Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനെ ആക്രമിക്കുമെന്ന് സൗദി അറേബ്യ; ഇറാന്‍ നല്‍കിയ മറുപടി ഗംഭീരം, മക്കയും മദീനയും!!

സൗദിയില്‍ പോരാട്ടം തുടങ്ങുന്നത് വരെ തങ്ങള്‍ കാത്തിരിക്കില്ലെന്നും അതിന് മുമ്പ് ഇറാനില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്നുമാണ് സൗദി രാജകുമാരന്‍ പറഞ്ഞത്.

റിയാദ്/ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ യുദ്ധഭീതി വിതച്ച് സൗദി അറേബ്യയും ഇറാനും. ഇറാനെ ആക്രമിക്കുമെന്നാണ് സൗദിയുടെ ഭീഷണി. എന്നാല്‍ ശക്തമായ തിരിച്ചടിക്ക് തങ്ങള്‍ മടിക്കില്ലെന്ന് ഇറാന്‍ മറുപടി നല്‍കി. കൂടെ അവര്‍ ഒരു കാര്യം കൂടി പറഞ്ഞു.

സൗദിയില്‍ മുസ്ലിം രാഷ്ട്ര നേതാക്കളുടെ സമ്മേളനം നടക്കാനിരിക്കെയാണ് ഇരുരാജ്യങ്ങളുടെയും വാക് പോര്. സൗദി സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുന്നുണ്ട്. സുന്നി ശിയാ അടിത്തറയിലാണ് ഇരുരാജ്യങ്ങളുടെയും പ്രവര്‍ത്തനവും ഭീഷണി മുഴക്കലും. ഇറാന്‍ മുസ്ലിംലോകത്ത് പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നും വേണ്ടി വന്നാല്‍ ഇറാനെ ആക്രമിക്കുമെന്നുമായിരുന്നു സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭീഷണി.

മക്കയും മദീനയും ഒഴിച്ച് എല്ലാം തകര്‍ക്കും

അതിന് മറുപടിയാണ് കഴിഞ്ഞദിവസം ഇറാന്‍ പ്രതിരോധമന്ത്രി ഹുസൈന്‍ ദെഹ്ഗാന്‍ നല്‍കിയത്. സൗദി തങ്ങളെ ആക്രമിച്ചാല്‍ ആ രാജ്യത്തെ മക്കയും മദീനയുമല്ലാത്ത എല്ലാ പ്രദേശങ്ങളും ആക്രമിച്ച് തകര്‍ത്തുകളയുമെന്നാണ് ദെഹ്ഗാന്‍ പറഞ്ഞത്.

ശക്തമായ മറുപടി നല്‍കാന്‍ അറിയാം

വിശുദ്ധ നഗരങ്ങളായതു കൊണ്ടാണ് മക്കയും മദീനയും ആക്രമണത്തില്‍ നിന്ന് ഒഴിവാക്കുന്നതെന്നും ഇറാന്‍ മന്ത്രി വ്യക്തമാക്കി. പ്രകോപനപരമാണ് സൗദിയുടെ പ്രതികരണം. അതിന് ശക്തമായ മറുപടി നല്‍കാന്‍ തങ്ങള്‍ക്കറിയാം-ദെഹ്ഗാന്‍ പറഞ്ഞു.

വ്യോമ സേനയെ കണ്ട് കളിക്കണ്ട

വ്യോമ സേനയുണ്ടെന്ന് കരുതിയാണ് സൗദി ഇത്ര വീമ്പിളക്കുന്നതെന്ന് യമനിലെ സ്ഥിതിഗതികള്‍ പരാമര്‍ശിച്ച് ദെഹ്ഗാന്‍ പറഞ്ഞു. യമനില്‍ സൗദി സൈന്യം ആ രാജ്യത്തെ ഹൂഥി വിമതര്‍ക്കെതിരേ ആക്രമണം നടത്തുന്നുണ്ട്. ഇറാന്റെ പിന്തുണയുള്ള ശിയാ വിഭാഗക്കരാണ് ഹൂഥികള്‍.

വാക് പോര് യുദ്ധത്തിലേക്കോ?

