പാകിസ്താനില്‍ അറസ്റ്റിലായത് പാക് പരിശീലനം ലഭിച്ച ഭീകരന്‍!! എടിഎസിന്‍റെ വലയിൽ വീണില്ലെന്നും പോലീസ്
മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ സ്ക്വാഡാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്
ദില്ലി: പാകിസ്താനിൽ അറസ്റ്റിലായ ഇന്ത്യക്കാരൻ പാക് പരിശീലനം ലഭിച്ച ഭീകരനമാണെന്ന് ഭീകരവിരുദ്ധ സ്ക്വാഡ്. മെയ് 19ന് പാകിസ്താനിൽ അറസ്റ്റിലായ ഷെയ്ഖ് നബി അഹമ്മദിനെക്കുറിച്ച് മഹാരാഷ്ട്ര പോലീസാണ് നിർണ്ണായക വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. നിരോധിത സംഘടനയായ സിമി അംഗമായ നബി 2005- 2006 കാലഘട്ടത്തിൽ പോലീസ് അന്വേഷിച്ചുകൊണ്ടിരുന്നയാളാണെന്നും പോലീസ് പറയുന്നു. മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ സ്ക്വാഡാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുള്ളത്.
എന്നാൽ മതിയായ രേഖകളില്ലാതെ അധികകാലം രാജ്യത്ത് തങ്ങിയ കേസിലാണ് ഷെയ്ഖ് നബിയെ അറസ്റ്റ് ചെയ്തതെന്നാണ് പാകിസ്താൻ നല്‍കുന്ന വിവരം. എന്നാൽ ഇയാൾ അറസ്റ്റിലായ വിവരം പാകിസ്താൻ അറിയിച്ചില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. മെയ് 19ന് ഇസ്ലാമാബാദിൽ നിന്ന് അറസ്റ്റിലായ നബിയെ ,14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചിട്ടുണ്ട്.
മുംബൈയില്‍ നിന്ന് മുങ്ങി
2003 മുതൽ മഹാരാഷ്ട്ര പോലീസിലെ ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്ന നബി ജമ്മു കശ്മീർ വഴി അതിർത്തി കടന്ന് പാകിസ്താനിലെത്തുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. 2006 മുതൽ ഇയാളെ മുംബൈയിൽ നിന്ന് കാണാതായിരുന്നുവെന്നും പോലീസ് പറയുന്നു. 2006ല്‍ തന്നെ അതിർത്തി കടന്ന് പാകിസ്താനിലെത്തിയെന്നും വിവരമുണ്ട്.
അറസ്റ്റ് യാത്രാരേഖകളില്ലാത്തതിനെ തുടർന്ന് !!
മുംബൈയിലെ ജോഗേശ്വരി സ്വദേശിയായ നബിയെ ആവശ്യമായ യാത്രാ രേഖകളില്ലാത്തതിനെ തുടർന്ന് ഇസ്ലാമാബാദിൽ വച്ച് പിടികൂടുകയായിരുന്നു.
മുംബൈ എടിഎസിന്‍റെ നിരീക്ഷണത്തിൽ
2002ൽ ഡിസംബറിസെ ഘാട്ട്കോപ്പർ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഷെയ്ഖ് നബി ഉൾപ്പെടെയുള്ള സിമി പ്രവർത്തകരിലേയ്ക്ക് അന്വേഷണം വഴിമാറുന്നത്. ഇതേത്തുടർന്നാണ് നിരോധിത സംഘടനയായ സിമിയിൽ പ്രവർത്തിക്കുന്ന നബി ഉൾപ്പെടെയുള്ളവർ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ നിരീക്ഷണ വലയത്തിലാവുന്നത്.
പാകിസ്താനിലേയ്ക്കുള്ള വഴി
ദുബായില്‍ ജോലി ലഭിച്ചെന്ന് വീട്ടുകാരെ ബോധിപ്പിച്ച് വീട്ടിൽ നിന്നിറങ്ങിയ നബി മുംബൈ വിമാനത്താവളത്തിലേയ്ക്ക് തനിക്കൊപ്പം സഞ്ചരിച്ച സഹോദരനെ പകുതി വഴിയിൽ ഇറക്കിവിട്ട ശേഷം പാകിസ്താനിലേയ്ക്ക് പോകുകയായിരുന്നു. 2006ലായിരുന്നു ഈ സംഭവം. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഷെയ്ഖ് നബി പാകിസ്താനിലേയ്ക്ക് കടന്നുവെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.