ബിന്‍ തലാല്‍ രാജകുമാരനെ ഹോട്ടലില്‍ നിന്നു മാറ്റി; ഏകാന്ത തടവില്‍ ജയിലിലടച്ചു, വിദേശ സഹായം തേടി സൗദി
അഴിമതി നടത്തിയ ശേഷം വിദേശത്ത് കഴിയുന്നവരെ തിരിച്ച് സൗദിയിലെത്തിക്കാന്‍ നടപടി തുടങ്ങിയതായും പ്രോസിക്യൂട്ടര്‍ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ ധനികനായ അല്‍ വലീദ് ബിന്‍ തലാലിന്റെ ഭാവി ഏറെ പ്രതിസന്ധിയില്‍. അഴിമതി കേസില്‍ അറസ്റ്റിലായ ഇദ്ദേഹത്തെ റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നിന്നു ജയിലിലേക്ക് മാറ്റി. സൗദിയില്‍ അതീവ സുരക്ഷയുള്ള അല്‍ ഹയര്‍ ജയിലിലേക്കാണ് ബിന്‍ തലാലിനെ മാറ്റിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള സംഘമാണ് അഴിമതി വിരുദ്ധ ഏജന്‍സി. രാജകുമാരന്‍മാര്‍, വ്യവസായികള്‍ തുടങ്ങി 200ഓളം പേരെയാണ് നവംബര്‍ ആദ്യവാരം ഏജന്‍സി അറസ്റ്റ് ചെയ്തത്. എന്നാല്‍ പണം അടച്ച് മോചനത്തിന് തയ്യാറായ രാജകുമാരന്‍മാരെയെല്ലാം വിട്ടയച്ചെങ്കിലും ബിന്‍ തലാലിനെ ഹോട്ടലില്‍ നിന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. ബിന്‍ തലാലിന്റെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ലെന്ന വിവരങ്ങളുമുണ്ട്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇദ്ദേഹത്തിനെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന...
ജയിലില്‍ ഒറ്റയ്ക്ക്
ആഡംബര ഹോട്ടലില്‍ തടവുകാരനായി കഴിഞ്ഞ വേളയില്‍ ബിന്‍ തലാലിന് ഏറെ സൗകര്യങ്ങളുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ജയിലിലേക്ക് മാറ്റിയ സാഹചര്യത്തില്‍ സൗകര്യങ്ങള്‍ ഒട്ടുമുണ്ടാകില്ല. മാത്രമല്ല, ബിന്‍ തലാലിനെ ഒറ്റയ്ക്കാണ് പാര്‍പ്പിക്കുന്നതെന്നും അല്‍ അറബി അല്‍ ജദീദ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് ഉപാധികള്‍
ബിന്‍ തലാലിനെ മോചിപ്പിക്കണമെങ്കില്‍ രണ്ട് ഉപാധികളാണ് സൗദി ഭരണകൂടം മുന്നോട്ട് വച്ചിട്ടുള്ളത്. 600 കോടി ഡോളര്‍ തിരിച്ചടയ്ക്കണമെന്നാണ് ഒന്ന്. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കിങ്ഡം ഹോള്‍ഡിങ്സ് കമ്പനി ഭരണകൂടത്തിന് കൈമാറണമെന്നതാണ്.
ബിന്‍ലാദിന്‍ ഗ്രൂപ്പ്
അതിനിടെ ബിന്‍ ലാദിന്‍ ഗ്രൂപ്പിലെ പ്രധാനിയെയും അറസ്റ്റ് ചെയ്തിരുന്നു. സൗദിയിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ബിന്‍ ലാദിന്‍ ഗ്രൂപ്പ്. ഈ കമ്പനി ഭരണകൂടത്തിന് കൈമാറാന്‍ ഉടമസ്ഥരായ കുടുംബത്തില്‍ സമ്മര്‍ദ്ദമുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കമ്പനിയോട് ആവശ്യപ്പെട്ടത്
ബിന്‍ലാദിന്‍ ഗ്രൂപ്പ് ആണ് സൗദി അറേബ്യയിലെ മിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. ഈ കമ്പനിയുടെ ഉടമസ്ഥത സര്‍ക്കാരിന് കൈമാറാനാണ് ഭരണകൂടം മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബിന്‍ തലാല്‍ വ്യത്യസ്തന്‍
ലോകസമ്പന്നരില്‍ പ്രമുഖനാണ് സൗദി അറേബ്യന്‍ രാജകുമാരനായ അല്‍ വലീദ് ബിന്‍ തലാല്‍. കഴിഞ്ഞ മാസം നിരവധി രാജകുടുംബങ്ങള്‍ക്കും വ്യവസായികള്‍ക്കുമൊപ്പം ഇദ്ദേഹത്തെയും അറസ്റ്റ് ചെയ്തതില്‍ ആഗോള വ്യവസായ സമൂഹം ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക നല്‍കി മോചനത്തിനുള്ള വഴി തേടി അറസ്റ്റിലായവരെല്ലാം. പക്ഷേ, ബിന്‍ തലാല്‍ രാജകുമാരന്‍ അതിന് തയ്യാറായിട്ടില്ല.
