സൗദി അറേബ്യയ്ക്ക് എന്തുപറ്റി? ബിന്‍ സല്‍മാന്റെ അഞ്ചാം നീക്കവും വിജയം; കാനഡയും വീണു
റിയാദ്/ഒട്ടാവ: അറബ് ലോകത്തെ സുപ്രധാന രാജ്യമാണ് സൗദി അറേബ്യ. കരുത്ത് മാത്രമല്ല, സമ്പത്ത് കൂടി കൈമുതലായുണ്ട് എന്നതാണ് സൗദിയുടെ പ്രത്യേകത. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദിയുടെ നിലപാടുകള്‍ക്ക് മറിച്ചൊരു ചോദ്യം ഉയരാറില്ല. എന്നാല്‍ ഈ പതിവ് തെറ്റിച്ചത് ഖത്തര്‍ എന്ന കൊച്ചുരാജ്യമാണ്. ഖത്തറിന്റെ പല നീക്കങ്ങളിലും അനിഷ്ടം പ്രകടിപ്പിച്ചാണ് സൗദി സഖ്യം 2017ല്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
എന്നാല്‍ സമീപ കാലത്തായി സൗദി അറേബ്യ തങ്ങളുടെ വിദേശ നയത്തില്‍ കാതലായ മാറ്റം വരുത്തിയിരിക്കുന്നു. വിവാദ വിഷയങ്ങളില്‍ നിന്ന് പിന്മാറുക എന്നതാണ് പുതിയ നയം. മാത്രമല്ല, ആഭ്യന്തര ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. സൗദിവല്‍ക്കരണം ശക്തമാക്കുന്നതോടൊപ്പം സ്വദേശികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കുകയും ലക്ഷ്യമാണ്.

അഞ്ച് തടസങ്ങളാണ് സൗദി അറേബ്യയ്ക്ക് മുമ്പിലുണ്ടായിരുന്നത്. എന്നാല്‍ എല്ലാം നീങ്ങിയിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ആദ്യത്തേത് ഖത്തറുമായുള്ള അകല്‍ച്ചയായിരുന്നു. ഉപരോധം പിന്‍വലിച്ചതോടെ ഖത്തറുമായി അടുത്തു. ഖത്തര്‍ തങ്ങളുടെ നയനിലപാടുകളില്‍ യാതൊരു മാറ്റവും വരുത്താതെ തന്നെ സൗദി ഉപരോധം പിന്‍വലിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.
യമന്‍ യുദ്ധമായിരുന്നു സൗദിയുടെ പുരോഗതിക്ക് തടസമായി എടുത്തു പറഞ്ഞിരുന്ന മറ്റൊരു കാര്യം. അയല്‍ രാജ്യമായ യമനിലെ ഹൂത്തി വിമതരുമായി യുദ്ധം ചെയ്യുന്നതിനാല്‍ ജിസാന്‍, നജ്‌റാന്‍ തുങ്ങിയ അതിര്‍ത്തി മേഖലകളില്‍ മാത്രമല്ല, വന്‍ പട്ടണങ്ങളില്‍ വരെ മിസൈലുകള്‍ പതിക്കുന്ന സാഹചര്യമുണ്ടായിരുന്നു. യുദ്ധം അവസാനിപ്പിച്ചതോടെ ഹൂത്തികളുടെ ആക്രമണം നിലച്ചു. സമാധാന അന്തരീക്ഷം വികസനത്തിന് അവശ്യമാണ് എന്ന് സൗദി മനസിലാക്കുന്നു.
സിറിയയുമായുള്ള തര്‍ക്കമായിരുന്നു പശ്ചിമേഷ്യയില്‍ സൗദിയെ കുഴക്കിയിരുന്ന മറ്റൊരു വിഷയം. സിറിയയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. 11 വര്‍ഷത്തിന് ശേഷം അറബ് ലീഗിലേക്ക് സിറിയയെ തിരിച്ചുകൊണ്ടുവന്നു. സിറിയന്‍ പ്രതിനിധികള്‍ സൗദി സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും പരസ്പരം അംബാസഡര്‍മാരെ നിയമിക്കാനും ധാരണയായി.
ഇറാനുമായി സൗദി അകന്നതായിരുന്നു മേല്‍പ്പറഞ്ഞ പല തര്‍ക്കങ്ങള്‍ക്കും കാരണം. യമനിലെ ഹൂത്തികളും സിറിയയിലെ സര്‍ക്കാരും ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട് എന്നായിരുന്നു സൗദിയുടെ ആരോപണം. എന്നാല്‍ ചൈന മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയില്‍ ഇറാനും സൗദിയും ഒന്നിക്കാന്‍ തീരുമാനിച്ചു. അലിറസാ ഇനായത്തിയെ സൗദിയിലേക്കുള്ള അംബാസഡറായി നിയോഗിച്ചിരിക്കുകയാണ് ഇറാന്‍.
ഇറാനുമായി ഐക്യത്തിന്റെ പാതയിലെത്തിയതോടെ സൗദി അറേബ്യക്ക് നേരെയുള്ള 'നിഗൂഢമായ ആക്രമണങ്ങള്‍' ഇല്ലാതായി എന്ന് പറയാം. സൗദിയുടെ എണ്ണ കപ്പലുകള്‍ ഇപ്പോള്‍ സുഗമമായി യാത്ര നടത്തുന്നുണ്ട്. അതേസമയം, മേഖലയില്‍ ചൈന ചെലുത്തുന്ന സ്വാധീനം അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്. ഇറാനുമായി സൗദി അടുത്തതില്‍ ഇസ്രായേലിനും അമര്‍ഷമുണ്ട്. ഇസ്രായേല്‍ സൗദിയുമായി അടുക്കാനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ്.
അതിനിടെയാണ് കാനഡയുമായുള്ള പ്രശ്‌നം സൗദി പരിഹരിച്ചിരിക്കുന്നത്. 2018ലാണ് കാനഡയും സൗദിയും ഉടക്കിയത്. സൗദിയിലെ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ ദുരൂഹ മരണമാണ് ഇതിന് കാരണം. അടുത്തിടെ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും നടത്തിയ ചര്‍ച്ചയാണ് മഞ്ഞുരുക്കിയത്. ഇപ്പോള്‍ പരസ്പരം അംബാസഡര്‍മാരെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സൗദിയിലെ വനിതാ അവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് റിയാദിലെ കനേഡിയന്‍ എംബസി പ്രസ്താവന ഇറക്കിയതാണ് 2018ല്‍ പൊട്ടിത്തെറിക്ക് കാരണമായത്. തുടര്‍ന്ന് കാനഡയിലെ തങ്ങളുടെ അംബാസഡറെ സൗദി തിരിച്ചുവിളിച്ചു. കാനഡയുടെ അംബാസഡറോട് രാജ്യം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. വ്യാപാര ഇടപാടുകള്‍ റദ്ദാക്കുകയും ചെയ്തു. ഈ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിച്ചിരിക്കുകയാണിപ്പോള്‍.












Click it and Unblock the Notifications