ഗാസയിലേക്ക് കര നീക്കം ആരംഭിച്ച് ഇസ്രായേല്‍, 320 കേന്ദ്രങ്ങളില്‍ ആക്രമണം: തിരിച്ചടിച്ചെന്ന് ഹമാസും
ടെല്‍ അവീവ്: ഗാസയിലേക്ക് കരസേനയുടെ ആക്രമണം ആരംഭിച്ച് ഇസ്രായേല്‍. ഇസ്രായേല്‍ സൈന്യമാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഹമാസിന്റെ അപ്രതീക്ഷിത അക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കര വഴിയുള്ള ആക്രമണത്തിന് ഇസ്രായേല്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഗാസ മുനമ്പിലെ വിവിധ മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ സൈന്യം റെയ്ഡുകള്‍ നടത്തിയതായും ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടത്തിയെന്നും അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേലിനെ ആക്രമിക്കാൻ ഹമാസ് തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങൾ തകർക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് സൈന്യം പറഞ്ഞു. 'രാജ്യത്തിന്റെ കരസേന ഗാസയ്ക്കുള്ളിൽ ചില റെയ്ഡുകൾ നടത്തിയിരുന്നു. കവചിത, കാലാൾപ്പട ബറ്റാലിയനുകളാണ് റെയ്ഡുകൾ നടത്തിയത്' ഒരു ടെലിവിഷൻ ബ്രീഫിംഗിൽ ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.

"രാത്രിയിൽ ടാങ്കുകളും കാലാൾപ്പടയും ഉപയോഗിച്ചുള്ള റെയ്ഡുകൾ ഉണ്ടായിരുന്നു. ഈ റെയ്ഡുകൾ യുദ്ധത്തിൽ നമ്മുടെ അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പും തീവ്രവാദികളുടെ സ്ക്വാഡുകളെ ഇല്ലായ്മ ചെയ്യാനുമുള്ള റെയ്ഡുകളാണ്." ഹഗാരി കൂട്ടിച്ചേർത്തു. കാണാതായ ബന്ദികളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ഇസ്രായേൽ സൈന്യം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രായേലിലെ നഗരങ്ങളിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയപ്പോൾ 200-ലധികം പേരെ ഹമാസ് പ്രവർത്തകർ ബന്ദികളാക്കിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസ മുനമ്പിലെ 320 സൈനിക ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസ് പ്രവർത്തകർ പതിയിരിക്കുന്ന തുരങ്കങ്ങൾ, ഡസൻ കണക്കിന് ഓപ്പറേഷൻ കമാൻഡ് സെന്ററുകൾ, നിരീക്ഷണ പോസ്റ്റുകൾ എന്നിവയെല്ലാം ആക്രമണ ലക്ഷ്യങ്ങളാണെന്ന് സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ആക്രമണത്തെക്കുറിച്ച് ഹമാസും പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഇസ്രായേൽ സേനയുടെ ഉപകരണങ്ങൾ നശിപ്പിക്കുകയും അവരെ പിൻവാങ്ങാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. "നുഴഞ്ഞുകയറ്റ സേനയുമായി സംഘർഷത്തില്‍ ഏർപ്പെട്ടിരുന്ന പോരാളികൾ രണ്ട് ബുൾഡോസറുകളും ഒരു ടാങ്കും നശിപ്പിച്ച് സേനയെ പിൻവലിക്കാൻ നിർബന്ധിച്ചു, " ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
വടക്കൻ ഗാസയിലെ ഒരു ദശലക്ഷത്തിലധികം നിവാസികൾക്ക് അവരുടെ സുരക്ഷയ്ക്കായി തെക്കോട്ട് നീങ്ങാൻ ഇസ്രായേൽ സേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ പ്രദേശത്തെ 2.4 ദശലക്ഷം ജനസംഖ്യയുടെ പകുതിയിലധികം പേരും ഇതിനോടകം പാലായാനം ചെയ്യപ്പെട്ടതായി ഐക്യരാഷ്ട്രസഭയും പറയുന്നു. അതേസമയം, ലക്ഷക്കണക്കിന് സിവിലിയൻമാർ വടക്കന്‍ ഗാസ സിറ്റിയിലും പരിസരത്തും തുടരുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.












Click it and Unblock the Notifications