കര്‍ശന വ്യവസ്ഥകള്‍
അറസ്റ്റിലായവരുടെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വ്യവസ്ഥയുണ്ടാക്കിയിരുന്നു. വ്യവസ്ഥ അംഗീകരിക്കുന്നവര്‍ക്ക് മോചനം നല്‍കും. അല്ലാത്തവര്‍ക്ക് വിചാരണ നേരിടാം. അവരുടെ ഭാവി കോടതി തീരുമാനിക്കും. ചിലപ്പോള്‍ ദീര്‍ഘകാല തടവ് ശിക്ഷ ലഭിച്ചേക്കാമെന്നു കണ്ടാണ് പലരും പണമടച്ച് മോചിതരായത്.
കാര്യങ്ങള്‍ ഇങ്ങനെ
അഴിമതി നടത്തിയെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ തുകയുടെ നിശ്ചിത ശതമാനം സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്നാണ് മുന്നോട്ട് വച്ച വ്യവസ്ഥ. അങ്ങനെ ചെയ്താല്‍ യാതൊരു വിചാരണയും മറ്റു നിയമനടപടികളും നേരിടേണ്ട ആവശ്യമില്ല. വ്യവസ്ഥ അംഗീകരിക്കാത്തവരെ കോടതിയില്‍ ഹാജരാക്കും. ആറ് മാസത്തിനകം കോടതി ഇവരുടെ കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും.
ഉറ്റുനോക്കുന്നത്
ഈ വ്യവസ്ഥകള്‍ തടവിലുള്ള 95 ശതമാനം വ്യക്തികളും അംഗീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പലരും മോചിതരാകുകയും ചെയ്തു. അപ്പോഴും ബാക്കിയായ ചോദ്യം ബിന്‍ തലാലിനെ കുറിച്ചായിരുന്നു. 600 കോടി ഡോളര്‍ കെട്ടിവെച്ചാല്‍ മോചിപ്പിക്കാമെന്നാണ് ബിന്‍ തലാലിനോട് അഴിമതി വിരുദ്ധ സമിതി നിര്‍ദേശിച്ചതത്രെ. ഇത്രയും തുക കെട്ടിവെയ്ക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ആസ്തിയുടെ വലിയൊരു ഭാഗം വില്‍ക്കേണ്ടി വരും. തടവുകാരില്‍ ഏറ്റവും തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടതും ബിന്‍ തലാലിനോടാണ്.
വ്യവസായ സാമ്രാജ്യം
ബിന്‍ തലാലിന് പണമായി ഇത്രയും കോടി ഡോളര്‍ നല്‍കാന്‍ പ്രയാസമാണെന്ന് സര്‍ക്കാരിനും ബോധ്യമാണ്. അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യമാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. വ്യവസായത്തിന്റെ ഒരു ഭാഗം സര്‍ക്കാരിന് നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയും മുന്നോട്ട് വച്ചിട്ടുണ്ട്.
1800 കോടി ഡോളര്‍ ആസ്തി
സിറ്റി ഗ്രൂപ്പ്, ആപ്പിള്‍, ട്വിറ്റര്‍ തുടങ്ങി ലോകത്തെ വന്‍കിട കമ്പനികളില്‍ കോടികള്‍ നിക്ഷേപമുള്ള വ്യക്തിയാണ് ബിന്‍ തലാല്‍. ലോക സമ്പന്നരില്‍ പത്താമനാണ് ഇദ്ദേഹമെന്ന് നേരത്തെ ഫോബ്സ് ഉള്‍പ്പെടെയുള്ളവര്‍ കണ്ടെത്തിയിരുന്നു. 1800 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കമ്പനി കൈമാറുമോ
ആഗോളതലത്തില്‍ ബിന്‍ തലാല്‍ നിക്ഷേപം നടത്തിയത് അദ്ദേഹത്തിന്റെ കിങ്ഡം ഹോള്‍ഡിങ്സ് കമ്പനി മുഖേനയാണ്. ഈ കമ്പനിയുടെ ഒരു ഭാഗം സര്‍ക്കാരിന് കൈമാറണമെന്ന നിര്‍ദേശവും അഴിമതി വിരുദ്ധ വിഭാഗം മുന്നോട്ട് വച്ചിട്ടുണ്ടത്രെ. കള്ളപ്പണം വെളുപ്പിച്ചു, കൈക്കൂലി നല്‍കി കരാറുകള്‍ സ്വന്തമാക്കി തുടങ്ങിയ ആരോപണങ്ങളാണ് ബിന്‍ തലാലിനെതിരേയുള്ളത്.
അഭിഭാഷകന്‍ പറയുന്നത്
എന്നാല്‍ ഔദ്യോഗികമായി അഴിമതി വിരുദ്ധ വിഭാഗം ബിന്‍ തലാലിനെതിരേ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്. നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് ബിന്‍ തലാലിന്റെ ആവശ്യം. ബിന്‍ തലാലിനെതിരേ പിടിമുറുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബില്‍ഗേറ്റ്സ്
ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ ഒരാളാണ് സൗദി അറേബ്യയിലെ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. പശ്ചിമേഷ്യയിലെ ബില്‍ഗേറ്റ്സ് എന്നാണ് അദ്ദേഹത്തെ അമേരിക്കന്‍ വ്യവസായികള്‍ വിളിക്കാറ്. സൗദി രാജകുടുംബാംഗമായ ഇദ്ദേഹത്തെ കഴിഞ്ഞമാസം അഞ്ചിനാണ് അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്തത്.
5500 കോടി നഷ്ടം കണക്കാക്കുന്നു
വളരെ പരിതാപകരമായ അവസ്ഥയിലാണ് ബിന്‍തലാലിന്റെ വ്യവസായങ്ങളെല്ലാമെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 850 കോടി ഡോളറിന്റെ (ഏകദേശം 5500 കോടി രൂപ) നഷ്ടമാണ് നവംബറിന് ശേഷം ഒരു മാസത്തിനിടെ മാത്രം അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കുണ്ടായതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും അദ്ദേഹം പുറത്തിറങ്ങിയില്ലെങ്കില്‍ അമേരിക്കയും യൂറോപ്പും വ്യാപിച്ചു കിടക്കുന്ന ബിസിനസ് ശൃംഖലയ്ക്ക് കനത്ത തിരിച്ചടിയാകും.
1300 കോടി ഡോളര്‍ ഉപയോഗിക്കാം
എന്നാല്‍ ബിസിനസില്‍ ക്ഷീണമുണ്ടായിട്ടുണ്ടെങ്കിലും തിരിച്ചുപിടിക്കാന്‍ സാധിക്കുന്നതേയുള്ളൂവെന്നാണ് കിങ്ഡം ഹോള്‍ഡിങിന്റെ സിഇഒ തലാല്‍ അല്‍ മയ്മന്‍ പറയുന്നത്. 1300 കോടി ഡോളര്‍ ഏതുസമയവും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ കമ്പനിയുടെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
നേരിയ സാധ്യത
ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും പരാജയപ്പെട്ടാല്‍ ബിന്‍ തലാല്‍ അടുത്തൊന്നും പുറത്തിറങ്ങാന്‍ സാധ്യതയില്ലെന്നുമാണ് അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. ബിന്‍ തലാലുമായി വര്‍ഷങ്ങള്‍ ബന്ധമുള്ളവരെ ഉദ്ധരിച്ചാണ് വാര്‍ത്തയെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കിങ്ഡം ഹോള്‍ഡിങ്‌സിന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ അനിശ്ചതത്വം നിലനില്‍ക്കുകയാണെന്നും അവര്‍ പറയുന്നു.
80000 കോടി ഡോളര്‍
അഴിമതി വിരുദ്ധ അറസ്റ്റിലൂടെ സൗദി ഭരണകൂടം 80000 കോടി ഡോളര്‍ തിരിച്ചുപിടിക്കാനുള്ള നീക്കമാണ് നടത്തിയത്. ഇതിന്റെ നിശ്ചിത ശതമാനമാണ് മോചനം ആവശ്യമുള്ളവര്‍ തിരിച്ചടയ്‌ക്കേണ്ടത്. തയ്യാറല്ലാത്തവര്‍ക്ക് കോടതി നടപടികള്‍ നേരിടാം. മോചനദ്രവ്യമായി പണം നല്‍കാതെ ബിന്‍ തലാല്‍ കോടതിയില്‍ പോകാനാണ് ഉദ്ദേശിച്ചതെങ്കിലും ഒടുവില്‍ അദ്ദേഹം ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയായിരുന്നു.
മയ്തിബ് മോചിതനായി
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖനായിരുന്നു മയ്തിബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍. സൗദി സുരക്ഷാ ഗാര്‍ഡിന്റെ മേധാവിയായിരുന്നു ഇദ്ദേഹം. ഒരു പക്ഷേ, അടുത്ത രാജാവായി വരെ പരിഗണിക്കാന്‍ സാധ്യതയുള്ള വ്യക്തിയായിരുന്നു മയ്തിബ്. ഇദ്ദേഹത്തിന്റെ അറസ്റ്റ് ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇദ്ദേഹം പണം നല്‍കി മോചനത്തിന് തയ്യാറായിട്ടുണ്ട്.
വിദേശത്തുള്ളവരെ തിരിച്ചെത്തിക്കും
അഴിമതിയുടെ പേരില്‍ 320 പേരെയാണ് ചോദ്യം ചെയ്തതെന്ന് സൗദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതില്‍ 159 പേരെ അറസ്റ്റ് ചെയ്തു വിവിധ സ്ഥലങ്ങളില്‍ ജയിലില്‍ അടച്ചു. പ്രമുഖര്‍ റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ആഡംബര ഹോട്ടലിലാണ്. ഭൂരിഭാഗം പേരും സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു. അഴിമതി നടത്തിയ ശേഷം വിദേശത്ത് കഴിയുന്നവരെ തിരിച്ച് സൗദിയിലെത്തിക്കാന്‍ ആ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നടപടി തുടങ്ങിയതായും പ്രോസിക്യൂട്ടര്‍ അറിയിച്ചു.