ്യാപനം വര്‍ധിച്ചതോടെ ഏകദേശം 1.1കോടി ജനങ്ങളായിരുന്നു ഈ സമയത്ത് ക്വാറന്റൈനില്‍ കഴിഞ്ഞത്. 81,093 പേർക്കായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3270 പേർ മരിക്കുകയും ചെയ്തു. എന്നാൽ വൈറസിന്റെ വ്യാപനം തടയുന്നതില്‍ ചൈന ഏറെ കുറെ വിജയം കൈവരിച്ചിരിക്കുകയാണ്.
നിയന്ത്രണങ്ങളിൽ ഇളവ്
രോഗം സ്ഥിരീകരിച് 89 ശതമാനത്തോളം പേർ രോഗ മുക്തി നേടി ആശുപത്രി വിട്ടുവെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. 72,703 പേരാണ് ഇതിനോടകം രോഗ മുക്തി നേടിയിരിക്കുന്നത്.നിലവിൽ 5,120 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം.
രണ്ട് മാസത്തെ ലോക്ക് ഡൗൺ
രണ്ടു മാസത്തെ ലോക്ക് ഡൗണിന് ശേഷം ഹുബൈ പ്രവിശ്യയിൽ യാത്രാനിയന്ത്രണം എടുത്ത് മാറ്റിയിട്ടുണ്ട്. അർധരാത്രി മുതൽ ആരോഗ്യവാൻമാരായ ആളുകൾക്ക് തിരികെ ഹുബെയിൽ പ്രവേശിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അടുത്ത മാസം എട്ട് മുതൽ വുഹാനിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും എടുത്തുമാറ്റും.
ആദ്യ മരണം
അതിനിടെയാണ് രാജ്യത്ത് ആശങ്കയേറ്റി പുതിയ വൈറസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയിലെ ഹുവാൻ പ്രവിശ്യയിൽ നിന്നുള്ളയാൾക്കാണ് തിങ്കളാഴ്ച ഹാന്റാ വൈറസ് സ്ഥിരീകരിച്ചത്. ചാർട്ടേഡ് ബസ്സിൽ ഷാൻഡോംഗ് പ്രവിശ്യയിലേക്ക് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അദ്ദേഹം മരിച്ചതെന്ന് ചൈനയുടെ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
പരിഭ്രാന്തിയിൽ ജനം
ഇതോടെ ബസിലെ മറ്റ് യാത്രക്കാരേയും പരിശോധനയ്ക്ക് വിധേമയാമാക്കി. അതേസമയം കൊറോണ ഭീതിക്കിടെയുണ്ടായ പുതിയ വൈറസ് ബാധ മരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്കാണ് വഴിവെച്ചിരിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ തന്നെ ഹാന്റൈ വൈറസ് സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങ് ആയിട്ടുണ്ട്.
എലികളിൽ നിന്ന്
കൊറോണയെ പോലെ മറ്റൊരു മഹാമാരിയായി ഹാന്റാ വൈറസ് മാറുമോയെന്ന ആശങ്കയാണ് ജനങ്ങൾക്കുള്ളത്. എന്നാൽ കൊവിഡ് പോലെ വായുവിലെ ഹാന്റാ വൈറസ് പകരില്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. എലികളുടെ വിസര്‍ജ്യത്തിൽ നിന്നാണ് വൈറസ് രോഗബാധയുണ്ടാകുന്നത്.പനി, തലവേദന, പേശിവേദന, വയറുവേദന, തലകറക്കം, ഛർദ്ദി, ഓക്കാനം,വയറിളക്കം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.
പകരില്ലെന്ന്
ഫ്‌ളൂ, ഡെങ്കിപ്പനി, എലിപ്പനി എന്നിവരുടെ ലക്ഷണങ്ങളോടെയും ഈ രോഗം പ്രത്യക്ഷപ്പെട്ടേക്കാം. മനുഷ്യരില്‍നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പകരില്ലെന്നും വിദഗ്ധര്‍ പറയുന്നു. എലികളുടെ മൂത്രം, കാഷ്ഠം, മറ്റു സ്രവങ്ങള്‍ തുടങ്ങിയവ വഴിയാണ് രോഗം മനുഷ്യനിലേക്ക് പകരുന്നത്.
പകർന്നിട്ടുണ്ട്
അതേസമയം ആരോഗ്യവാനായ വ്യക്തികൾക്ക് പോലും ഹാന്റാ വൈറസ് പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വെബ്‌സൈറ്റിൽ പറയുന്നു. രക്തപരിശോധനയിലൂടെ രോഗനിര്‍ണ്ണയം നടത്താം.ശ്വാസകോശത്തെയും വൃക്കകളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക.
മുൻപ് പകർന്നു
നേരത്തെ ലോകത്ത് ചിലിയും അർജന്റീനയിലും മാത്രമാണ് വൈറസ് റിപ്പോർട്ട് ചെയ്തിരുന്നത്. അതേസമയം ഇവിടങ്ങളിൽ രോഗ ബാധിതനായ വ്യക്തിയുമായി അടുത്ത് ഇടപഴകിയവരിലേക്ക് രോഗം പകർന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ടിൽ പറയുന്നു.
ആഗോള തലത്തിൽ
അതേസമയം കർശന നിയന്ത്രണങ്ങൾക്കിടയിലും ആഗോളതലത്തിൽ കൊറോണ മരണം ഉയരുകയാണ്. ലോകത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിൽ തിങ്കളാഴ്ച 602 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6077 ആയി.
മുന്നറിയിപ്പ്
അതേസമയം ലോകത്ത് രോഗവ്യാപനത്തിന്റെ തോത് ഗണ്യമായി ഉയരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ആദ്യ കേസിൽ നിന്ന് ഒരുലക്ഷമാകാൻ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാൻ 11 ദിവസവും മൂന്ന് ലക്ഷമാകാൻ വെറും നാല് ദിലസവുമാണ് എടുത്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആഗോള വെടിനിർത്തൽ പ്രഖ്യാപിച്ച് കൊവിഡിനെതിരെ പോരാടണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.