13 വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു, 9 പേർ കുഞ്ഞിന് ജന്മം നൽകി; സ്‌കൂൾ പ്രിന്‍സിപ്പാളിന് വധശിക്ഷ
ജക്കാര്‍ത്ത: ഇസ്ലാമിക് സ്‌കൂളിലെ 13 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതിന് ഇന്തോനേഷ്യന്‍ കോടതി തിങ്കളാഴ്ച ഒരു അധ്യാപകനെ വധശിക്ഷയ്ക്ക് വിധിച്ചു. ആദ്യം ജീവപര്യന്തം ശിക്ഷയ്ക്കാണ് കോടതി വിധിച്ചതെങ്കിലും വധശിക്ഷയ്ക്കുള്ള പ്രോസിക്യൂട്ടറുടെ അപേക്ഷ കോടതി ശരിവയ്ക്കുകയായിരുന്നു.
ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിലെ പ്രിന്‍സിപ്പാളായ ഹെറി വിരാവനാണ് ബന്‍ദുങ് ഹൈക്കോടതി വധശിക്ഷ വിധിച്ചത്. കൂടാതെ പ്രിന്‍സിപ്പളിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഇന്തോനേഷ്യയെ ഞെട്ടിച്ച ഈ സംഭവം വലിയ ശ്രദ്ധ ആകര്‍ഷിച്ച കേസാണ്.
ഹെറി വിരാവന്റെ കേസ് ഇന്തോനേഷ്യയെ സ്തംഭിപ്പിക്കുകയും മതപരമായ ബോര്‍ഡിംഗ് സ്‌കൂളുകളിലെ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ശ്രദ്ധ ചെലുത്തുകയും ചെയ്തിരുന്നു. വിരാവനെ ആദ്യം ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ഫെബ്രുവരിയില്‍ ബന്ദൂങ്ങിലെ കോടതി വിരാവനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് ശേഷം വധശിക്ഷ ആവശ്യപ്പെട്ട പ്രോസിക്യൂട്ടര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. പ്രതിക്ക് വധശിക്ഷ നല്‍കുമെന്ന് ജഡ്ജി തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
2016 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് പ്രായപൂര്‍ത്തിയാകാത്ത 13 വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 11 വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിനിരയായത്. സ്‌കൂളില്‍ വച്ചും വാടക ഫ്‌ളാറ്റുകളില്‍ വച്ചും ഹോട്ടലുകൡ വച്ചുമാണ് പ്രിന്‍സിപ്പല്‍ കുട്ടികളെ പീഡിപ്പിച്ചത്.
ഇവരില്‍ ചില പെണ്‍കുട്ടികള്‍ ഗര്‍ഭിണിയാകുകയും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രിന്‍സിപ്പളിന്റെ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ ഒമ്പത് കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. കേസില്‍ ആദ്യം വാദം കേട്ട കോടതി ഫെബ്രുവരിയില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
എന്നാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രോസിക്യൂട്ടര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. ഈ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഇസ്ലാമിക് സ്‌കൂളുകളുടെ സല്‍പ്പേരാണ് പ്രതി കളങ്കപ്പെടുത്തിയതെന്നും പ്രതിയുടെ പ്രവര്‍ത്തികള്‍ ഇരയ്ക്കും അവരുടെ മാതാപിതാക്കള്‍ക്കും മാനസികാഘാതമുണ്ടാക്കിയെന്നും കോടതി വിലയിരുത്തി.
ഇരകളായ പെണ്‍കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. ശിശുസംരക്ഷണ മന്ത്രാലയത്തോടാണ് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്. ഓരോ പണ്‍കുട്ടിക്കും ശാരീരിക- മാനസികാരോഗ്യ ചികിത്സയ്ക്കായി പണം നല്‍കണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്.
പ്രതിയുടെ പേരിലുള്ള എല്ലാ സ്വത്തുക്കളും ലേലം ചെയ്ത് ഇതില്‍ നിന്നുള്ള പണം ഇരകള്‍ക്കും ഇവര്‍ക്ക് ജനിച്ച കുഞ്ഞിനും നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. ഇരകള്‍ ജന്മം നല്‍കിയ ഒമ്പത് കുഞ്ഞുങ്ങളെ വനിത- ശിശു സംരക്ഷണ ഏജന്‍സിക്ക് കൈമാറാനും കോടതി നിര്‍ദ്ദേശിച്ചു. കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ പെണ്‍കുട്ടികള്‍ മാനസികമായി സജ്ജമാകുന്നത് വരെ കുഞ്ഞുങ്ങളെ തിരിച്ചെടുക്കാനുള്ള സാഹചര്യങ്ങള്‍ അനുവദിക്കുന്നത് വരെയോ ശശിസംരക്ഷണ ഏജന്‍സി കുട്ടികളെ പരിപാലിക്കാനാണ് നിര്‍ദ്ദേശം.
അതേസമയം, പ്രതിയെ ഷണ്ഡീകരണത്തിന് വിധേയമാക്കണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി തള്ളുകായിരുന്നു. ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചാല്‍ മറ്റ് ശിക്ഷകള്‍ക്ക് വിധേയമാക്കാനാവില്ലെന്നായിരുന്നുൂ കോടതി മറുപടി നല്‍കിയത്. പ്രഖ്യാപിത വധശിക്ഷ ഉചിതമല്ലെന്ന് രാജ്യത്തെ മനുഷ്യാവകാശ കമ്മീഷന്‍ കരുതുന്നുണ്ടെങ്കിലും, ഇന്തോനേഷ്യയിലെ ശിശു സംരക്ഷണ മന്ത്രി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വധശിക്ഷയ്ക്കുള്ള ആഹ്വാനത്തെ പിന്തുണച്ചു.
ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ, പതിനായിരക്കണക്കിന് ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളുകളും മറ്റ് ചില മതപാഠശാലകളും ഉള്‍പ്പെടുന്നു, പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള ഏക മാര്‍ഗമാണിത്.
Recommended Video