സൗദി അറേബ്യയുടെ വ്യോമ സേനയാണ് ഹൂഥികളെ ആക്രമിക്കുന്നത്. ആ വ്യോമസേനയുടെ ബലത്തില്‍ എന്തും നടക്കുമെന്ന് കരുതേണ്ടെന്നും ഇറാന്‍ പ്രതിരോധ മന്ത്രി സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ഇറാനകത്തായിരിക്കും അതിന് മറുപടിയുണ്ടാകുക എന്നായിരുന്നു സൗദി കിരീടവകാശി മുഹമ്മദ് പറഞ്ഞത്.

സൗദി രാജകുമാരന്‍ പറയുന്നത്

31കാരനായ മുഹമ്മദ് ബിന്‍ സമല്‍മാന്‍ ആണ് സൗദിയുടെ അടുത്ത ഭരണാധികാരി. 2015ല്‍ മുഹമ്മദിന്റെ പിതാവും ഇപ്പോഴത്തെ രാജാവുമായ സല്‍മാന്‍ തന്റെ പിന്‍ഗാമിയായി മുഹമ്മദിന്റെ പേര് പ്രഖ്യാപിച്ചിരുന്നു. ഇറാനുമായുള്ള നിലപാട് വ്യക്തമാക്കവെയാണ് മുഹമ്മദ് ഒരു അഭിമുഖത്തില്‍ പ്രകോപനപരമായി സംസാരിച്ചത്.

ശിയാ ആശയം അടിച്ചേല്‍പ്പിക്കുന്നു

ശിയാ ആശയം മുസ്ലിം ലോകത്ത് അടിച്ചേല്‍പ്പിക്കാനാണ് ഇറാന്റെ ശ്രമമെന്ന് മുഹമ്മദ് പറഞ്ഞു. തീവ്രപരമായ ആശയമാണ് ഇറാന്‍ പിന്തുടരുന്നതെന്നും അവരുമായി എങ്ങനെ ഐക്യത്തിന്റെ പാതയില്‍ പോകാന്‍ സാധിക്കുമെന്നും മുഹമ്മദ് ചോദിച്ചു.

മക്കയാണ് ഇറാന്‍ ലക്ഷ്യമിടുന്നത്

മക്കയാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. അതിന് അനുവദിക്കില്ല. മുസ്ലിം ലോകം ആദരവോടെ കാണുന്ന സ്ഥലമാണിതെന്നും മുഹമ്മദ് അഭിമുഖത്തില്‍ പറഞ്ഞു. സൗദി അറേബ്യയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് മുഹമ്മദ് ബിന്‍ സല്‍മാനാണ്. 2030 ഓടെ രാജ്യം നേടിയെടുക്കേണ്ട പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

സൗദി രാജകുമാരന്‍ പറഞ്ഞത്

സൗദിയില്‍ പോരാട്ടം തുടങ്ങുന്നത് വരെ തങ്ങള്‍ കാത്തിരിക്കില്ലെന്നും അതിന് മുമ്പ് ഇറാനില്‍ പ്രശ്‌നങ്ങളുണ്ടാവുമെന്നുമാണ് സൗദി രാജകുമാരന്‍ പറഞ്ഞത്. എന്നാല്‍ ഇതുസംബന്ധിച്ച് അദ്ദേഹം കൂടുതല്‍ വിശദീകരിച്ചില്ല. ഇറാനെ നേരിട്ടോ അല്ലാതെയോ ആക്രമിക്കുമെന്ന സൂചനയായാണ് ഈ വാക്കുകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

 ഇസ്ലാമിക വിപ്ലവം

1979ല്‍ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. പിന്നീട് ഓരോ വിഷയത്തിലും ഇരുരാജ്യങ്ങളും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുകയായിരുന്നു. സൗദിയുടെ സഖ്യകക്ഷിയായി അമേരിക്കയും ഇറാന്റെ സഹായിയായി റഷ്യയും തമ്പടിച്ചതോടെ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര തലത്തില്‍ ചേരിതിരിവിന് കാരണമായി.

ശിയാ പണ്ഡിതന്റെ വധശിക്ഷ

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പ്രമഖ ശിയാ പണ്ഡിതന്‍ നിംറ് അല്‍ നിംറിനെ സൗദി അറേബ്യ വധശിക്ഷക്ക് വിധേയനാക്കിയതോടെ ഇരുരാജ്യങ്ങളും നടത്തിയ വാക് പോര് യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു. ടെഹ്‌റാനില്‍ ശക്തമായ റാലികളാണ് സൗദിക്കെതിരേ നടന്നത്. സൗദി എംബസി കൈയേറി പ്രക്ഷോഭകര്‍ തീയിട്ട സംഭവവമുണ്ടായി.

ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

പിന്നീട് ഇറാനുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച സൗദി അറേബ്യ തങ്ങളുടെ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. എംബസി ആക്രമിച്ചവര്‍ക്കെതിരേ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രസ്താവന ഇറക്കിയിരുന്നു. എങ്കിലും സൗദി ഉദ്യോഗസ്ഥരെ പിന്‍വലിച്ചു.

യമനിലും സിറിയയിലും വിരുദ്ധ ചേരി

തൊട്ടുപിന്നാലെയാണ് സൗദി യമനില്‍ ഇടപെടല്‍ ശക്തമാക്കിയത്. കൂടെ സിറിയയിലും. ഇരുരാജ്യത്തും സൗദിയും ഇറാനും വിരുദ്ധ ചേരിയിലാണ്. ഇത്തരത്തില്‍ സംഘര്‍ഷ അന്തരീക്ഷം വളര്‍ന്നിരിക്കെയാണ് പരസ്പരം യുദ്ധ ഭീഷണി മുഴക്കുന്നത്.

സൗദി ആയുധം വാങ്ങിക്കൂട്ടുന്നു

അതിനിടെ മേഖലയില്‍ യുദ്ധ ഭീതിക്ക് ആക്കംകൂട്ടി സൗദി അറേബ്യ ആയുധം വാങ്ങിക്കൂട്ടുന്നു. അമേരിക്കയില്‍ നിന്നു ശതകോടി ഡോളറിന് ആയുധം വാങ്ങാനാണ് ആലോചന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം സൗദി സന്ദര്‍ശിക്കുമ്പോള്‍ കരാറില്‍ ഒപ്പുവയ്ക്കും. മുസ്ലിം രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനവും ഈ വേളയില്‍ സൗദിയില്‍ നടക്കും.

ട്രംപിന്റെ ആദ്യ യാത്ര

പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഡൊണാള്‍ഡ് ട്രംപ് വിദേശ യാത്രക്ക് ഒരുങ്ങുന്നത്. ആദ്യ യാത്രയ്ക്ക് തന്നെ അദ്ദേഹം തിരഞ്ഞെടുത്തത് സൗദി അറേബ്യയെ ആണ്. ഗള്‍ഫ് മേഖലയില്‍ അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വലിയ രാജ്യമാണ് സൗദി.

ആശങ്കയോടെ ഇറാന്‍

യമനിലും സിറിയയിലും ആ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്ന സൗദി ഇത്രയധികം ആയുധങ്ങള്‍ വാങ്ങിക്കുന്നത് ആശങ്കയോടെയാണ് മറ്റു രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. പ്രത്യേകിച്ച് ഇറാന്‍. ഇറാനും യമനും സൗദിയുടെ നീക്കങ്ങളില്‍ അമ്പരപ്പുണ്ട്.

ആയുധങ്ങള്‍ കൂടുതലും അമേരിക്കയില്‍ നിന്ന്

സൗദി അറേബ്യ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത് അമേരിക്കയില്‍ നിന്നാണ്. എഫ്-15 യുദ്ധ വിമാനം മുതല്‍ മിസൈല്‍ കവചങ്ങള്‍ വരെ അമേരിക്കയില്‍ നിന്നു സൗദി വാങ്ങിയിട്ടുണ്ട്. അമേരിക്കയുടെ വിദേശ വ്യാപാരം ശക്തിപ്പെടുത്തുക കൂടിയാണ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി യാത്രയുടെ ലക്ഷ്യം.

സൗദിയുടെ ഉദ്ദേശം

ടെര്‍മിനല്‍ ഹൈ ആള്‍ട്ടിട്ടൂഡ് ഏരിയ ഡിഫന്‍സ് (താഡ്) മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ സൗദി ആലോചിക്കുന്നുണ്ട്. കൂടാതെ ഉപഗ്രഹ സര്‍വേയും നിയന്ത്രണവും സാധ്യമാകുന്ന സി2 ബിഎംസി എന്ന സോഫ്റ്റ് വെയറും അമേരിക്കയില്‍ നിന്നു സൗദി വാങ്ങുമെന്നാണ് വിവരം. ബ്രാഡ്ലി ഫൈറ്റിങ് വെഹ്ക്കിള്‍, എം109 ആര്‍ട്ടിലെറി വെഹ്ക്കിള്‍ തുടങ്ങി യുദ്ധമുഖത്ത് ഉപയോഗിക്കുന്ന വാഹനങ്ങളും വാങ്ങും.

