ഇസ്രായേൽ-പലസ്തീൻ സംഘർഷം; ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
ഇസ്രായേൽ-പലസ്തീൻ സംഘർഷം കനക്കുന്നതിനിടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.
'ഇസ്രായേലിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശം അനുസരിച്ച് സുരക്ഷ പ്രോട്ടോകോളുകൾ പാലിക്കാനും അഭ്യർത്ഥിക്കുകയാണ്. ദയവായി ജാഗ്രത പാലിക്കുക, അനാവശ്യമായ യാത്രകൾ ഒഴിവാക്കുക. സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം കഴിയുക. കൂടുതൽ വിവരങ്ങൾക്ക്, ഇസ്രായേലി ഹോം ഫ്രണ്ട് കമാൻഡ് വെബ്സൈറ്റ് (https://www.oref.org.il/en) പരിശോധിക്കുക. അടിയന്തിര സാഹചര്യങ്ങളിൽ +97235226748 എന്ന നമ്പറിൽ ബന്ധപ്പെടുക, അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ സന്ദേശം അയക്കുക. എന്ത് ആവശ്യങ്ങൾക്കും എംബസി ഒപ്പം തന്നെയുണ്ടാകും', എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഗാസയിൽ ഇസ്രായേൽ ഉപരോധം ശക്തമാക്കിയതിനെതിരെ ഉണ്ടായ പ്രതിഷേധമാണ് ഇപ്പോൾ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കുന്നത്.ഇസ്രയേലിനെ ലക്ഷ്യം വച്ച് സായുധ സംഘം ഹമാസ് ഗാസയിൽ നിന്ന് ഇന്ന് രാവിലെ മിസൈൽ ആക്രമണം നടത്തുകയായിരുന്നു. അയ്യായിരം റോക്കറ്റുകൾ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടു.'ഓപ്പറേഷൻ അൽ-അഖ്‌സ ഫ്ലഡ്' എന്ന പേരിലാണ് ഹമാസ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് വിവരം. 150 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ഹമാസ് ഭീകരർ പല നഗരങ്ങളിലും നുഴഞ്ഞുകയറിയതായും വിവരമുണ്ട്. ഇവർ തെക്കൻ ഇസ്രായേലിൽ അക്രമം അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.
ഈ സാഹചര്യത്തിൽ ജനങ്ങളോട് വീടുകളിൽ തുടരണമെന്നും ബോംബ് ഷെൽട്ടറുകളിൽ കഴിയണമെന്നും ഇസ്രായേൽ ഭരണകുടം നിർദ്ദേളിച്ചിട്ടുണ്ട്. അതിനിടെ ഹമാസിനെതിരെ ഇസ്രായേലും തിരിച്ചടിച്ച് തുടങ്ങി.'ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്' എന്ന പേരിലാണ് രാജ്യം തിരിച്ചടി നടത്തുന്നത്. ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുദ്ധവിമാനങ്ങൾ ഇയച്ചതായി ഇസ്രായേൽ പറഞ്ഞു.
അതേസമയം ഹമാസിനെതിരായ യുദ്ധത്തിൽ തങ്ങൾ തന്നെ ജയിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. 'ഞങ്ങൾ ഹമാസിനെതിരായ യുദ്ധത്തിലാണ്. ഈ യുദ്ധത്തിൽ ഞങ്ങൾ തന്നെ ജയിക്കും. ഇതുവരെ നേരിടാത്ത തരത്തിലുള്ള തിരിച്ചടിയായിരിക്കും ശത്രുക്കൾക്ക് നേരിടേണ്ടി വരിക', നെതന്യാഹു സന്ദേശത്തിൽ പറഞ്ഞു. അതേസമയം ഇസ്രായേലിനെതിരെ ആക്രമണം നടത്തി ഹമാസ് വലിയ തെറ്റാണ് ചെയ്തതെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.












Click it and Unblock the Notifications