ഇനി നിങ്ങളുടെ ഊഴം, ഇന്ത്യയ്ക്ക് ഒരു സർപ്രൈസ് കരുതി വെച്ചിട്ടുണ്ട്.. കാത്തിരുന്നോളൂ എന്ന് പാകിസ്താൻ
ഇസ്ലാമാബാദ്: പാകിസ്താന്റെ ചരിത്രത്തില്‍ ഫെബ്രുവരി 26 നാണക്കേടിന്റെ ദിവസമായിട്ടാവും അടയാളപ്പെടുത്തുക. പാക് സൈന്യത്തെ വെറും നോക്ക് കുത്തിയാക്കി നിര്‍ത്തിയാണ് നിയന്ത്രണ രേഖ കടന്ന് ചെന്ന് ഇന്ത്യന്‍ സൈന്യം പുല്‍വാമയ്ക്കുളള മറുപടി നല്‍കിയത്. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് പോര്‍വിമാനത്തെ ഒരു പാക് റഡാറിനും കണ്ടുപിടിക്കാനായില്ല.
രാജ്യത്തിന് മുന്നില്‍ നാണംകെട്ട് നില്‍ക്കുകയാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. ഇമ്രാന്‍ ഖാനെ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് വരവേറ്റത് ഷെയിം ഷെയിം വിളികളോടെ ആണ്. സര്‍ക്കാരിന് മുഖം രക്ഷിക്കേണ്ടതുണ്ട്. അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും ആക്രമണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിലും വലുത് ഇന്ത്യയെ കാത്തിരിക്കുന്നു എന്നാണ് പാകിസ്താന്‍ ഉയര്‍ത്തുന്ന ഭീഷണി.
തിരിച്ചടിക്കാൻ പാകിസ്താൻ
പുല്‍വാമ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നാണ് തുടക്കം മുതല്‍ പാകിസ്താന്‍ വാദിക്കുന്നത്. ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉചിതമായ സമയത്ത്, ഉചിതമായ ഇടത്ത് വെച്ച് നല്‍കുമെന്നും പാകിസ്താന്‍ വെല്ലുവിളിച്ചിരുന്നു. അതിനുളള തിരക്കിട്ട നീക്കങ്ങളും പാകിസ്താന്‍ നടത്തുന്നു.
ഇന്ത്യയ്ക്ക് ഒരു സര്‍പ്രൈസുണ്ട്
പാക് സൈന്യത്തിന്റെ മേജര്‍ ജനറല്‍ കഴിഞ്ഞ ദിവസം ഇസ്ലാമാബാദില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഇന്ത്യയ്ക്ക് ഒരു സര്‍പ്രൈസുണ്ട് തങ്ങളുടെ വക എന്നാണ്. ഇനി ഞങ്ങളുടെ ഊഴമാണ്. സര്‍പ്രൈസിനായി കാത്തിരുന്നോളൂ എന്നും പാക് സൈനിക മേധാവി പറഞ്ഞു.
കാത്തിരുന്നോളൂ
തങ്ങളുടെ മറുപടി തീര്‍ച്ചയായും വരുമെന്നും ആ സര്‍പ്രൈസിന് വേണ്ടി കാത്തിരുന്നോളൂ എന്നും മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കാന്‍ പാക് സൈന്യം തീരുമാനിച്ച് കഴിഞ്ഞു. അത് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്നും സൈനിക മേധാവി വ്യക്തമാക്കി.
ആണവായുധ സമിതി യോഗം
അതിനിടെ ഇന്ത്യയ്ക്ക് ആശങ്കയേറ്റിക്കൊണ്ട് പാകിസ്താന്‍ നാഷണല്‍ കമാന്‍ഡ് അതോറിറ്റിയുടെ യോഗം വിളിച്ച് ചേര്‍ത്തിരിക്കുകയാണ്. ആണവായുധങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കുന്ന പാകിസ്താനിലെ സമിതിയാണ് നാഷണല്‍ കമാന്‍ഡ് അതോറിറ്റി. ഈ യോഗത്തില്‍ തിരിച്ചടി സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും.
