പാരിസ് ഉടമ്പടി: ട്രംപ് തീരുമാനം മാറ്റുമെന്ന് ഇന്ത്യക്ക് പ്രതീക്ഷ
ദില്ലി: പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറാനുള്ള അമേരിക്കൻ തീരുമാനത്തിൽ ഒരു പുനർ വിചിന്തനം ഉണ്ടാകുമെന്ന് ഇന്ത്യക്ക് പ്രതീക്ഷ. ട്രംപിന്റെ തീരുമാനം ഇന്ത്യക്ക് ഒരു ഷോക്ക് ആയിരുന്നുവെന്നും എങ്കിലും ട്രംപ് തീരുമാനം മാറ്റുമെന്നാണ് പ്രതീക്ഷയെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഒരു രാജ്യം അവരുടെ മാത്രം താത്പര്യങ്ങൾ സംരക്ഷിക്കുന്നത് നിരാശാജനകമായ കാര്യമാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
പാരിസ് ഉടമ്പടിയിൽ നിന്നുള്ള ട്രംപിന്റെ പിൻമാറ്റം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഏതു സാഹചര്യത്തിലാണ് ട്രംപ് അത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് അറിയേണ്ടതുണ്ട്. ഈ വിഷയത്തിൽ ട്രപ് മാറിച്ചിന്തിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ട്രംപിന്റെ തീരുമാനം ഇന്ത്യ-യുഎസ് ബന്ധത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും ഒബാമ ഭരണകാലഘട്ടത്തിലേതു പോലെ തന്നെ ഇന്ത്യ-യുഎസ് ബന്ധം നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകുമെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു.
ഇന്ത്യ,ചൈന പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് പാരിസ് ഉടമ്പടിയെന്നും ഇന്ത്യക്ക് ഇതിലൂടെ കോടിക്കണക്കിന് വിദേശഡോളർ സഹായമായി ലഭിക്കുമെന്നും ട്രംപ് ആരോപിച്ചിരുന്നു. ഈ ആരോപണം ഈ വർഷം അവസാനം പ്രധാനമന്ത്രി നടത്താനിരിക്കുന്ന യുഎസ് സന്ദർശനത്തിൽ കരിനിഴൽ വീഴ്ത്തും എന്നും വിലയിരുത്തപ്പെട്ടിരുന്നു. കാർബൺ വാതകങ്ങളുടെ തോത് നിയന്ത്രിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളും ആഗോളതാപനവും കുറച്ച് പരസ്ഥിതിയെ സംരക്ഷിക്കുമെന്നാണ് പാരിസ് ഉടമ്പടിയുടെ പ്രഖ്യാപനം. എന്നാൽ ഏറ്റവും അധികം കാർബൺ വാതകങ്ങൾ പുറന്തള്ളുന്ന അമേരിക്ക പുറത്തുപോയത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.