നിയന്ത്രണം കര്‍ശനമാക്കി സൗദി, ലംഘിച്ചാല്‍ 20 ലക്ഷം രൂപ വരെ പിഴ
ദുബായ്: കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി സൗദി അറേബ്യ. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും ശരീര താപനില കൃത്യമായി പരിശോധിക്കണമെന്നും സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സൗദി അറേബ്യ പുറത്തിറക്കിയത്.
നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ പ്രവേശിക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഗള്‍ഫ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 3,000 കേസുകളാണ് രാജ്യത്ത് വര്‍ദ്ധിച്ചത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. നിയന്ത്രണങ്ങള്‍ ഓരോ തവണ ലംഘിക്കുമ്പോഴും 1,000 റിയാല്‍ വീതം (19800 ഇന്ത്യന്‍ രൂപ) പിഴ ചുമത്തുമെന്നും ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പിഴ ഇരട്ടിയായി 100,000 റിയാല്‍ (19,80,000 ഇന്ത്യന്‍ രൂപ) വരെയാകുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, രോഗം ബാധിച്ചവരുടെ ഐസോലേഷന്‍ കാലയളവ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഏഴ് ദിവസമായും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 10 ദിവസമായും കുറച്ചിട്ടുണ്ട്. മക്കയിലും കൊവിഡ് നിയന്ത്രണങ്ങള്‍ സൗദി ശക്തമാക്കിയിട്ടുണ്ട്.
മക്കയില്‍ സാമൂഹിക അകലം പാലിക്കാന്‍ പള്ളിയുടെ തറയില്‍ അടയാളമിട്ടിട്ടുണ്ട്. നേരത്തെ കൊവിഡിന്റെ തുടക്ക കാലത്ത് ഇതുപോലെ സാമൂഹിക അകലത്തിനായി അടയാളമിട്ടിരുന്നെങ്കിലും വ്യാപനം കുറഞ്ഞതോടെ മായ്ച്ച് കളഞ്ഞിരുന്നു.
അതേസമയം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്കെതിരേയും പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി അറിയിച്ചിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ 10000 റിയാലാണ് പിഴ ചുമത്തുക.
ഫ്രെബുവരി ഒന്ന് മുതലാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരിക. സൗദി ടൂറിസം മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന് മാസം കഴിഞ്ഞവര്‍ക്ക് മൂന്നാമത്തെ ഡോസ് വാക്‌സിന്‍ (ബൂസ്റ്റര്‍ ഡോസ്) വിതരണം ചെയ്യുമെന്ന് നേരത്തെ സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാഴാഴ്ച മാത്രം 3168 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 568650 ആയി.
റിയാദിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത്. 921 പേര്‍ക്ക്. ജിദ്ദയില്‍ 621 പേര്‍ക്കും മക്കയില്‍ 344 പേര്‍ക്കും ഹോഫുഫില്‍ 166 പേര്‍ക്കും ദമാമില്‍ 114 പേര്‍ക്കും രോഗം ബാധിച്ചു.












Click it and Unblock the Notifications