വൈകാരികമായി യുഎഇ രാജകുമാരി... 'എന്റെ പ്രവാചകനെ, എന്റെ മതത്തെ, എന്റെ പാരമ്പര്യത്തെ അപമാനിച്ചപ്പോള്‍'
ഷാര്‍ജ/ദില്ലി: ഇന്ത്യയെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ലോകം. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഒന്നായ ഇന്ത്യ, ഇന്ന് കൊറോണ വൈറസ് വ്യാപനത്തെ എങ്ങനെ ചെറുക്കും എന്നും ലോകം കാത്തിരിക്കുകയാണ്.
Recommended Video
എന്നാല്‍ പുറംലോകത്ത് നിന്നുള്ള എല്ലാ കാഴ്ചകളും അത്ര മനോഹരമല്ല. വര്‍ഗ്ഗീയതയും ന്യൂനപക്ഷ വേട്ടയും ഇസ്ലാമോഫോബിയയും എല്ലാം പുറത്ത് നിന്ന് നോക്കുമ്പോള്‍ വലിയ പ്രശ്‌നങ്ങള്‍ തന്നെയാണ്. ഇപ്പോഴിതാ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വലിയ ശബ്ദങ്ങളാണ് ഉയരുന്നത്.
യുഎഇയിലെ രാജകുടുംബാംഗവും ബിസിനസ് രംഗത്തെ പ്രമുഖയും ആയ ഹെന്ദ് ഫൈസല്‍ അല്‍ ഖാസിമി രാജകുമാരി വൈകാരികമായി തന്നെയാണ് പ്രതികരിക്കുന്നത്. വവിധ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്...
അസ്വസ്ഥയാക്കിയത്
ഒരു വ്യക്തി തന്റെ പ്രവാചകനേയും തന്റെ മതത്തേയും തന്റെ പൈതൃകത്തേയും അപമാനിക്കുന്നത് കണ്ടപ്പോള്‍ വല്ലാതെ അസ്വസ്ഥയായി എന്നാണ് ഹെന്ദ് ഫൈസല്‍ അല്‍ ഖാസിമി രാജകുമാരി പറയുന്നത്. ട്വിറ്ററില്‍ അത്തരം ഒരു പോസ്റ്റ് കണ്ടപ്പോള്‍ ആണ് താന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത് എന്നും ഹെന്ദ് ഫൈസല്‍ അല്‍ ഖാസിമി പറയുന്നുണ്ട്. ഷാർജ രാജകുടുംബാംഗമാണ് ഇവർ.
തബ്ലീഗ് എന്താണെന്ന് അറിയില്ല
വിമര്‍ശനം ഉന്നയിച്ചപ്പോള്‍ പല ഇന്ത്യക്കാരും തനിക്കെതിരെ രംഗത്ത് വന്നു. താന്‍ തബ്ലീഗി ജമാഅത്തിനെ പിന്തുണയ്ക്കുകയാണ് എന്നായിരുന്നു ആക്ഷേപം. എന്നാല്‍ താന്‍ അതുവരെ തബ്ലിബി ജമാ അത്തിനെ കുറിച്ച് കേട്ടിരുന്നേ ഇല്ല എന്നാണ് അല്‍ ഖാസിമി വ്യക്തമാക്കുന്നത്.
രാഷ്ട്രീയത്തെയല്ല, മനുഷ്യരെ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ ഗ്രൂപ്പിനേയും അല്ല താന്‍ പിന്തുണക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട് ഹെന്ദ് ഫൈസല്‍ അല്‍ ഖാസിമി. മനുഷ്യര്‍ കൊല്ലപ്പെടുന്നതിനെയാണ് താന്‍ പ്രതിരോധിക്കുന്നത് എന്നും അവര്‍ വ്യക്തമാക്കുന്നു.
ഇന്ത്യക്ക് എന്തുപറ്റി
ഇന്ത്യക്ക് എന്തുപറ്റി എന്നാണ് അവര്‍ ചോദിക്കുന്ന മറ്റൊരു ചോദ്യം. താന്‍ അറിയുന്ന ഇന്ത്യ ഇങ്ങനെ അല്ലെന്നും അവര്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും സമാധാനമതങ്ങളില്‍ ഒന്നാണ് ഹിന്ദുമതം. ഒരുപക്ഷേ, ഇസ്ലാമിനേക്കാളും ക്രിസ്തുമതത്തേക്കാളും ജൂതമതത്തേക്കാളും എല്ലാം ഏറെ എന്നും അവര്‍ പറയുന്നുണ്ട്.
പേരിലുണ്ട് ഇന്ത്യ
തന്റെ പേരില്‍ തന്നെ ഇന്ത്യ എന്നുണ്ടാണ് ഹെന്ദ് ഫൈസല്‍ അല്‍ ഖാസിമി പറയുന്നത്. 'ഹെന്ദ്' എന്നതാണ് അവര്‍ ഉദ്ദേശിച്ചത്. തനിക്ക് ഇന്ത്യക്കാരായ സഹപാഠകളും സഹപ്രവര്‍ത്തകരും ജോലിക്കാരും മാനേജര്‍മാരും ഉണ്ട്. ഹിന്ദി സിനിമകള്‍ കണ്ടുകൊണ്ടാണ് താന്‍ വളര്‍ന്നത് എന്നും അവര്‍ പറയുന്നു.
ഇന്ത്യയുമായി അത്രയേറെ ബന്ധം
തനിക്ക് ഇന്ത്യയുമായി അത്രയേറെ അടുത്ത ബന്ധമാണെന്നും അവര്‍ പറയുന്നുണ്ട്. തന്റെ മുത്തശ്ശി ഇന്ത്യയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്റെ അമ്മാവന്‍ അദ്ദേഹത്തിന്റെ വിശ്രമജീവിതം ഇന്ത്യയില്‍ ആണ് നയിച്ചത്. നിങ്ങള്‍ ഇന്ത്യയിലേക്ക് പോയാല്‍, ഇന്ത്യ നിങ്ങളില്‍ വളരും. അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് എന്നും ഇടമുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
വേണ്ടത് പുതിയൊരു ഗാന്ധിയെ
ഈ തര്‍ക്കത്തില്‍ ആരും വിജയിക്കില്ല എന്നും രാജകുമാരി പറയുന്നുണ്ട്. മണ്ഡേലയും മാര്‍ട്ടിന്‍ ലൂഥര്‍ കിങും ഗാന്ധിയും സ്വീകരിച്ച വഴികളാണ് നാം സ്വീകരിക്കേണ്ടത്. നമുക്ക് വേണ്ടത് മറ്റൊരു ഹിറ്റ്‌ലറെ അല്ല, ഒരു പുതിയ ഗാന്ധിയെ ആണെന്നും ഹെന്ദ് ഫൈസല്‍ അല്‍ ഖാസിമി രാജകുമാരി പറയുന്നുണ്ട്.
ഇസ്ലാമോഫോബിയ
താന്‍ ഇന്ത്യയിലെ ഇസ്ലാമോഫോബിയയെ കുറിച്ച് മാത്രമല്ല ആശങ്കപ്പെടുന്നത് എന്നും അവര്‍ പറയുന്നുണ്ട്. ലോകമെമ്പാടും ഇസ്ലാമോഫോബിയ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇസ്ലാമോഫോബിയയ്‌ക്കെതിരെ താന്‍ സംസാരിക്കാന്‍ തുടങ്ങിയതിന് ഒരു കാരണമുണ്ട്. തന്റെ ശബ്ദത്തിന് ഒരുപക്ഷേ, ഒരു മാറ്റം സൃഷ്ടിച്ചാലോ എന്ന ചിന്തയാണ് അതിന് പിന്നില്‍ എന്നും ഹെന്ദ് ഫൈസല്‍ അല്‍ ഖാസിമി പറയുന്നു.
(ഹെന്ദ് ഫൈസല്‍ അല്‍ ഖാസിമി രാജകുമാരിയുടെ ചിത്രങ്ങൾക്ക് കടപ്പാട്: അവരുടെ ഫേസ്ബുക്ക് പേജ്)