സൗദി മന്ത്രിമാര്‍ അഴിമതിയുടെ ആശാന്‍മാര്‍; വീരകഥകള്‍ പുറത്ത്, ശമ്പളം വാരിക്കോരി!! കമ്പനി വക വേറെ
ദേശീയ വാണിജ്യ ബാങ്കുകളില്‍ നിന്ന് കോടികളാണ് അറസ്റ്റിലായ മിക്ക രാജകുമാരന്‍മാരും കടം വാങ്ങിയിരിക്കുന്നതത്രെ. അധികപേരും തിരിച്ചടച്ചിട്ടില്ല.
റിയാദ്: അഴിമതിക്കേസില്‍ സൗദി അറേബ്യയില്‍ വ്യാപക അറസ്റ്റ് നടന്നതോടെ മന്ത്രിമാര്‍ നടത്തിയ ക്രമക്കേടുകള്‍ പുറത്തുവരുന്നു. സ്വന്തക്കാരെ നിയമിച്ചും ഉയര്‍ന്ന ശമ്പളം നല്‍കിയും മന്ത്രിമാര്‍ തോന്നിയ പോലെ പൊതു ഖജനാവ് ഉപയോഗിച്ചു.. ശമ്പളത്തിന് പുറമെ മറ്റു മാര്‍ഗങ്ങളിലും ഇവര്‍ പണം സമ്പാദിച്ചു. കൂടെയുള്ള ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍ പണം സമ്പാദിക്കാന്‍ അവസരം ഒരുക്കി. അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തുവരികയാണ് സൗദിയില്‍.
മന്ത്രിമാരെയും രാജകുമാരന്‍മാരെയും വന്‍കിട വ്യവസായികളെയും അറസ്റ്റ് ചെയ്ത് ആഗോള തലത്തില്‍ വന്‍ വിവാദത്തിനു കാരണമായിരിക്കെയാണ് അറസ്റ്റിലായവര്‍ നടത്തിയ കളികള്‍ പുറത്തുവരുന്നത്. എന്നാല്‍ അധികാര വടംവലിയുടെ ഭാഗമാണ് പുതിയ നീക്കമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചനകളും വന്നിരിക്കുകയാണ്. മന്ത്രിമാര്‍ നടത്തിയ ക്രമക്കേടുകള്‍ ഒകാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ശമ്പളം വാരിക്കോരി
ഇഷ്ടക്കാര്‍ക്ക് ശമ്പളം വാരിക്കോരി നല്‍കുകയായിരുന്നു ഒരു മന്ത്രി. മന്ത്രിയുടെ പേര് മാധ്യമം പുറത്തുവിട്ടില്ല. അതേസമയം, അദ്ദേഹം ചെയ്ത കാര്യങ്ങള്‍ അഴിമതി വിരുദ്ധ വിഭാഗത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത്.

ഒന്നരലക്ഷം റിയാല്‍
ഒന്നര ലക്ഷം സൗദി റിയാലാണ് വകുപ്പ് മേധാവികള്‍ക്ക് മന്ത്രി നല്‍കിയിരുന്നത്. എന്നാല്‍ എല്ലാവര്‍ക്കും ഈ ശമ്പളം നല്‍കിയതുമില്ല. തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് മാത്രം അധികം കൊടുത്തു. ഇതിന് പുറമെയാണ് മറ്റു ആനുകൂല്യങ്ങള്‍ നല്‍കിയത്.

കരാറുകള്‍ കിട്ടുന്നതിന്
ശമ്പളത്തിന് പുറമെ സെക്രട്ടറി തല ജീവനക്കാര്‍ക്ക് 30000 റിയാല്‍ ശമ്പളം നല്‍കി. കമ്പനികള്‍ വഴി വേറെയും കൊടുത്തു. മന്ത്രിക്ക് ഇഷ്ടപ്പെട്ട കമ്പനികളില്‍ നിന്ന് കരാറുകള്‍ കിട്ടുന്നതിന് ഉദ്യോഗസ്ഥരെയും അദ്ദേഹം തൃപ്തിപ്പെടുത്തിയിരുന്നുവത്രെ.