എന്തിനും തയ്യാറായിരിക്കുക
ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ സേനകള്‍ക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ്. പാക് പാര്‍ലമെന്റ് സംയുക്ത സമ്മേളനവും വിളി്ച്ച് ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇമ്രാന്‍ ഖാന് മേല്‍ ശക്തമായ സമ്മര്‍ദ്ദമാണുളളത്.
മുഖം രക്ഷിച്ചേ പറ്റൂ
യുദ്ധത്തിലേക്ക് നീങ്ങാനുളള അവസ്ഥയില്‍ അല്ല നിലവില്‍ പാകിസ്താനുളളത്. എന്നാല്‍ മുഖം രക്ഷിക്കാന്‍ തക്ക ശക്തമായ മറുപടി ഇന്ത്യയ്ക്ക് കൊടുത്തേ പറ്റു എന്നാണ് പാകിസ്താന്‍ കരുതുന്നത്. സൈനികമായി മാത്രമല്ല രാഷ്ട്രീയമായും നയതന്ത്രപരമായും ഇന്ത്യക്കുളള മറുപടി നല്‍കും എന്ന് പാക് ആര്‍മി മേധാവി വ്യക്തമാക്കിയിരിക്കുന്ന അതുമായി ചേര്‍ത്ത് കാണണം.
ഇന്ത്യ യുദ്ധത്തിന്റെ വഴിയില്‍
ഇന്ത്യ യുദ്ധത്തിന്റെ വഴിയില്‍ ആണെന്നും മേജര്‍ ജനറല്‍ ആരോപിച്ചു. സൈന്യത്തെ പാകിസ്താന്‍ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. പാക് പൗരന്മാര്‍ താമസിക്കുന്ന പ്രദേശങ്ങളാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിടുന്നത് എന്നും അത് തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലാതാക്കി എന്ന് അവകാശവാദം ഉന്നയിക്കുകയാണ് എന്നും പാക് മേധാവി ആരോപിക്കുന്നു.
നാല് ബോംബുകൾ വർഷിച്ചു
ഇന്ത്യന്‍ വിമാനങ്ങള്‍ പാക് അതിര്‍ത്തി കടന്നതായും നാല് ബോംബുകള്‍ വര്‍ഷിച്ചതായും പാക് സൈനിക മേധാവി സമ്മതിച്ചിട്ടുണ്ട്. മൂന്ന് ദിക്കിലൂടെയാണ് മൂന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് എത്തിയത്. എന്നാല്‍ ഇന്ത്യന്‍ നീക്കത്തെ പാക് സേന ചെറുത്തുവെന്നും മേജര്‍ ജനറല്‍ അവകാശപ്പെട്ടു.
ശക്തമായ തിരിച്ചടി സാധ്യത ഇല്ല
പാകിസ്താന്‍ പ്രതിരോധിച്ചതോടെ ബോംബിട്ട് ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ തിരികെ പോവുകയായിരുന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ വെടി വെച്ചിടാഞ്ഞത് ഇന്ത്യയെ തുറന്ന് കാട്ടുന്നതിന് വേണ്ടിയായിരുന്നുവെന്നും പാക് സൈനിക മേധാവി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ശക്തമായ തിരിച്ചടി ഇന്ത്യയ്ക്ക് നൽകാൻ പാകിസ്താന് സാധിക്കില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
സാമ്പത്തികമായി പ്രതിസന്ധി
ഇന്ത്യ നടത്തിയ പോലൊരു ആക്രമണം നടത്താനുളള ശേഷി നിലവില്‍ പാകിസ്താനില്ല. ആണവ സമിതി യോഗം ചേരുന്നുവെങ്കിലും ആണവായുധം ഉപയോഗിച്ചുളള ഒരു തിരിച്ചടിക്ക് പാകിസ്താന് ഇപ്പോള്‍ കരുത്തില്ല. കാരണം സാമ്പത്തികമായി അത്ര നല്ല സാഹചര്യത്തില്‍ അല്ല പാകിസ്താനിപ്പോള്‍ ഉളളത്. തീവ്രവാദികളെ ഉപയോഗിച്ച് തന്നെയാവും പാകിസ്താന്റെ മറുപടി.
മിന്നലാക്രമണം തത്സമയം 'കണ്ട്' പ്രധാനമന്ത്രി നരേന്ദ്ര മോദി! ഇമ ചിമ്മാതെ പുലരും വരെ കാത്തിരുപ്പ്!