കിം ജോങ് ഉന്നിന് അപരനോ? ഉത്തരകൊറിയയിൽ സംഭവിക്കുന്നതെന്ത്, വിചിത്ര സിദ്ധാന്തങ്ങളുമായി പോര് മുറുകുന്നു
പ്യോംഗ്യാംങ്: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ കിമ്മിന്റെ വളരെ ഗുരുതരമായ നിലയില്‍ തുടരുകയാണെന്ന സംശയമായിരുന്നു സിഎന്‍എന്‍ ഉള്‍പ്പടേയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം മരിച്ചെന്നടക്കമുള്ള റിപ്പോര്‍ട്ടുകളും പിന്നീട് പുറത്തു വന്നിരുന്നു.
Recommended Video
വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ ഉത്തരകൊറിയ തയ്യാറാവാതിരുന്നത് അഭ്യൂഹങ്ങള്‍ പിന്നെയും വര്‍ധിപ്പിച്ചു. കിമ്മിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യാജമാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്കിടെ ഒരു ഫാക്ടറിയുടെ ഉദ്ഘാടനത്തിന് കിം എത്തിയതോടെ എല്ലാ സംശയങ്ങളും അവസാനിച്ചു. മേയ് രണ്ടിനാണ് കിം ഒരു വളം ഫാക്ടറി ഉദ്ഘാടനത്തിനായി എത്തിയത്. എന്നാല്‍ ഇപ്പോഴിതാ കിമ്മുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം പുറത്തുവരികയാണ്. കിമ്മിന് അപരനുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാദം. ട്വിറ്ററിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നത്. വിശദാംശങ്ങളിലേക്ക്...
അപരന്‍
കിമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന വാര്‍ത്തകള്‍ വിശ്വസിക്കാത്തവരാണ് ഇതുമായ ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നത്. കിം അയാളുമായി രൂപ സാദൃശ്യമുള്ള മറ്റൊരാളെ ഉപയോഗിക്കുകയാണെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം. അഡോള്‍ഫ് ഹിറ്റ്‌ലർ സദ്ദാം ഹുസൈൻ എന്നിവരെ പോലെ കിം അപരനെ ഉപയോഗിച്ച് കളിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്.
മുഖം
ദിവസങ്ങള്‍ക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ചിത്രവും കിമ്മിന്റെ പഴയ ചിത്രവും തമ്മില്‍ താരതമ്യപ്പെടുത്തിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ചിത്രത്തിലെ പല്ലുകളും ചെവിയും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഇവര്‍ വാദിക്കുന്നത്. കിമ്മിന്റെ ചിത്രത്തില്‍ കര്‍ണ സംബന്ധമായ വ്യത്യാസങ്ങള്‍ പ്രകടമാകുന്നുണ്ടെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കിമ്മിന്റെ കീഴ്കാതില്‍ ഘടനയില്‍ വ്യത്യാസങ്ങളുണ്ടെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കിമ്മിന്റെ പത്ത് വര്‍ഷം മുമ്പുള്ള ചിത്രവുമായാണ് ഇപ്പോഴത്തെ ചിത്രം താരതമ്യം ചെയ്യുന്നതെന്നാണ് മറ്റ് ചിലര്‍ ട്വിറ്ററില്‍ അവകാശപ്പെടുന്നത്.
അഭ്യൂഹങ്ങള്‍ പരന്നത്
ഉത്തരകൊറിയയുടെ വാര്‍ഷികാഘോഷത്തിലും സൈന്യമായ കൊറിയന്‍ പീപ്പിള്‍സ് റെവല്യൂഷണറി ആര്‍മിയുടെ വാര്‍ഷികാഘോഷത്തിലും കിം പങ്കെടുത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് കിമ്മിന്റെ ആരോഗ്യനില പ്രശ്‌നമാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഉത്തരകൊറിയയുടെ 88ാം വാര്‍ഷിക ആഘോഷമാണ് ഏപ്രില്‍ 25ന് രാജ്യതലസ്ഥാനമായ പ്യോംഗ്യാങ്ങില്‍ നടന്നത്. കിമ്മിന്റെ സാന്നിധ്യം ഇല്ലാതെയായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്. ഇത് കി്മ്മിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ക്ക് ശക്തി പടര്‍ന്നത്.
ജീവനോടെ
എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെയെല്ലാം തള്ളി കിം ജീവനോടെയിരിക്കുന്നതിന്റെ റിപ്പോര്‍ട്ടുകളാണ് ഉത്തരകൊറിയ ദിവസങ്ങള്‍ക്ക് മൂമ്പ് പുറത്തു വിട്ടിരിക്കുന്നത്. കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിന്‍രെ ദൃശ്യങ്ങളാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടത്. പ്യോംഗ്യാങ്ങില്‍ നടന്ന വളം ഫാക്ടറിയുടെ ഉദ്ഘാടന പരിപാടിയിലാണ് കിം പങ്കെടുത്തത്. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്തത്.
ആവേശ ഭരിതം
ഏറെ നാളുകള്‍ക്ക് ശേഷം കിമ്മിനെ കണ്ടതോടെ ജനം ആവേശ ഭരിതരായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഹോദരി കിം യോ ജോങ്ങിനും രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് കിം ജോങ് ചടങ്ങിനെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വ്യവസായ കേന്ദ്രം കിം നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കൊറിയന്‍ സെന്‍ട്രല്‍ വാര്‍ത്ത ഏജന്‍സി പുറത്തു വിട്ടിട്ടുണ്ട്.