സൗദിയില്‍ ബിന്‍ലാദിന്‍ കമ്പനി വീണു; പിടിമുറുക്കി ഭരണകൂടം, പണമില്ലെങ്കില്‍ കമ്പനി, ഇനി കെഎച്ച്
ഒരുലക്ഷത്തിലധികം ജീവനക്കാരാണ് ബിന്‍ലാദിന്‍ ഗ്രൂപ്പിലുള്ളത്. പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
Recommended Video
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്നാണ് ബിന്‍ലാദിന്‍ ഗ്രൂപ്പ്. അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്ത പ്രമുഖരില്‍ ബിന്‍ലാദിന്‍ കുടുംബത്തിലെ ഉന്നതരുമുണ്ടായിരുന്നു. ഇപ്പോള്‍ ബിന്‍ലാദിന്‍ കമ്പനിക്ക് സര്‍ക്കാര്‍ കുരുക്കിട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നേരത്തെയുള്ള പോലെ ഇനി കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. കമ്പനിയുടെ ഓഹരികളുടെ ഒരുഭാഗം സര്‍ക്കാരിന് കൈമാറി. സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശം കമ്പനി അധികൃതര്‍ അംഗീകരിക്കുകയായിരുന്നു. അടുത്തത് അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ കിങ്ഡം ഹോള്‍ഡിങ്‌സ് കമ്പനിയെ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഓഹരികള്‍ കൈമാറി
ബിന്‍ ലാദിന്‍ ഗ്രൂപ്പിന്റെ ഓഹരികളില്‍ വലിയൊരു ഭാഗം സര്‍ക്കാരിന് കൈമാറാനാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികളും കമ്പനിയും തമ്മില്‍ ചര്‍ച്ച നടക്കുകയായിരുന്നു. മുഴുവന്‍ ഓഹരി കൈമാറില്ല. പകരം നിശ്ചിത ശതമാനം ഓഹരിയാണ് സര്‍ക്കാരിന് വിട്ടുനല്‍കുന്നത്.
ഉന്നതര്‍ പിടിയില്‍
അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തവരില്‍ ബിന്‍ ലാദിന്‍ കമ്പനിയുടെ ഉന്നതരുമുണ്ടായിരുന്നു. അഴിമതി വഴി കമ്പനി സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. ഈ പശ്ചാത്തലത്തിലായിരുന്നു അറസ്റ്റ്. നഷ്ടപരിഹാരം എന്ന നിലയിലാണ് സര്‍ക്കാരിന് ഓഹരികള്‍ കൈമാറുന്നത്.
പണമില്ലെങ്കില്‍ കമ്പനി
സര്‍ക്കാര്‍ നഷ്ടപരിഹാരമായി മുന്നോട്ട് വച്ച തുക നല്‍കാന്‍ കമ്പനിക്ക് കഴിയില്ലായിരുന്നു. തുടര്‍ന്നാണ് പണമില്ലെങ്കില്‍ കമ്പനിയുടെ ഒരു ഭാഗം സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഈ ധാരണ അംഗീകരിക്കുകയായിരുന്നു.
കമ്പനിയുടെ അറിയിപ്പ്
എന്നാല്‍ സ്വകാര്യ മേഖലാ കമ്പനിയായി തന്നെ ഇനിയും മുന്നോട്ട് പോകുമെന്ന് ജിദ്ദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിന്‍ ലാദിന്‍ ഗ്രൂപ്പ് അറിയിച്ചു. സൗദി ഭരണകൂടത്തിന്റെ കരാറുകള്‍ കൂടുതലും ലഭിച്ചിരുന്നത് ബിന്‍ലാദിന്‍ ഗ്രൂപ്പിനായിരുന്നു. നേരത്തെ ഒപ്പുവച്ച നിര്‍മാണ കരാറുകള്‍ പൂര്‍ത്തിയാക്കുമെന്നും കമ്പനി അറിയിച്ചു.
മക്ക ഹറം വിപുലീകരണം
മക്ക ഹറം വിപുലീകരണ കരാറുകളാണ് ഭരണകൂടവുമായി ഒപ്പുവച്ച കരാറുകള്‍ പ്രധാനപ്പെട്ടത്. നേരത്തെ ക്രെയിന്‍ ദുരന്തമുണ്ടായതിനെ തുടര്‍ന്ന് പല പുതിയ കരാറുകളും ബിന്‍ലാദിന്‍ ഗ്രൂപ്പിന് നല്‍കിയിരുന്നില്ല. അതിന് മുമ്പ് ഒപ്പുവച്ച കരാറുകളിലെ നിര്‍മാണ പ്രവൃത്തികളും ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.
