ആദ്യ ഇഫ്താർ വിരുന്നൊരുക്കി ഡൊണാൾഡ് ട്രംപ്; വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധം...
അമ്പതിലേറെ അതിഥികളാണ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്.
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം ഇതാദ്യമായാണ് ഡൊണാൾഡ് ട്രംപ് ഇഫ്താർ വിരുന്നൊരുക്കിയത്. കഴിഞ്ഞവർഷം വൈറ്റ് ഹൗസിൽ ഇത്തരം ചടങ്ങുകളൊന്നും സംഘടിപ്പിച്ചിരുന്നില്ല. ബുധനാഴ്ച വൈകീട്ട് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ വിവിധ മുസ്ലീം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.
അമ്പതിലേറെ അതിഥികളാണ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്. ലോകമെമ്പാടുമുള്ള മുസ്ലീം സഹോദരങ്ങൾക്ക് റമദാൻ ആശംസകൾ നേർന്നുകൊണ്ടായിരുന്നു ഡൊണാൾഡ് ട്രംപ് ഇഫ്കാർ വിരുന്നിൽ പ്രസംഗം ആരംഭിച്ചത്. അമേരിക്കയുമായി സൗഹൃദവും സഹകരണവും കാത്തുസൂക്ഷിക്കുന്ന എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അതിനിടെ ഇഫ്താർ പാർട്ടി നടക്കുന്ന വേളയിൽ വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി.
ഇഫ്താർ വിരുന്ന്...
അമേരിക്കൻ പ്രസിഡന്റായതിന് ശേഷം ഡൊണാൾഡ് ട്രംപ് ആദ്യമായി ഒരുക്കിയ ഇഫ്താർ വിരുന്നിൽ വിവിധ അറേബ്യൻ രാജ്യങ്ങളിലെ അംബാസഡർമാരാണ് പങ്കെടുത്തത്. സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, ജോർദാൻ അംബാസഡർ ദിനാ കവാർ എന്നിവരും യുഎഇ, ഈജിപ്ത്, ട്യുണീഷ്യ, ഇറാഖ്, ഖത്തർ, ബഹ്റൈൻ, മൊറോക്കോ, അൾജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരും ക്ഷണം സ്വീകരിച്ചെത്തിയിരുന്നു. വൈറ്റ് ഹൗസിൽ ഒരുക്കിയ വിരുന്നിൽ സൗദി, ജോർദാൻ അംബാസഡർമാർക്കൊപ്പമായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ ഇരിപ്പിടം. അതേസമയം, അമേരിക്കയിലെ വിവിധ മുസ്ലീം സംഘടനകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തില്ല.
വൈറ്റ് ഹൗസ്...
ക്ഷണം സ്വീകരിച്ചെത്തിയ ഓരോരുത്തർക്കും, ലോകം മുഴുവനുമുള്ള മുസ്ലീംങ്ങൾക്കും ഡൊണാൾഡ് ട്രംപ് റമദാൻ ആശംസകൾ നേർന്നു. അമേരിക്കയുമായി സൗഹൃദവും സഹകരണവും കാത്തുസൂക്ഷിക്കുന്ന എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം, വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്ന് നടക്കുന്നതിനിടെ പുറത്ത് പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറി. വിവിധ മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിരോധനം ഏർപ്പെടുത്തിയ ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. ഒരു കൈകൊണ്ട് മുസ്ലീംങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും മറുകൈ കൊണ്ട് മുസ്ലീം നയതന്ത്രജ്ഞർക്ക് അത്താഴം വിളമ്പുകയും ചെയ്യുന്ന ട്രംപിന്റെ നടപടി അങ്ങേയറ്റം കാപട്യം നിറഞ്ഞതാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കഴിഞ്ഞവർഷം ഇല്ല...
അതേസമയം, പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായെങ്കിലും വൈറ്റ് ഹൗസിലെ ഇഫ്താർ വിരുന്ന് സുഗമമായി നടന്നു. ഓരോ വർഷവും ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുകയെന്നത് വൈറ്റ് ഹൗസ് കലണ്ടറിലെ പതിവ് പരിപാടിയാണെങ്കിലും കഴിഞ്ഞവർഷം സംഘടിപ്പിച്ചിരുന്നില്ല. ട്രംപ് അധികാരത്തിലേറിയ ആദ്യ വർഷം തന്നെ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാതിരുന്നതിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാത്തതിന് അദ്ദേഹം പ്രത്യേക വിശദീകരണമൊന്നും നൽകിയിരുന്നില്ല. പക്ഷേ, ഇത്തവണ റമദാൻ വ്രതം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ട്രംപ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.