സൗദി-ഇറാന്‍ അതിര്‍ത്തിയില്‍ തീക്കളി; ഇറാന്‍ പൗരന്‍ വെടിയേറ്റ് മരിച്ചു, തിരിച്ചടിക്കൊരുങ്ങി ഇറാന്‍
സൗദി അറേബ്യയുടെ നടപടി ഖേദകരമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് മന്ത്രാലയ വക്താവ് ബഹ്‌റാം ഖാസിമി സ്ഥിരീകരിച്ചു.
റിയാദ്/ടെഹ്‌റാന്‍: ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സൗദി-ഇറാന്‍ ജലാതിര്‍ത്തിയില്‍ ആക്രമണം. സൗദി അറേബ്യയുടെ തീരസേന നടത്തിയ ആക്രമണത്തില്‍ ഇറാന്‍ പൗരന്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇറാനില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളിയാണ് വെടിയേറ്റ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.
ഇരുരാജ്യങ്ങളും പല വിഷയങ്ങളിലും കൊമ്പുകോര്‍ക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടായിരിക്കുന്നത്. വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് ഇറാന്‍ പ്രതികരിച്ചിട്ടുണ്ട്. ഗള്‍ഫ് പ്രതിസന്ധിയില്‍ ഇറാനുമായി സഖ്യമുണ്ടാക്കിയെന്നാരോപിച്ചാണ് ഖത്തറിനെതിരേ സൗദി നടപടിയെടുത്തത്.
കൂടുതല്‍ സങ്കീര്‍ണമാകുന്നു
മേഖലയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്നാണ് പുതിയ വിവരങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. പേര്‍ഷ്യന്‍ കടലില്‍ മല്‍സ്യബന്ധനത്തിന് പോയ രണ്ട് ഇറാനിയന്‍ കപ്പലുകള്‍ക്ക് നേരെയാണ് സൗദി തീര സേന ആക്രമണം നടത്തിയത്. കൂറ്റന്‍ തിരമാലകള്‍ വന്നതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബോട്ടുകള്‍ക്ക് നേരെ സൗദിയുടെ ഭാഗത്തുനിന്നു വെടിവയ്പ്പുണ്ടാകുകയായിരുന്നുവെന്ന് ഇറാന്‍ പറയുന്നു.
പ്രകോപനത്തിന് കാരണം?
എന്നാല്‍ സൗദിയുടെ ജലാതിര്‍ത്തി കടന്നതാണോ പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. ഇറാന്‍ ബോട്ടിന് നേരെ വെടിവയ്പ്പുണ്ടാകുകയും മല്‍സ്യത്തൊഴിലാളിയുടെ പിന്‍ഭാഗത്ത് വെടിയേല്‍ക്കുകയും ചെയ്തുവെന്നാണ് ഇറാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സൗദി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
കൊല്ലാന്‍ അധികാരമില്ല
യാദൃശ്ചികമായി ഇറാന്‍ ബോട്ട് സൗദി ജലാതിര്‍ത്തിയില്‍ കടന്നാല്‍ തന്നെ വെടിവച്ച് കൊല്ലാന്‍ സൗദി സൈനികര്‍ക്ക് അധികാരമില്ലെന്ന് ഇറാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ അതിര്‍ത്തി കാര്യങ്ങള്‍ക്കുള്ള ഡയറക്ടര്‍ ജനറല്‍ മാജിദ് അക്വ ബബാഇ പറഞ്ഞു. ഇറാന്‍ മല്‍സ്യബന്ധന ബോട്ടുകള്‍ സൗദി അതിര്‍ത്തി കടന്നോ എന്ന് പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അറസ്റ്റ് ചെയ്യാമായിരുന്നു
അതിര്‍ത്തി ലംഘിച്ചവരെ വേണമെങ്കില്‍ സൗദി തീരസേനയ്ക്ക് അറസ്റ്റ് ചെയ്യാമെന്നും അല്ലെങ്കില്‍ താക്കീത് നല്‍കി തിരിച്ചയക്കാമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഇവിടെ വെടിവച്ച് കൊല്ലുകയണ് ചെയ്തത്. ഈ നടപടി പ്രകോപനപരമാണെന്ന് ഇറാന്‍ വൃത്തങ്ങള്‍ പറയുന്നു.
