ഇറാഖിന്റെ ആദ്യ കുര്‍ദ് പ്രസിഡന്റായിരുന്ന ജലാല്‍ തലബാനി അന്തരിച്ചു
ബഗ്ദാദ്: ഇറാഖിന്റെ പ്രസിഡന്റായിരുന്ന ജലാല്‍ തലബാനി അന്തരിച്ചു. 84 വയസ്സായിരുന്നു. ജര്‍മനിയിലായിരുന്നു കുര്‍ദ് വംശജനായ തലബാനിയുടെ അന്ത്യം. പാട്രിയോട്ടിക് യൂനിയന്‍ ഓഫ് കുര്‍ദിസ്താന്റെ നേതാവ് കൂടിയായ തലബാനി 2005 മുതല്‍ 2014 വരെ ഇറാഖിന്റെ പ്രസിഡന്റായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം നടന്ന കുര്‍ദ് ഹിതപ്പരിശോധനയ്ക്ക് തൊട്ടുമുമ്പ് അദ്ദേഹം കുടുംബ സമേതം ജര്‍മനിയിലേക്ക് തിരിക്കുകയായിരുന്നു. അറബികളെന്നോ കുര്‍ദുകളെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും സങ്കടപ്പെടുത്തുന്ന മരണമാണ് തലബാനിയുടേതെന്ന് കുര്‍ദ് നേതാവ് സനാ സയ്ദ് അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ മരണം അറബ് സഹോദരങ്ങള്‍ക്കിടയിലെ നല്ല ബന്ധം തിരികെ വരാന്‍ ഹേതുവാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
1933ല്‍ പര്‍വതനിരകളിലെ ഗ്രാമങ്ങളിലൊന്നായ കല്‍ക്കാനിലായിരുന്നു തലബാനിയുടെ ജനനം. ബഗ്ദാദ് സര്‍വകലാശാലയില്‍ നിന്ന് നിയമം പഠിച്ച ശേഷം കുറച്ചുകാലം സൈനിക സേവനം അനുഷ്ഠിച്ചു. അതിനു ശേഷമാണ് മുല്ല മുസ്തഫ ബര്‍സാനിയുടെ കുര്‍ദിസ്താന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നത്. നിലവിലെ കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടത്തിന്റെ പ്രസിഡന്റായ മസൂദ് ബര്‍സാനിയുടെ പിതാവാണ് മുസ്തഫ ബര്‍സാനി.
1961ല്‍ ഇറാഖ് സര്‍ക്കാരിനെതിരേ നടന്ന കുര്‍ദ് വിപ്ലവത്തെ തുടര്‍ന്ന് മല മുകളിലേക്ക് അഭയം തേടിയ തലബാനി 1964ല്‍ ബര്‍സാനിയുമായി തെറ്റിപ്പിരിഞ്ഞു. ഇറാഖ് ഭരണകൂടവുമായി സമാധാനത്തിന് തയ്യാറാവണമെന്ന ബര്‍സാനിയുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്. അതുവരെ സഹായിച്ചിരുന്ന ഇറാനും അമേരിക്കയും ഇസ്രായേലും കൈവിട്ടതോടെ പെരുവഴിയിലായ ബര്‍സാനിയുടെ സൈന്യത്തെ സദ്ദാം ഹുസൈന്‍ തറപറ്റിക്കുകയും ചെയ്തു. പിന്നീട് 11 വര്‍ഷം കഴിഞ്ഞാണ് തലബാനി സ്വന്തമായി പാട്രിയോട്ടിക് യൂനിയന്‍ ഓഫ് കുര്‍ദിസ്താന്‍ എന്ന പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്. സദ്ദാം ഹുസയ്ന്‍ പുറത്താക്കപ്പെട്ടതിനു ശേഷം 2005ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായ അദ്ദേഹം, 2014 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
കുര്‍ദ് രാഷ്ട്രത്തിനു വേണ്ടി രണ്ടു പതിറ്റാണ്ടുകാലമായി പോരാടിയ തലബാനിയുടെ മരണം, ഇറാഖി കുര്‍ദുകളുടെ ഹിതപ്പരിശോധനാ വോട്ടെടുപ്പിന് ശേഷമാണെന്ന കാര്യം ശ്രദ്ധേയമാണ്. 92.7 ശതമാനം പേരും ഇറാഖില്‍ നിന്ന് സ്വതന്ത്രമായി മറ്റൊരു രാഷ്ട്രമുണ്ടാക്കണമെന്നാണ് ഹിതപ്പരിശോധനയില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ വോട്ടെടുപ്പിനെ തുടര്‍ന്ന് ഇറാഖ് ഭരണകൂടമായുള്ള കുര്‍ദുകളുടെ ബന്ധം വളരെ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. കുര്‍ദ് മേഖലയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങള്‍ ഇറാഖ് നിര്‍ത്തലാക്കുകയും കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.