കരാര്‍ രേഖകള്‍ പിടിച്ചു
ഉപദേശകനായി നിയമിച്ച വ്യക്തിക്ക് 50000 റിയാലാണ് ശമ്പളംനല്‍കിയത്. ഇയാളെ നിയമിക്കുമ്പോഴുള്ള കരാര്‍ രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മന്ത്രാലയത്തിലെ ട്രാന്‍സ്ഫര്‍ ഓഫീസിന്റെ ഡയറക്ടറായും ഇയാളെ തന്നെയാണ് നിയമിച്ചിരുന്നത്.

കരാറുകള്‍ സംശയകരും
മിക്ക വകുപ്പുകളില്‍ ബന്ധുക്കളെയാണ് മന്ത്രി നിയമിച്ചിരുന്നത്. ഇവര്‍ക്കെല്ലാം 90000 റിയാല്‍ വരെ ശമ്പളം നല്‍കിയിരുന്നു. ഇതിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ചില സ്വകാര്യ മാധ്യമ കമ്പനികളുമായി മുന്‍ മന്ത്രിയുണ്ടാക്കിയ കരാര്‍ സംശയകരമാണ്. പരസ്യകമ്പനിയുമായും കോടികളുടെ കരാറാണ് ഒപ്പുവച്ചത്. എന്നാല്‍ ഭരണകൂടത്തിന് യാതൊരു നേട്ടവുമില്ലാത്തതായിരുന്നു ഈ കരാറുകളെല്ലാം.

38 കരാറുകള്‍ മന്ത്രി റദ്ദാക്കി
148 ല്‍ 38 കരാറുകള്‍ മന്ത്രി റദ്ദാക്കിയത് സംശകരമാണ്. ഇതുസംബന്ധിച്ച് അദ്ദേഹത്തോട് ചോദിച്ചെങ്കിലും കൃത്യമായ മറുടി ലഭിച്ചില്ല. വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതേ മന്ത്രിയെ ജിദ്ദ മഴക്കെടുത്തിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും കേസെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വന്തം കമ്പനികള്‍ക്ക് കരാര്‍
സൗദി ദേശീയ ഗാര്‍ഡിന്റെ മേധാവി മുതയ്ബ് ബിന്‍ അബ്ദുല്ല രാജകുമാരനും അറസ്റ്റിലായിട്ടുണ്ട്. ഇദ്ദേഹം ദേശീയ ഗാര്‍ഡിന് അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നാണ് ആരോപണം. മാത്രമല്ല, സ്വന്തം നേട്ടം ലക്ഷ്യമിട്ട് സൈനിക കരാറുകള്‍ അദ്ദേഹത്തിന് താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് കൊടുക്കുകയും ചെയ്തു. ഈ കമ്പനികളുടെ ഉടമയും മയ്തിബ് തന്നെയാണത്രെ.

വീര്‍ക്കുന്ന പോക്കറ്റുകള്‍
സമാനമായ ആരോപണം തന്നെയാണ് അദ്ദേഹത്തിന്റെ സഹോദരന്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല രാജകുമാരനെതിരേയും ഉയര്‍ന്നിരിക്കുന്നത്. ഇദ്ദേഹം റിയാദിലെ മുന്‍ ഗവര്‍ണറായിരുന്നു. അധികാര മേഖലയിലെ സബ്‌വേ നിര്‍മാണത്തിന് തന്റെ കമ്പനികള്‍ക്ക് തന്നെ തുര്‍ക്കി ബിന്‍ അബ്ദുല്ല കരാര്‍ നല്‍കുകയായിരുന്നുവത്രെ.

എത്ര രാജകുമാരന്‍മാര്‍
സൗദി അറേബ്യയില്‍ ഇതുവരെ 50ഓളം പേരെ അഴിമതി വിരുദ്ധ അന്വേഷണ സംഘം പിടികൂടിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 60 രാജകുമാരന്‍മാരെ മാത്രം അറസ്റ്റ് ചെയ്‌തെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ചിലരെ പാര്‍പ്പിച്ചിരിക്കുന്നത് റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ്. വ്യക്തമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് സൗദി മന്ത്രിസഭ വ്യക്തമാക്കിയിരുന്നു.