ബക്കര്‍ ബിന്‍ ലാദിന്‍ പുറത്തിറങ്ങുമോ
ബിന്‍ലാദിന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബക്കര്‍ ബിന്‍ ലാദിനാണ്. ഇദ്ദേഹത്തെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ ചില സഹോദരങ്ങളെയും പോലീസ് പിടികൂടിയിരുന്നു. ഇവരുടെ ഓഹരികളാണ് കമ്പനി സര്‍ക്കാരിന് വിട്ടുനില്‍കിയിരിക്കുന്നത്.
രക്ഷപ്പെടാന്‍ വഴി തേടുന്നു
അറസ്റ്റിലായവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയാണ് ബിന്‍ലാദിന്‍ ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയത്. അറസ്റ്റിലായവരെല്ലാം ഓഹരികള്‍ വിട്ടുനല്‍കാന്‍ തയ്യാറായെന്ന് കമ്പനി വിശദീകരണത്തില്‍ സൂചിപ്പിക്കുന്നു.
കമ്പനി കടത്തില്‍
അതേസമയം, ബിന്‍ലാദിന്‍ കമ്പനിക്ക് കോടികള്‍ നിലവില്‍ കടമുണ്ട്. ഇതിന്റെ ബാധ്യത ആര് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കമ്പനിയുടെ ഓഹരികള്‍ കൈമാറുന്ന സാഹചര്യത്തില്‍ ബാധ്യതകളും ഭരണകൂടം ഏറ്റെടുക്കണമെന്നാണ് ബിന്‍ലാദിന്‍ കുടുംബത്തിന്റെ ആവശ്യം.
പ്രതിസന്ധിയിലായത് ഇങ്ങനെ
സൗദിയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്നാണെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി ബിന്‍ ലാദിന്‍ ഗ്രൂപ്പ് നേരിടുന്നുണ്ടായിരുന്നു. പ്രത്യേകച്ച് 2014ന് ശേഷം. എണ്ണവില കുത്തനെ ഇടിഞ്ഞ ശേഷം സര്‍ക്കാര്‍ ബിന്‍ലാദിന്‍ ഗ്രൂപ്പിന് കരാറുകള്‍ നല്‍കുന്നത് കുറച്ചതാണ് ആദ്യ തിരിച്ചടിയായത്.
കൂട്ടപ്പിരിച്ചുവിടല്‍
ഒരുലക്ഷത്തിലധികം ജീവനക്കാരാണ് ബിന്‍ലാദിന്‍ ഗ്രൂപ്പിലുള്ളത്. പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇന്ത്യക്കാരടക്കമുള്ളവരെയായിരുന്നു പിരിച്ചുവിട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ ഭരണകൂടവും വിഷയത്തില്‍ ഇടപെട്ടിരുന്നു.
കിങ്ഡം ഹോള്‍ഡിങ്‌സ് കമ്പനി
അതേസമയം, സൗദി ഭരണകൂടവും അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനും തമ്മിലുള്ള ചര്‍ച്ചയില്‍ അന്തിമ തീരുമാനമായിട്ടില്ല. അദ്ദേഹത്തെ വിട്ടയക്കണമെങ്കില്‍ 600 കോടി ഡോളര്‍ തിരിച്ചടയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പറ്റില്ലെങ്കില്‍ അദ്ദേഹത്തിന്റെ കിങ്ഡം ഹോള്‍ഡിങ്‌സ് കമ്പനിയുടെ ഓഹരി കൈമാറണമെന്നാണ് ആവശ്യം.
അന്തിമ തീരുമാനമായില്ല
ഇക്കാര്യം അംഗീകരിക്കാന്‍ ബിന്‍ തലാല്‍ തയ്യാറായിട്ടില്ല. ചര്‍ച്ച ഇപ്പോഴും നടക്കുന്നുണ്ട്. തുക കുറയ്ക്കണമെന്നാണ് ബിന്‍ തലാലിന്റെ ആവശ്യം. ബിന്‍ തലാലിന് വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് സര്‍ക്കാര്‍ സമിതിയുമായി ചര്‍ച്ച നടത്തുന്നത്. ബിന്‍ തലാലിനെ ജയിലിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.