രണ്ട് ദിവസത്തിനിടെ പാകിസ്താന്‍ തൂക്കിലേറ്റിയത് എട്ട് ഭീകരരെ: കുൽഭൂഷണ്‍ യാദവിനെന്ത് സംഭവിച്ചു
ഇസ്ലാമാബാദ്: കുൽഭൂഷൺ യാദവിനെ വധിക്കാനുള്ള പാക് സൈനിക കോടതിയ്ക്കെതിരയുള്ള വാസം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടക്കുന്നതിനിടെ പാകിസ്താൻ തൂക്കിലേറ്റിയത് എട്ട് ഭീകരരെ. പാക് സൈനിക കോടതി ശിക്ഷ വിധിച്ചതിൽ നാല് പേരെ ബുധനാഴ്ചയും നാല് പേരെ വ്യാഴാഴ്ചയുമാണ് പാകിസ്താൻ തൂക്കിലേറ്റിയത്. പാക് സൈന്യത്തിന്‍റെ മീഡിയ വിംഗായ ഡയറക്ടറേറ്റ് ഓഫ് ഇൻറര്‍ സർവ്വീസസ് പബ്ലിക് റിലേഷൻസാണ് കുറ്റവാളികളെ തൂക്കിലേറ്റിയ വിവരം പ്രഖ്യാപിച്ചത്.
ഇത് സംബന്ധിച്ച് വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു.
ഖൈബര്‍ പാക്തൻക്വ പ്രവിശ്യയിലെ പേര് വെളിപ്പെടുത്താത്ത ജയിലിൽ വച്ചാണ് ശിക്ഷനടപ്പിലാക്കിയത്. മുഹമ്മദ് ഇബ്രാഹിം, റിസ്വാൻ ഉല്ലാ, സർദാർ അലി, ഷേർ മുഹമ്മദ് ഖാൻ എന്നിവരെയാണ് വ്യാഴാഴ്ച വധിച്ചത്. ബുധനാഴ്ച ,അഹ്മദ് അലി, അസ്ഗര്‍ ഖാൻ, ഹാരൂൺ ഉർ റഷീദ്, ഗുൽ റഹ്മാന്‍ എന്നിവരെയും പാകിസ്താൻ തൂക്കിലേറ്റിയിരുന്നു. ഇവരില്‍ മൂന്ന് പേർ തെഹരീക് താലിബാൻ ഭീകരരാണ് എന്നും വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

പാകിസ്താന്‍ ചാരപ്രവർത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥൻ കുൽഭൂഷണ്‍ യാദവിന്‍റെ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വ്യാഴാഴ്ച വിധി പുറപ്പെടുവിക്കാനിരിക്കെയാണ് പാകിസ്താനിൽ നിന്ന് ഈ വാർത്ത പുറത്തുവരുന്നത്. ഇന്ത്യയുമായി വിട്ടുവീഴ്ച്ക്ക് തയ്യാറാവാത്ത പാകിസ്താൻ കോടതി വിധി വരുന്നതിന് മുമ്പുതന്നെ യാദവിന്‍റെ വധശിക്ഷ നടപ്പിലാക്കുമെന്ന് ഇന്ത്യ ഭയന്നിരുന്നു. ഈ സാഹചര്യത്തില്‍ പാകിസ്താൻ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി കാത്തുനിൽക്കാതെ ശിക്ഷ നടപ്പിലാക്കിയിട്ടുണ്ടെന്ന ആശങ്കയാണ് ഇന്ത്യയ്ക്കുള്ളത്.
വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യയുടെ ആവശ്യപ്രകാരം കുല്‍ഭൂഷണ്‍ യാദവ് വിഷയത്തിൽ വാദം കേട്ട കോടതി വിധി പുറപ്പെടുവിക്കുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റോയുടെ ചാരനാണെന്ന് ആരോപിച്ചാണ് പാക് സൈന്യം യാദവിനെ അറസ്റ്റ് ചെയ്തത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നും ബലൂചിസ്താനിൽ നിന്നാണ് യാദവിനെ അറസ്റ്റ് ചെയ്തുവെന്നുമാണ് പാക് വാദം. 2016 മാർച്ച് 30നാണ് യാദവ് അറസ്റ്റിലാവുന്നത്.












Click it and Unblock the Notifications