ചുമത്തിയ കുറ്റങ്ങള്‍
കള്ളപ്പണം വെളുപ്പിച്ചു, അധികാരം ദുര്‍വിനിയോഗം ചെയ്തു, ക്രമവിരുദ്ധമായി പണം സമ്പാദിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ആഗോള വ്യവസായി അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. ഇതേ ആരോപണം അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരേയും അഴിമതി വിരുദ്ധ സമിതി ഉന്നയിച്ചിട്ടുണ്ട്. കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പലര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.

പുറത്തിറങ്ങാന്‍ സാധിക്കാതെ
സൗദിയിലെ പ്രമുഖ വ്യവസായികളെയെല്ലാം പിടികൂടുന്ന അവസ്ഥയാണിപ്പോള്‍. ഇവര്‍ക്ക് ഇത്രയധികം ആസ്തി എവിടെ നിന്നുണ്ടായി എന്ന കാര്യമാണ് അഴിമതി വിരുദ്ധ സമിതി പരിശോധിച്ചത്. അറസ്റ്റിലായ പലര്‍ക്കും സ്വന്തമായി വിമാനമുള്ളവരാണ്. ഇവരുടെ വിമാനങ്ങള്‍ പറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ അക്കൗണ്ടുകളും മരവിപ്പിച്ചു. അതേസമയം, അറസ്റ്റിലായവരുടെ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് യാതൊരു തടസവും ഉണ്ടാകില്ലെന്നും സൗദി ഭരണകൂടം അറിയിച്ചു.

ബന്ധുക്കളുടെ പേരിലും കോടികള്‍
ഇപ്പോള്‍ അറസ്റ്റിലായ പലര്‍ക്കും ബന്ധുക്കളുടെ പേരിലും കോടികളുടെ ആസ്തിയുണ്ട്. വിദേശത്താണ് കൂടുതല്‍ പണവും നിക്ഷേപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പരിശോധനകള്‍ നടക്കുകയാണ്. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ഒത്തുനോക്കിയ ശേഷമായിരിക്കും രണ്ടാംഘട്ട അറസ്റ്റ് തുടങ്ങുക.

രാജകുടുംബാംഗങ്ങള്‍ക്കും ആശങ്ക
ഇപ്പോള്‍ പിടിയിലായവരുടെ കുടുംബാംഗങ്ങളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വരുംദിവസങ്ങളില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോര്‍ട്ട് വന്നതോടെയാണ് വ്യവസായ ലോകവും നിക്ഷേപകരും കൂടുതല്‍ ആശങ്കയിലായത്. രാജകുടുംബാംഗങ്ങള്‍ക്കും ആശങ്ക ഇരട്ടിയായിട്ടുണ്ട്. ആരെയാണ് അറസ്റ്റ് ചെയ്യുക എന്ന ഒരു സൂചനയും ലഭ്യമല്ല.

തിരിച്ചടക്കാത്ത കോടികള്‍
ദേശീയ വാണിജ്യ ബാങ്കുകളില്‍ നിന്ന് കോടികളാണ് അറസ്റ്റിലായ മിക്ക രാജകുമാരന്‍മാരും കടം വാങ്ങിയിരിക്കുന്നതത്രെ. അധികപേരും തിരിച്ചടച്ചിട്ടില്ല. അതാണ് ദേശീയ ബാങ്ക് തകര്‍ച്ചയുടെ വക്കിലെത്താന്‍ കാരണം. മിക്ക രാജകുമാരന്‍മാര്‍ക്കും വിദേശത്ത് വ്യവസായ ഏജന്റുമാരുണ്ട്. രാജ്യത്തിന്റെ എല്ലാ കരാറുകളും ഈ ഏജന്റുമാര്‍ മുഖേനയാണ് നല്‍കുന്നത്. അതുവഴിയും കോടികള്‍ സമ്പാദിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications