മുഹമ്മദ് ബിൻ സൽമാന്റെ തുർക്കി സന്ദർശനം: ഹാതിസ് സെൻഗിന്റെ പ്രതികരണം ഇങ്ങനെ
ഇസ്താംബൂള്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ പ്രതിശ്രുത വധുവായിരുന്ന ഹാതിസ് സെന്‍ഗിസ്. ഖഷോഗ്ജിയുടെ വധത്തിന് ശേഷമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ ആദ്യ തുര്‍ക്കി സന്ദര്‍ശനത്തെ വിമര്‍ശിച്ചുകൊണ്ടാണ് തുര്‍ക്കി പൗരയും റിസര്‍ച്ച് സ്‌കോളറും ആക്ടിവിസ്റ്റുമായ സെന്‍ഗിസിന്റെ വിമര്‍ശനം.
'' 'ജമാല്‍ ഇനി എന്റെ കഥയല്ല, നീതിക്കുവേണ്ടിയുള്ള ഈ സമരം എന്റെ പോരാട്ടം മാത്രമല്ല. സ്വതന്ത്രനും ചിന്തിക്കുന്നതുമായ ഓരോ വ്യക്തിയുടെയും സമരമാണിത്. ഒരു നയതന്ത്ര ബന്ധത്തിനും ഈ അനീതി നിയമവിധേയമാക്കാന്‍ കഴിയില്ല.' അവര്‍ പറയുന്നു.


2018 ഒക്ടോബറില്‍ ഖഷോഗിയെ കൊല്ലുന്നതിനോ പിടികൂടുന്നതിനോ ഉള്ള ഓപ്പറേഷന് മുഹമ്മദ് രാജകുമാരന്‍ അനുമതി നല്‍കിയതായി കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇത് സൗദി സര്‍ക്കാര്‍ നിഷേധിക്കുകയും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളുകയും ചെയ്തു.
ഖഷോഗ്ജിയും സെന്‍ഗിസും തമ്മിലുള്ള വിവാഹത്തിന്റെ രേഖകള്‍ വാങ്ങുന്നതിനായാണ് ഖഷോഗ്ജി സൗദി കോണ്‍സുലേറ്റിലെത്തിയത്.

ജൂണ്‍ 22നായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ തുര്‍ക്കി സന്ദര്‍ശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വെച്ച് പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ എം.ബി.എസിനെ സ്വീകരിച്ചിരുന്നു. 2018ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ അഹ്മദ് ഖഷോഗ്ജി ഖഷോഗി കൊല്ലപ്പെട്ടതിന് ശേഷം മുഹമ്മദ് രാജകുമാരന്റെ ഗള്‍ഫിന് പുറത്തുള്ള ആദ്യ പര്യടനമാണിത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ എര്‍ദോഗന്‍ സൗദി സന്ദര്‍ശിക്കുകയും സല്‍മാന്‍ രാജാവുമായും മകന്‍ എംബിഎസുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊലപ്പെട്ടതിന് ശേഷമുള്ള തുര്‍ക്കി പ്രസിഡന്റിന്റെ ആദ്യ സൗദി സന്ദര്‍ശനമായിരുന്നു ഇത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വെച്ച് നടക്കാനിരിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാനും എര്‍ദോഗന്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ വെച്ച് ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളും ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സൗദി ഭരണകൂടത്തിന്റെയും മുഹമ്മദ് ബിന്‍ സല്‍മാന്റെയും കടുത്ത വിമര്‍ശകന്‍ ആയിരുന്നു ജമാല്‍ ഖഷോഗ്ജി. ഇദ്ദേഹത്തിന്റെ വധം വലിയ വിവാദത്തിന് കാരണമാവുകയും സൗദിയും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തില്‍ വലിയ ഉലച്ചലുകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications