സൗദിയെ കോടതി കയറ്റാന്‍ ഖത്തര്‍; നിയമ നടപടി തുടങ്ങി, നഷ്ടപരിഹാരം തന്നില്ലെങ്കില്‍ വിടില്ല!!
മൂന്നാഴ്ച പിന്നിട്ടിട്ടും യാതൊരു ഇളവും പ്രഖ്യാപിച്ചിട്ടില്ല. ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായാണ് ഖത്തര്‍ ജനത ഇത്രയും വലിയ പ്രതിസന്ധി നേരിടുന്നതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അലി ബിന്‍ സ്‌മൈഖ് അല്‍ മാരി പറഞ്ഞു
ദോഹ: ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദിയെയും കൂട്ടുരാജ്യങ്ങളെയും കോടതി കയറ്റാന്‍ നീക്കം. ഖത്തര്‍ നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷനാണ് (എന്‍എച്ച്ആര്‍സി) ഇതിനുള്ള ശ്രമം തുടങ്ങിയത്. ഇവര്‍ സ്വിറ്റ്‌സര്‍ലാന്റിലെ നിയമ കമ്പനിയുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും യാത്രാ മാര്‍ഗങ്ങള്‍ തടയുകയും അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്തതു വഴി വന്‍ നഷ്ടമാണ് ഖത്തറിലെ സര്‍ക്കാരിനും പൗരന്‍മാര്‍ക്കുമുണ്ടായതെന്ന് കമ്മീഷന്‍ പറയുന്നു. ഇതില്‍ നഷ്ടപരിഹാരം ഈടാക്കാതെ സൗദിയെയും യുഎഇയെയും ബഹ്‌റൈനെയും വിടില്ലെന്നും അവര്‍ സൂചിപ്പിക്കുന്നു. വിദേശരാജ്യങ്ങളിലും ജിസിസി രാജ്യങ്ങളിലും കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇതിനു വേണ്ടി വിദേശ നിയമ കമ്പനിയുടെ സഹായം തേടിയിട്ടുണ്ട്.
കടുത്ത യാതനകള്‍
വ്യാപാര ബന്ധം അവസാനിപ്പിച്ചതിനാല്‍ ഖത്തറിലുള്ളവര്‍ ഏറെ പ്രയാസപ്പെട്ടു. മൂന്നാഴ്ച പിന്നിട്ടിട്ടും യാതൊരു ഇളവും പ്രഖ്യാപിച്ചിട്ടില്ല. ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായാണ് ഖത്തര്‍ ജനത ഇത്രയും വലിയ പ്രതിസന്ധി നേരിടുന്നതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അലി ബിന്‍ സ്‌മൈഖ് അല്‍ മാരി പറഞ്ഞു.
നിയമ നടപടിയിലൂടെ ലക്ഷ്യം കാണും
ഖത്തര്‍ ജനതയ്ക്കുണ്ടായ സാമ്പത്തികവും മാനസികവുമായ നഷ്ടത്തിനും വേദനയ്ക്കും മതിയായ പരിഹാരം കിട്ടണം. ഖത്തര്‍ ജനത നഷ്ടപരിഹാരം ലഭിക്കാന്‍ യോഗ്യരാണ്. അവര്‍ ഏറെ സഹിച്ചുവെന്നും നിയമ നടപടിയിലൂടെ ലക്ഷ്യം കാണുമെന്നും മാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യൂറോപ്പിലെ കോടതികളില്‍ പരാതി
ചില കേസുകള്‍ എതിര്‍കക്ഷികളായ രാജ്യങ്ങളിലെ കോടതികളിലാണ് നല്‍കുക. ചിലത് അന്താരാഷ്ട്ര കോടതികളിലും നല്‍കും. യൂറോപ്പിലേതുള്‍പ്പെടെയുള്ള കോടതികളില്‍ സൗദിക്കും യുഎഇക്കും ബഹ്‌റൈനുമെതിരേ പരാതി നല്‍കുമെന്നും മാരി പറഞ്ഞു.
സ്വിസ് നിയമ കമ്പനി
സ്വിസ് നിയമ കമ്പനിയാണ് വിദേശരാജ്യങ്ങളില്‍ നല്‍കുന്ന പരാതികളില്‍ ഖത്തറിന് വേണ്ടി ഹാജരാകുക. എന്നാല്‍ കമ്പനിയുടെ പേര് മാരി വെളിപ്പെടുത്തിയില്ല. ഇക്കാര്യം വിശദമാക്കി ഉടന്‍ പ്രസ്താവന ഇറക്കുമെന്നായിരുന്നു ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടി.
ഖത്തറുകാര്‍ക്ക് നഷ്ടമുണ്ടായി
സൗദിക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചിരുന്നു. ഇതിനായി അന്താരാഷ്ട്ര നിയമ കമ്പനിയുടെ സഹായം തേടുമെന്നും അവര്‍ അറിയിച്ചിരുന്നു. ഉപരോധം മൂലം നിരവധി പ്രശ്‌നങ്ങളാണ് ഖത്തര്‍ പൗരന്‍മാര്‍ നേരിട്ടതെന്നും അതിനെതിരേ കോടതിയില്‍ പോകുമെന്നുമായിരുന്നു കമ്മീഷന്‍ അറിയിച്ചത്.
വ്യാപാര നഷ്ടം, കുടുംബ നഷ്ടം
ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ മൂന്ന് ജിസിസി രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. നിരവധി ഖത്തറുകാര്‍ക്ക് സൗദിയിലും യുഎഇയിലും ബഹ്‌റൈനിലും വ്യാപാരങ്ങളും കുടുംബ ബന്ധങ്ങളുമുണ്ട്. എല്ലാം ഒരു പ്രഖ്യാപനത്തോടെ തകരുകയാണ് ചെയ്തത്. ഖത്തറുകാര്‍ രാജ്യം വിട്ടുപോകണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.
മൂന്നാഴ്ച പിന്നിട്ടിട്ടും
പ്രതിസന്ധി ഉടന്‍ തീരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്നാഴ്ച പിന്നിട്ടിട്ടും ഫലമുണ്ടായിട്ടില്ല. കാരണം സൗദിയും കൂട്ടരും സമര്‍പ്പിച്ച 13 ഇന നിര്‍ദേശങ്ങള്‍ ഖത്തര്‍ തള്ളുകയാണ് ചെയ്തത്. അല്‍ ജസീറ ചാനല്‍ പൂട്ടുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഖത്തറിന്റെ നിലപാട്.
കൂടുതല്‍ സാമ്പത്തിക ഉപരോധം
ഈ സാഹചര്യത്തില്‍ ഖത്തറിനെതിരേ കൂടുതല്‍ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കി. ഒന്നുകില്‍ ഖത്തര്‍, അല്ലെങ്കില്‍ ജിസിസി രാജ്യങ്ങള്‍- ഏതെങ്കിലുമൊന്ന് വിദേശരാഷ്ട്രങ്ങള്‍ക്ക് തീരുമാനിക്കാം എന്നതാണ് യുഎഇ മുമ്പോട്ടു വയ്ക്കുന്ന വ്യവസ്ഥ. യുഎഇയുടെ റഷ്യന്‍ അംബാസഡര്‍ ഉമര്‍ ഗോബാഷ് ആണ് ഇക്കാര്യം വ്യക്തമക്കിയത്.
വിദേശ രാജ്യങ്ങളെ പിന്തിരിപ്പിക്കും
ഖത്തറുമായി വ്യാപാര പങ്കാളിത്തമുള്ള വിദേശ രാജ്യങ്ങളെ കച്ചവടങ്ങളില്‍ നിന്നു പിന്തിരിപ്പിക്കാനാണ് സൗദിയുടെയും യുഎഇയുടെയും ബഹ്‌റൈന്റെയും തീരുമാനം. അതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം യുഎഇ മുന്നോട്ട് വയ്ക്കുന്നത്. ഖത്തറിനെ ജിസിസിയില്‍ നിന്നു പുറത്താക്കുമെന്നും ഉമര്‍ സൂചന നല്‍കി.
Recommended Video
ഉപരോധം ഉടന്‍ പ്രഖ്യാപിക്കും
ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉമര്‍ ഗോബാഷ് ഖത്തറിനെതിരേ ശക്തമായ നടപടിയും പുതിയ ഉപരോധവും ചുമത്തുമെന്ന് വ്യക്തമാക്കിയത്. സാമ്പത്തിക ഉപരോധമാണ് യുഎഇയും സൗദിയും ആലോചിക്കുന്നത്. അനിയോജ്യമായ സമയം അധികം വൈകാതെ ഇതു പ്രഖ്യാപിക്കുമെന്നും ഉമര്‍ പറഞ്ഞു.