നൈജീരിയയിൽ മുസ്ലിം പള്ളിയിൽ സ്ഫോടനം: 24 പേർ കൊല്ലപ്പെട്ടു, പൊട്ടിത്തെറിച്ചത് രണ്ട് ചാവേറുകൾ!!
അബുജ: നൈജീരിയയിലുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കന്‍ നൈജീരിയൻ നഗരമായ മുബിയിലെ മുസ്ലിം പള്ളിയിലാണ് ചൊവ്വാഴ്ച സ്ഫോടനമുണ്ടായത്. ഇസ്ലാമിസ്റ്റ് ഭീകരസംഘടനയായ ബൊക്കോഹറമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് സൂചന. മുസ്ലിം പള്ളിക്ക് സമീപത്താണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് മാധ്യമറിപ്പോർട്ടുകൾ. നേരത്തെ മാർച്ച് 26നുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. മൈദുഗുരിയിലായിരുന്നു സ്ഫോടനം.
പൊലീസിനെ ഉദ്ധരിച്ച് അൽജസീറയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 12ലധികം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായും മാധ്യമറിപ്പോർട്ടുകളുണ്ട്. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിക്ക് സ്ഫോടനവസ്തുുക്കള്‍ ധരിച്ചെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സംഭവം നടന്ന് 200 മീറ്റർ അകലെ വച്ച് രണ്ടാമത്തെ ചാവേറും പൊട്ടിത്തെറിക്കുകയായിരുന്നു. പള്ളിക്ക് സമീപത്ത് സ്ഫോടനമുണ്ടായതോടെ ആരാധകര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
മുസ്ലിം പള്ളിയിലും മാർക്കറ്റിലുമായാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 24 പേര്‍ മരിച്ചതായി നൈജീരിയൻ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തോടെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിൽ ചാവേർ പൊട്ടിത്തെറിച്ച് 50 ഓളം പേർ കൊല്ലപ്പെട്ടിരുന്നു.