സ്ഥിതിഗതികള്‍ മാറും
ഗള്‍ഫ് പ്രതിസന്ധിയില്‍ ഇറാന്‍ പ്രതിസ്ഥാനത്താണ്. ഇറാനുമായി ബന്ധമുണ്ടെന്നാണ് ഖത്തറിനെതിരേ നടപടി സ്വീകരിക്കുമ്പോള്‍ സൗദിയും കൂട്ടരും ആരോപിച്ചത്. എന്നാല്‍ ഇറാന്‍ പൗരനെ വെടിവച്ച് കൊന്നതോടെ സ്ഥിതിഗതികള്‍ മാറി മറിയുന്നുമെന്നാണ് കരുതുന്നത്.
നേരിട്ടുള്ള യുദ്ധം
നേരിട്ടുള്ള യുദ്ധത്തിലേക്ക് സംഭവം മാറുമോ എന്ന ആശങ്കയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം ഇറാനില്‍ കടന്നു ആക്രമണം നടത്തുമെന്ന് സൗദി മന്ത്രിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ് അടുത്തിടെ ഒരു അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നു ഇറാന്‍ മറുപടി പറഞ്ഞിരുന്നു.
ഇറാനും സൗദിയും രണ്ട് പക്ഷത്ത്
മാത്രമല്ല, ഗള്‍ഫിലേയും അറബ് ലോകത്തെയും എല്ലാ പ്രശ്‌നങ്ങളിലും ഇറാനും സൗദിയും രണ്ട് പക്ഷത്താണ്. ഇരുരാജ്യങ്ങളും പിന്തുടരുന്ന ഷിയാ-സുന്നി ആദര്‍ശമാണ് മേഖലയിലെ ഭിന്നതകള്‍ക്ക് പ്രധാന കാരണം. സൗദി ഒറ്റപ്പെടുത്തിയ ഖത്തറിന് ആദ്യം സഹായം വാഗ്ദാനം ചെയ്തത് ഇറാനായിരുന്നു.
പാര്‍ലമെന്റ് ആക്രമണം
കഴിഞ്ഞാഴ്ച ഇറാന്‍ പാര്‍ലമെന്റില്‍ ആക്രമണം ഉണ്ടായിരുന്നു. മന്ദിരത്തിന് അകത്ത് കടന്ന അക്രമികള്‍ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന് പിന്നില്‍ സൗദിയാണെന്നാണ് ഇറാന്‍ ആരോപിച്ചത്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഇവര്‍ പുറത്തുവിട്ടിട്ടില്ല.
ദുരന്തമുഖങ്ങള്‍
2015ല്‍ ഹജ്ജ് തീര്‍ഥാനടത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചിരുന്നു. സംഭവത്തിന് പിന്നില്‍ ഇറാനാണെന്നായിരുന്നു സൗദിയുടെ ആരോപണം. ഇറാനില്‍ നിന്നുള്ള 465 തീര്‍ഥാകരും മരിച്ചുവെന്നാണ് ഇറാന്‍ ഭരണകൂടം അറിയിച്ചത്. തൊട്ടുപിന്നാലെ ഹറമിലുണ്ടായ ക്രൈയിന്‍ ദുരന്തത്തില്‍ 11 ഇറാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
ഷിയാ പണ്ഡിതന്റെ വധശിക്ഷ
ഈ വിഷയങ്ങളില്‍ ഇറാനും സൗദിയും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് സൗദിയിലെ പ്രമുഖ ഷിയാ പണ്ഡിതന്‍ ശൈഖ് നിംറ് അല്‍ നിംറിന്റെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കിയത്.തുടര്‍ന്ന് സൗദിക്കെതിരേ വന്‍ പ്രതിഷേധമാണ് ഇറാനില്‍ നടന്നത്. ഈ പശ്ചാത്തലത്തില്‍ നിലവിലെ അതിര്‍ത്തി വെടിവയ്പ്പ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
ഉന്നത തല അന്വേഷണം തുടങ്ങി
സൗദി അറേബ്യയുടെ നടപടി ഖേദകരമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് മന്ത്രാലയ വക്താവ് ബഹ്‌റാം ഖാസിമി സ്ഥിരീകരിച്ചു. സംഭവത്തില്‍ ഇറാന്‍ ഉന്നത തല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.