ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി; ടിക് ടോക് നിരോധന ഉത്തരവിന് സ്റ്റേ പുറപ്പെടുവിച്ച് കോടതി
ന്യൂയോര്‍ക്ക്: ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിച്ചു കൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവിന് സ്റ്റേ. വാഷിംഗ്ടണിലെ യുഎസ് ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സ് ആണ് ട്രംപിന്റെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്. ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് ടിക് ടോക്കിന് അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
ടിക് ടോക്കിന്റെ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ജഡ്ജിയുടെ നടപടി. ടിക് ടോക്കും മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് ലിമിറ്റഡും വാഷിംഗ്ടൺ ഫെഡറൽ കോടതിയിൽ പരാതി നൽകിയത്. രാഷ്ട്രീയപരമായ കാരണങ്ങളാലാണ് ടിക്ക് ടോക്ക് നിരോധിച്ചതെന്നായിരുന്നു ബൈറ്റ് ഡാന്‍സിന്‍റെ പരാതി.
ട്രംപിന്‍റെ നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയായിരുന്നു കോടതി ഉത്തരവ്.

ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. പൂര്‍ണ്ണ നിരോധനത്തിന് മുമ്പായി അടുത്ത മാസം 12 വരെ ആപ്പ് ഉപയോഗിക്കാനുള്ള അനുമതിയും ട്രംപ് നല്‍കിയിരുന്നു.
ടിക് ടോക്കിന് പുറമെ മെസേജിംഗ് ആപ്ലിക്കേഷനായ വി ചാറ്റ് ഡൌൺലോഡ് ചെയ്യുന്നതിന് യുഎസ് വാണിജ്യ വകുപ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കോടതി വിധിയില്‍ പ്രതികരിച്ചുകൊണ്ട് ബൈറ്റ് ഡാന്‍സ് രംഗത്തെത്തിയിട്ടുണ്ട്. കോടതി വിധിയിൽ സന്തോഷമുണ്ടെന്നായിരുന്നു കമ്പനിയുടെ പ്രതികരണം. ഞങ്ങളുടെ നിയമപരമായ വാദങ്ങളോട് കോടതി യോജിക്കുകയും ടിക്ടോക് ആപ്പ് നിരോധനം നടപ്പാക്കുന്നത് തടയുന്ന തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതിൽ അതിയായ സന്തോഷമുണ്ട്. അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും കമ്പനി അറിയിച്ചു.












Click it and Unblock the Notifications