35 വര്‍ഷത്തെ സര്‍വീസില്‍ 48 സ്ത്രീകളെ പീഡിപ്പിച്ചു, ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരന്‍
ലണ്ടന്‍: 35 വര്‍ഷത്തെ മെഡിക്കല്‍ സര്‍വീസിനിടെ ചികിത്സക്കായി എത്തിയ 48 സ്ത്രീകളെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ പീഡിപ്പിച്ചുവെന്ന് കണ്ടെത്തി കോടതി. 72 കാരനായ കൃഷ്ണ സിങ് കുറ്റക്കാരനാണെന്ന് സ്‌കോട്ട്‌ലന്‍ഡ് കോടതി കണ്ടെത്തിയത്. ജനറല്‍ പ്രാക്ടീഷ്ണര്‍ ആണ് കൃഷ്ണ സിങ്. ചികിത്സക്ക് വരുന്ന സ്ത്രീകളെ ചുംബിക്കുക, അനുചിതമായ പരിശോധനകള്‍ നടത്തുക, അശ്ലീല സംഭാഷണങ്ങള്‍ പറയുക തുടങ്ങിയവയാണ് കൃഷ്ണ സിങ്ങിനെതിരെയുള്ള കുറ്റങ്ങള്‍. വിചാരണക്കോടതിയില്‍ സിങ് ഈ കുറ്റങ്ങളെല്ലാം നിഷേധിച്ചിരുന്നു. ഗ്ലാസ്ഗോയിലെ ഹൈക്കോടതിയിലാണ് വിചാരണ നടന്നത്.
രോഗികള്‍ പറയുന്നത് തെറ്റാണെന്നും ചില പരിശോധന രീതികള്‍ ഇന്ത്യയിലെ മെഡിക്കല്‍ ട്രെയിനിങ്ങില്‍ പഠിച്ചതാണെന്നും സിങ് കോടതിയില്‍ പറഞ്ഞു. 1983 ഫെബ്രുവരി മുതല്‍ 2018 മെയ് വരെയുള്ള കാലയളവില്‍ ഈ കുറ്റകൃത്യങ്ങള്‍ നടന്നെന്നാണ് കണ്ടെത്തല്‍. നോര്‍ത്ത് ലനാര്‍ക്ക്‌ഷെയറിലെ മെഡിക്കല്‍ പ്രാക്ടീസുകള്‍ക്ക് പുറമെ സ്ത്രീകളുടെ ചികിത്സയുമായി ബന്ധപ്പെട്ട പലയിടങ്ങളിലും ഇയാള്‍ ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
സ്ത്രീകളെ പീഡിപ്പിക്കുന്നത് ഇയാള്‍ക്ക് പതിവായിരുന്നുവെന്നും അഭിഭാഷക ഏഞ്ചല ഗ്രേ കോടതിയില്‍ പറഞ്ഞു. മെഡിക്കല്‍ സേവനങ്ങളിലെ സംഭാവനയ്ക്ക് റോയല്‍ മെമ്പര്‍ ഓഫ് ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ ബഹുമതി പോലും ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ട്.
'താന്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നില്ല' : നിലപാട് വ്യക്തമാക്കി ഹാര്‍ദിക് പട്ടേല്‍
2018ലാണ് കൃഷ്ണ സിങ്ങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇയാളുടെ അടുത്ത് ചികിത്സക്കെത്തിയ യുവതിയാണ് ഇയാള്‍ക്കെതിരെ ആദ്യം പരാതി നല്‍കുന്നത്. തുടര്‍ന്ന് സിങ്ങിനെതിരെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തി. ഇത്തരത്തില്‍ 54 കേസുകളാണ് ഇയാള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ രണ്ട് കേസുകളിലായി സിങ് കുറ്റക്കാരനല്ലെന്ന് കോടതി വിധിക്കുകയുണ്ടായി. അതേ സമയം ഈ കേസില്‍ സിങ്ങിനുള്ള ശിക്ഷ അടുത്ത മാസമാകും കോടതി വിധിക്കുക. കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കൃഷ്ണ സിങ്ങിനെ കോടതി ജാമ്യത്തില്‍ വിട്ടിട്ടുണ്ട്.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