യുദ്ധക്കപ്പലുകള്‍

വര്‍ഷങ്ങളായി ചര്‍ച്ചകളിലുള്ളതും എന്നാല്‍ ഇതുവരെ സൗദി കൈവശപ്പെടുത്തിയിട്ടില്ലാത്തതുമായ ആയുധങ്ങളാണ് ഇപ്പോള്‍ സൗദി വാങ്ങാന്‍ ഒരുങ്ങുന്നത്. യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങാന്‍ 2015 അമേരിക്കന്‍ വിദേശകാര്യ വകുപ്പുമായി ധാരണയുണ്ടാക്കിയിരുന്നെങ്കിലും കരാറില്‍ സൗദി ഒപ്പുവച്ചിരുന്നില്ല. ഉടന്‍ തന്നെ ഈ കരാറും നിലവില്‍ വരും.

ഇസ്രായേലിന്റെ സുരക്ഷ

ഡൊണാള്‍ഡ് ട്രംപ് സൗദിയില്‍ എത്തിയാല്‍ യുദ്ധക്കപ്പല്‍ വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകും. അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന ലിറ്ററല്‍ കോംമ്പാറ്റ് ഷിപ്പിന്റെ മാതൃകയിലുള്ളതാണ് സൗദി സ്വന്തമാക്കുക. എന്നാല്‍ ഇസ്രായേലിന്റെ സുരക്ഷ പരിഗണിച്ച് മാത്രമേ അമേരിക്ക ഈ കരാറിന് ഒരുങ്ങൂവെന്നാണ് വിവരം.

വൈറ്റ് ഹൗസില്‍ ഇരുരാജ്യങ്ങളുടെ ചര്‍ച്ച

സൗദി-അമേരിക്ക ആയുധ കൈമാറ്റങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വൈറ്റ് ഹൗസില്‍ ഇരുരാജ്യങ്ങളുടെയും സംയുക്ത സമിതി യോഗം ചേരുന്നുണ്ട്. ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ ചര്‍ച്ച. ട്രംപ് എത്തിയാല്‍ ഒപ്പുവയ്ക്കുന്ന കരാറുകള്‍ സംബന്ധിച്ച് ഈ യോഗം അന്തിമ രൂപമുണ്ടാക്കും.

സൗദി വിദേശകാര്യ മന്ത്രി അമേരിക്കയില്‍

സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ കഴിഞ്ഞാഴ്ച അമേരിക്കന്‍ സന്ദര്‍ശനം നടത്തിയിരുന്നു. സെനറ്റര്‍മാരായ ബോബ് കോര്‍ക്കര്‍, ബെന്‍ കാര്‍ഡിന്‍ ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. തൊട്ടുപിന്നാലായണ് സംയുക്ത സമിതി യോഗം ചേരുന്നതും ട്രംപ് എത്തുന്നതും.

ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനം

അതേസമയം, ട്രംപിന്റെ സന്ദര്‍ശന വേളയില്‍ അറബ് ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനം ലക്ഷ്യമിടുന്നുണ്ട്. ജിസിസി രാഷ്ട്രത്തലവന്‍മാരുടെ പ്രത്യേക ഉച്ചകോടിയും നടക്കും. ഭീകരത, ഇറാന്‍, യമന്‍ എന്നീ കാര്യങ്ങളായിരിക്കും ഈ യോഗങ്ങളിലെ പ്രധാന ചര്‍ച്ച.

സൗദി ക്ഷണം തുടങ്ങി

ഈജിപ്ത്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളെ സൗദി അറേബ്യ ഇപ്പോള്‍ തന്നെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആയുധ കരാറുകളും ആയുധങ്ങളുടെ കൈമാറ്റവും സംബന്ധിച്ച ചര്‍ച്ചകളും നടക്കും. സല്‍മാന്‍ രാജാവുമായും ട്രംപ് കൂടിക്കാഴ്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+