ലോകത്തില്‍ ഏറ്റവും അപകടം പിടിച്ച നാലാമത്തെ രാജ്യം പാകിസ്താൻ
കറാച്ചി: തീവ്രവാദികളുടെ വിളനിലമായ പാകിസ്താൻ ലോക മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടം പിടിച്ച നാലാമത്തെ രാജ്യമാണെന്ന് വിലയിരുത്തല്‍. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 1990ന് ശേഷം 119 മാധ്യമപ്രവര്‍ത്തകരാണ് പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ 25 വര്‍ഷത്തിനിടെ ലോകത്ത് 2,297 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പൈട്ടതായാണ് കണക്ക്. ഐസിസ് തീവ്രവാദവും, ആഭ്യന്തര യുദ്ധവും മൂലം പൊറുതിമുട്ടുന്ന ഇറാഖിലാണ് ഏറ്റവും കൂടുതല്‍പേര്‍ കൊല്ലപ്പെട്ടത്. പത്രപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തല്‍, ബോംബ് സ്‌ഫോടനം മൂലമുള്ള കൊലപാതകം, തട്ടിക്കൊണ്ടുപോയുള്ള കൊലപാതകം എല്ലാം ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്.
കഴിഞ്ഞവര്‍ഷം മാത്രം 112 വിഷ്വല്‍, പത്ര മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 2006ലാണ് ഏറ്റവും കൂടുതല്‍പേര്‍ കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2006ല്‍ ആകെ 155പേര്‍ വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടു. തീവ്രവാദം ശക്തിപ്പെട്ടതിനുശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ കൊല്ലപ്പെടാന്‍ തുടങ്ങിയത്.
ആഭ്യന്തരയുദ്ധങ്ങളിലും രാജ്യാന്തര യുദ്ധങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് അപൂര്‍വമായിരുന്നു. ഐസിസിന്റെ വരവോടുകൂടിയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തലും മറ്റും വ്യാപകമായത്. ആഭ്യന്തരയുദ്ധങ്ങളിലേക്കാള്‍ തീവ്രവാദം ശക്തപ്പെട്ട രാജ്യങ്ങളിലാണ് കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതെന്നുകാണാം.