ഗള്‍ഫില്‍ വന്‍ പ്രതിസന്ധി; സൗദിയും ബഹ്‌റൈനും അംബാസഡറെ പുറത്താക്കി; ലബ്‌നാന്‍ പെട്ടു
റിയാദ്: ലബ്‌നാന്‍ ഭരണകൂടത്തിനെതിരെ ശക്തമായ നടപടിയുമായി സൗദി അറേബ്യയും ബഹ്‌റൈനും. തങ്ങളുടെ അംബാസഡര്‍മാരെ ലബ്‌നാനില്‍ നിന്ന് തിരിച്ചുവിളിച്ച ഇരു രാജ്യങ്ങളും ലബ്‌നാന്‍ അംബാസഡര്‍ക്ക് രാജ്യം വിട്ടുപോകാനും നിര്‍ദേശം നല്‍കി. ലബ്‌നാന്‍ മന്ത്രിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ശക്തമായ നടപടി ആരംഭിച്ചത്.
ഇതിനെതിരെ സൗദിക്കും ബഹ്‌റൈനും പുറമെ യുഎഇയും കുവൈത്തും രംഗത്തുവന്നു. എന്നാല്‍ ഖത്തറും ഒമാനും വിഷയത്തില്‍ മൗനം പാലിക്കുകയാണ്. പ്രശ്‌നം കൂടുതല്‍ വഷളാകുകയാണ്. ഗള്‍ഫിലെ പുതിയ പ്രതിസന്ധി സാഹചര്യം വഷളാക്കുമെന്നാണ് കരുതുന്നത്. ലബ്‌നാനില്‍ നിന്നുള്ള ഇറക്കുമതി നിരോധിക്കുകയും യാത്ര തടയുകയും ചെയ്തിരിക്കുകയാണ്. എന്താണ് ഇതിനെല്ലാം കാരണമെന്ന് വിശദീകരിക്കാം...

ലബ്‌നാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതിയും സൗദി അറേബ്യ നിരോധിച്ചു. 48 മണിക്കൂറിനകം ലബ്‌നാന്‍ അംബാസഡര്‍ രാജ്യം വിട്ടുപോകണമെന്ന് സൗദി ഭരണകൂടം നിര്‍ദേശം നല്‍കി. സൗദി പൗരന്‍മാര്‍ ലബ്‌നാനിലേക്ക് യാത്ര ചെയ്യരുതെന്നാണ് ഉത്തരവ്. ലബ്‌നാനിലെ തങ്ങളുടെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ബഹ്‌റൈനും സമാനമായ നടപടികള്‍ സ്വീകരിച്ചത്.

ലബ്‌നാനിന്റെ പുതിയ വാര്‍ത്താ വിതരണ മന്ത്രി ജോര്‍ജ് കൊര്‍ദാഹി സൗദിയെ വിമര്‍ശിച്ചതാണ് വിവാദത്തിന് കാരണം. സൗദി സഖ്യം നടത്തുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും യമനിലെ ഹൂത്തി വിമതര്‍ നടത്തുന്നത് പ്രതിരോധമാണെന്നുമായിരുന്നു കൊര്‍ദാഹിയുടെ പ്രതികരണം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സൗദി ലബ്‌നാനെതിരെ കടുത്ത നടപടികള്‍ ആരംഭിച്ചത്.

യാഥാര്‍ഥ്യം മറച്ചുവച്ചാണ് ലബ്‌നാന്‍ മന്ത്രിയും ഭരണകൂടവും പ്രതികരിക്കുന്നതെന്ന് സൗദി കുറ്റപ്പെടുത്തി. ഉചിതമായ നടപടി ലബ്‌നാന്‍ ഭരണകൂടം സ്വീകരിച്ചതുമില്ലെന്നും സൗദി പറഞ്ഞു. എന്നാല്‍ ലബ്‌നാന്‍ മന്ത്രി ജോര്‍ജ് കൊര്‍ദാഹി വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നു. ലബ്‌നാന്‍ ഭരണകൂടത്തിന്റെ അഭിപ്രായമല്ല ഞാന്‍ പറഞ്ഞത്. മന്ത്രിയാകുന്നതിന് മുമ്പ് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ആണ് പ്രചരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സൗദിയുടെ പുതിയ തീരുമാനങ്ങളില്‍ ഖേദമുണ്ടെന്ന് ലബ്‌നാന്‍ പ്രധാനമന്ത്രി നജീബ് മീക്കാത്തി പറഞ്ഞു. അറബ് രാജ്യങ്ങള്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലബ്‌നാന്‍ പ്രസിഡന്റും സൗദിയുമായുള്ള നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. സൗദിയുടെ സാമ്പത്തിക സഹായം നന്നായി ലഭിക്കുന്ന രാജ്യമാണ് ലബ്‌നാന്‍. സഹായം നിലച്ചാല്‍ രാജ്യത്തിന്റെ നിലനില്‍പ്പ് അപകടത്തിലായേക്കും.

മന്ത്രിയുടെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെ ലബ്‌നാനെതിരെ ജിസിസി രാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. സൗദി, യുഎഇ, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ലബ്‌നാന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. എന്നാല്‍ ജിസിസിയിലെ മറ്റു രണ്ടു രാജ്യങ്ങളായ ഖത്തറും ഒമാനും കാര്യമായി ഇടപെട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇവരുള്‍പ്പെടുന്ന ജിസിസി ലബ്‌നാന്‍ മന്ത്രിയുടെ പ്രതികരണത്തെ അപലപിച്ച് പ്രസ്താവന ഇറക്കിയിരുന്നു.
സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

സൗദി ഭരണകൂടത്തോടും ഗള്‍ഫ് രാജ്യങ്ങളോടും ഞങ്ങള്‍ക്ക് കടപ്പാടുണ്ടെന്നും അവരുടെ നിലപാടുകള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ലബ്‌നാന്‍ പ്രധാനമന്ത്രിയും പ്രസിഡന്റും പ്രതികരിച്ചു. മന്ത്രിയുടെ പ്രസ്താവന വ്യക്തിപരമാണ്. സര്‍ക്കാരിന്റെ നിലപാടല്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, മന്ത്രി ജോര്‍ജ് കൊര്‍ദാഹിയെ പുറത്താക്കണമെന്ന് സൗദിയെ പിന്തുണയ്ക്കുന്ന ലബ്‌നാനിലെ നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇറാന്റെ പിന്തുണയുള്ള യമനിലെ ഷിയാ വിഭാഗമാണ് ഹൂത്തികള്‍. ഇവരെ പിന്തുണച്ചാണ് ലബ്‌നാന്‍ മന്ത്രി പ്രതികരിച്ചത്. ഇറാനെ പിന്തുണയ്ക്കുന്ന ലബ്‌നാനിലെ ഷിയാ വിഭാഗമാണ് ഹുസ്ബുല്ല. ഹിസ്ബുല്ലയ്ക്ക് ലബ്‌നാനില്‍ വലിയ സ്വാധീനമാണ്. ഇതിന്റെ ഫലമാണ് മന്ത്രിയുടെ പ്രസ്താവനയെന്നും മന്ത്രിക്കെതിരെ നടപടിയെടുക്കാത്തിന് കാരണവും ഇതുതന്നെയാണെന്നും സൗദി അറേബ്യ കുറ്റപ്പെടുത്തി. ഹിസ്ബുല്ലയെ പിന്തുണയ്ക്കുന്ന സ്ഥാപനത്തെ സൗദി കഴിഞ്ഞ ദിവസം കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.












Click it and Unblock the Notifications