ചൈനയെ പോലെ തന്നെ ഇന്ത്യയും; ഇരു രാജ്യങ്ങളും റഷ്യൻ എണ്ണ ഇറക്കുമതി വെട്ടികുറച്ചെന്ന് ആവർത്തിച്ച് യുഎസ്
ന്യൂയോർക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന മാനിച്ച് ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ വെട്ടിക്കുറച്ചതായി ആവർത്തിച്ച് വൈറ്റ് ഹൗസ്. ദേശീയ താൽപ്പര്യവും ഉപഭോക്തൃ സുരക്ഷയും മാത്രം അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ ഊർജ്ജ നയം മുന്നോട്ട് പോകുന്നതെന്ന് തുടർച്ചയായി ന്യൂഡൽഹി വാദിക്കുന്ന ഘട്ടത്തിലാണ് പ്രസിഡന്റ് ട്രംപിന്റെ അവകാശവാദം വൈറ്റ് ഹൗസ് തന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുരോഗതിയുടെ അഭാവത്തിൽ പ്രസിഡന്റ് ട്രംപ് കനത്ത നിരാശയിലാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റഷ്യൻ എണ്ണക്കമ്പനികൾക്കെതിരായി ഏർപ്പെടുത്തി ഏറ്റവും പുതിയ ഉപരോധങ്ങൾ മോസ്കോയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ പ്രഹരം ഏൽപ്പിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ചൈന കുറയ്ക്കുന്നതായി ഇന്ന് രാവിലെ ചില അന്താരാഷ്ട്ര വാർത്തകൾ ഞാൻ കണ്ടു. പ്രസിഡന്റിന്റെ അഭ്യർത്ഥനപ്രകാരം ഇന്ത്യയും അതുതന്നെ ചെയ്‌തിട്ടുണ്ടെന്ന് നമുക്കറിയാം. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഞങ്ങളുടെ സഖ്യകക്ഷികളായ യൂറോപ്യൻ രാജ്യങ്ങളെയും പ്രസിഡന്റ് നിർബന്ധിച്ചു' ലീവിറ്റ് പറയുന്നു.
സമാധാന പരിഹാരത്തിലേക്ക് നീങ്ങുന്നതിൽ വേണ്ടത്ര താൽപ്പര്യമോ നടപടിയോ കാണിക്കാത്തതിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനിൽ പ്രസിഡന്റ് ട്രംപ് നിരാശനാണെന്ന് ലീവിറ്റ് വ്യക്തമാക്കി. ഈ വർഷം അവസാനം ഇരു നേതാക്കളും കൂടിക്കാഴ്‌ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ റഷ്യ യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ചതിനെത്തുടർന്ന് നിലവിൽ കൂടിക്കാഴ്‌ച അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയാണ്.
എന്നാൽ റഷ്യൻ പ്രസിഡന്റ് പുടിൻ അമേരിക്ക സാമ്പത്തിക സമ്മർദ്ദം ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്നാണ് ആരോപിക്കുന്നത്. ഈ തന്ത്രങ്ങൾ പരാജയപ്പെടുമെന്നാണ് റഷ്യൻ പ്രസിഡന്റ് പറഞ്ഞത്. എണ്ണ കമ്പനികൾക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങളെ യുഎസും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താത്ത സൗഹൃദപരമല്ലാത്ത നീക്കമെന്നും പുടിൻ വിശേഷിപ്പിച്ചു.
ക്രെംലിനിന്റെ ഊർജ്ജ വരുമാനം കുറച്ച് കൊണ്ട് അവരെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലുക്കോയിലിനും എതിരെ യുഎസ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രസ് സെക്രട്ടറിയുടെ വാർത്താ സമ്മേളനം നടന്നത്. യുക്രൈൻ യുദ്ധത്തിലെ ഫണ്ടിംഗ് നിർത്തലാക്കുകയാണ് യുഎസ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
'ഈ ഉപരോധങ്ങൾ ദോഷം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ട്രഷറി സെക്രട്ടറി ഇന്നലെ പറഞ്ഞതുപോലെ' എന്നും ലീവിറ്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനിടെ നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യ റഷ്യൻ ക്രൂഡിന്റെ ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്‌തിരുന്നു.
എന്നാൽ ഈ ഏകോപിത നടപടിയെക്കുറിച്ചുള്ള എല്ലാ അവകാശവാദങ്ങളും ഇന്ത്യ തള്ളുകയാണ് ചെയ്‌തത്. ഇന്ത്യയുടെ ഊർജ്ജ നയം സ്വതന്ത്രമാണെന്നും സ്ഥിരതയുള്ള വിലകളും വിശ്വസനീയമായ വിതരണ ശൃംഖലകളും ഉറപ്പാക്കുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ആവർത്തിച്ചു. അതുകൊണ്ട് തന്നെ ട്രംപിന്റെ അവകാശവാദത്തിൽ കഴമ്പില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications