കൊവിഡ് പോരാട്ടത്തിന് കരുത്ത്: ഇന്ത്യയിൽ റഷ്യ വിൽക്കുക 10 കോടി ഡോസ് കൊവിഡ് വാക്സിൻ
മോസ്കോ: കൊറോണ വൈറസ് ബാധിതരുടെ കണക്കിൽ അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കവിഞ്ഞിട്ടുണ്ട്. അമേരിക്കയിൽ ഇത് 66 ലക്ഷമാണ്. ഇന്ത്യയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് ഇപ്പോൾ പ്രകടമാകുന്നത്. ഇതിനിടെയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിക്കൊണ്ട് റഷ്യ ഇന്ത്യയിലേക്ക് കൂടുതൽ വാക്സിൻ എത്തിക്കാനുള്ള നീക്കം നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്.
Recommended Video
ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്മോഹന് സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍
വാക്സിൻ ഇന്ത്യയിലേക്ക്?
കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യയ്ക്ക് കൊവിഡ് പ്രതിരോധ വാക്സിൻ വിൽക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ. റഷ്യയിൽ വികസിപ്പിച്ചെടുത്തിട്ടുള്ള സ്പുട്നിക് വി എന്ന വാക്സിൻ 10 കോടി ഡോസാണ് ഇന്ത്യയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയ്ക്ക് വിതരണം ചെയ്യുക. ഈ കരാറുമായി അടുപ്പമുള്ള വൃത്തങ്ങളാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ റഷ്യൻ നിർമിത വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിലെ മരുന്ന് കമ്പനിയുമായി ചേർന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മരുന്ന് പരീക്ഷണവും വിതരണവും ഡ്രഗ് കൺട്രോളറുടെ അനുമതിയ്ക്കും അംഗീകാരത്തിനും അനുസൃതമായിട്ടായിരിക്കും ഉണ്ടാകുക.
ലോകരാജ്യങ്ങളുമായി കരാർ
കസാഖിസ്ഥാൻ, ബ്രസീൽ, മെക്സിക്കോ, എന്നീ രാജ്യങ്ങളുമായി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് നേരത്തെ തന്നെ വാക്സിൻ വിതരണത്തിന് വേണ്ടി കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. 300 ദശലക്ഷം ഡോസ് സ്പുട്നിക് വി മരുന്ന് ഉൽപ്പാദിപ്പിക്കുന്നതിനായി ഇന്ത്യയുമായും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് കരാരിൽ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് പിന്നീട് ഇന്ത്യയിലെ കമ്പനിയുടെ പേര് വെളിപ്പെടുത്തുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ലോകത്ത് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കൊവിഡ് പ്രതിരോധ വാക്സിനാണ് റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വി. 40000 പേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് റഷ്യ ആഗസ്റ്റ് 26 മൂന്നാംഘട്ട വാക്സിൻ പരീക്ഷണം ആരംഭിച്ചത്. എന്നാൽ ഇതുവരെയും ഈ ഘട്ടം പൂർത്തിയായിട്ടില്ല.
ഇന്ത്യയിൽ മൂന്നാംഘട്ടം
ലോകത്ത് കൊറോണ വൈറസ് ബാധയിൽ രണ്ടാമതുള്ള ഇന്ത്യ കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിൽ ശ്രദ്ധ ചെലുത്തിവരികയാണ്. ഇന്ത്യയിൽ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി ചേർന്നാണ് മൂന്നാംഘട്ട വാക്സിൻ പരീക്ഷണം നടത്തുന്നതെന്നാണ് സൂചന. ഇന്ത്യൻ ജനതയുടെ സുരക്ഷയും മരുന്നിന്റെ കാര്യക്ഷമതയും ആവശ്യകതയും നിറവേറ്റുന്നതിനുമായി ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണങ്ങൾ നടത്തുമെന്നാണ് ആർഡിഐഎഫ് സിഇഒ കിറിൽ ദിമിത്രിവ് പ്രസ്താവനയിൽ വ്യക്തമാക്കിയത്. ഇന്ത്യയിൽ കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ സ്പുട്നിക് വി വിശ്വസനീമായ ഒരു മാർഗ്ഗമായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ആദ്യ വാക്സിൻ
രണ്ട് മാസത്തെ മനുഷ്യ പരീക്ഷണങ്ങൾക്ക് ശേഷം കോവിഡ് വാക്സിൻ രജിസ്റ്റർ ആദ്യത്തെ രാജ്യമായി റഷ്യ മാറിക്കഴിഞ്ഞിരുന്നു. റഷ്യയിലെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റഷ്യൻ പ്രതിരോധ മന്ത്രാലയം എന്നിവയാണ് മരുന്ന് പരീക്ഷണങ്ങൾ നടത്തിവരുന്നതെന്നാണ് രാജ്യം അവകാശപ്പെടുന്നത്. സെപ്തംബർ മുതൽ തന്നെ പൂർണ്ണമായി വാക്സിന്റെ ഉൽപ്പാദനം ആരംഭിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. റഷ്യ വികസിപ്പിച്ചെടുന്ന വാക്സിൻ കൊവിഡിൽ നിന്ന് ഏറെക്കാലത്തേക്ക് പ്രതിരോധിക്കുന്നുവെന്ന് റഷ്യൻ ആരോഗ്യമന്ത്രി അവകാശപ്പെട്ടിരുന്നു. വാക്സിൻ കുത്തിവെക്കുന്നവരിൽ രണ്ട് വർഷം വരെ രോഗ പ്രതിരോധ ലഭിക്കുമെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
പാർശ്വഫലങ്ങളില്ലെന്ന്
സ്പുട്നിക് വി വാക്സിൻ കുത്തിവെച്ചവരിൽ മറ്റ് പാർശ്വഫലങ്ങളൊന്നുമില്ലെന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് മെഡിക്കൽ ജേണലായ ലാൻസെറ്റിലെ പഠന റിപ്പോർട്ടിൽ പറയുന്നത്. 42 ദിവസം നീണ്ട മരുന്ന് പരീക്ഷണത്തിൽ പൂർണ്ണ ആരോഗ്യവാന്മാരയ 38 പേരിലാണ് മരുന്ന കുത്തിവെച്ചത്. ഇവരിൽ ഒരു തരത്തിലുമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. മരുന്ന് കുത്തിവെച്ചവരിൽ ആന്റിബോഡി രൂപമെടുക്കുകയും ചെയ്തിരുന്നുവെന്നും ഗവേഷകർ കുറിക്കുന്നു. സെപ്തംബർ 14 ഓടെ കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുമെന്ന് റഷ്യൻ ആരോഗ്യമന്ത്രി മിഖേൽ മുറാഷ്കോ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.