ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍; പക്ഷേ, സൗദിയെ വെട്ടിലാക്കി നിബന്ധന, യുഎഇക്കും കുത്ത്
ഖത്തറിനെതിരേ കാലേകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍ ഖത്തറിനെ സംബന്ധിച്ചിടത്തോളം ഇതൊരു പരീക്ഷണമായിരുന്നു. അതില്‍ തങ്ങള്‍ വിജയിച്ചിരിക്കുന്നുവെന്നും അമീര്‍ പറഞ്ഞ
ദോഹ: ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുന്നുവെന്ന് സൂചന നല്‍കി ഖത്തര്‍ അമീര്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. സൗദി സഖ്യവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പറഞ്ഞു. എന്നാല്‍ തങ്ങളുടെ പരമാധികാരം അടിയറവ് വച്ചുകൊണ്ടുള്ള ചര്‍ച്ച നടക്കില്ലെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നും ഭീകരര്‍ക്ക് പണം എത്തിക്കാന്‍ സഹായിക്കുന്നുവെന്നുമാണ് സൗദി അറേബ്യയുടെയും യുഎഇയുടെയും വാദം. ഇത് പൂര്‍ണമായും ഖത്തര്‍ അമീര്‍ തള്ളി. ഇത്തരമൊരു നീക്കം ഖത്തര്‍ നടത്തുന്നില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. എല്ലാവരെയും തൃപ്തിപ്പെടുത്തികൊണ്ട് തങ്ങള്‍ നീങ്ങില്ലെന്നും ഭീകരതക്കെതിരായ ഖത്തറിന്റെ പോരാട്ടം അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചതാണെന്നും അമീര്‍ വ്യക്മാക്കി.
പരമാധികാരം മാനിക്കണം
ഖത്തറിന്റെ പരമാധികാരം മാനിച്ചുകൊണ്ടുള്ള ചര്‍ച്ചയായിരിക്കണം നടക്കേണ്ടത്. സൗദി സഖ്യം ആരോപിക്കുന്ന കാര്യങ്ങളില്‍ ഖത്തര്‍ ഇടപെടുന്നില്ല. തങ്ങളെ മാനക്കേടിലാക്കിയുള്ള ചര്‍ച്ച നടക്കില്ലെന്നും ഖത്തര്‍ അമീര്‍ വ്യക്തമാക്കി.
മുമ്പില്ലാത്ത വിധമുള്ള പ്രചാരണം
ഖത്തറിനെതിരേ മുമ്പില്ലാത്ത വിധമുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ അതിനിടയിലും മധ്യസ്ഥതയ്ക്ക് വേണ്ടി ശ്രമിച്ച കുവൈത്ത്, അമേരിക്ക, തുര്‍ക്കി, ജര്‍മനി എന്നിവരുടെ സമാധാന ഇടപെടലും സഹായവും തങ്ങള്‍ക്ക് ആശ്വാസമായെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.
തുര്‍ക്കിക്ക് പ്രത്യേക നന്ദി
പ്രതിസന്ധി തുടങ്ങിയ ഘട്ടത്തിലുള്ള തുര്‍ക്കിയുടെ ഇടപെടലുകള്‍ക്ക് ഖത്തര്‍ അമീര്‍ പ്രത്യേകം നന്ദി പറഞ്ഞു. ആ വേളയില്‍ രാജ്യത്തിന്റെ ആവശ്യം അറിഞ്ഞ് സഹായം എത്തിച്ചത് തുര്‍ക്കിയാണ്. തുര്‍ക്കിയുടെ സഹായം മറക്കാനാകില്ലെന്നും അമീര്‍ വ്യക്തമാക്കി. തുര്‍ക്കിയുടെ സൈനിക താവളം ഖത്തറില്‍ നിന്നു മാറ്റണമെന്നായിരുന്നു സൗദി സഖ്യത്തിന്റെ ആവശ്യങ്ങളിലൊന്ന്.
ആസൂത്രണം ചെയ്ത് നടപ്പാക്കി
ഖത്തറിനെതിരേ കാലേകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍ ഖത്തറിനെ സംബന്ധിച്ചിടത്തോളം ഇതൊരു പരീക്ഷണമായിരുന്നു. അതില്‍ തങ്ങള്‍ വിജയിച്ചിരിക്കുന്നുവെന്നും അമീര്‍ പറഞ്ഞു.
ഉപരോധം ഖത്തര്‍ തള്ളി
തീവ്രവാദികള്‍ക്ക് പണം നല്‍കുന്നുവെന്നായിരുന്നു ഉപരോധം പ്രഖ്യാപിക്കാന്‍ സൗദി സഖ്യം ചൂണ്ടിക്കാട്ടിയിരുന്ന പ്രധാന കാരണം. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഉപരോധം പ്രഖ്യാപിച്ചത്. ഈ ഉപരോധം ഖത്തര്‍ തള്ളിക്കളയുകയായിരുന്നു.
വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്തു
ഖത്തര്‍ വാര്‍ത്താ ഏജന്‍സിയില്‍ അറബ് ലോകത്തെ സായുധ സംഘങ്ങളെ പിന്തുണച്ചും സൗദിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായും വന്ന പ്രസ്താവനകളാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. എന്നാല്‍ ഇത് യുഎഇയുടെ തന്ത്രമായിരുന്നുവെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎഇ തള്ളിക്കളഞ്ഞു
ഈ റിപ്പോര്‍ട്ടുകള്‍ യുഎഇ തള്ളിക്കളഞ്ഞിട്ടുണ്ട്. തങ്ങളുടെ വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്താണ് ഇത്തരമൊരു പ്രസ്താവന വന്നതെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഉപരോധം അംഗീകരിക്കില്ലെന്നും തങ്ങള്‍ വഴങ്ങില്ലെന്നുമാണ് ഖത്തര്‍ സ്വീകരിച്ച നിലപാട്.
ഇറാനും തുര്‍ക്കിയും രംഗത്ത്
ജൂണ്‍ അഞ്ചിനാണ് സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്. യാത്രാ മാര്‍ഗങ്ങള്‍ അടച്ചതോടെ ഖത്തര്‍ അല്‍പ്പം പ്രതിസന്ധിയിലായി. പക്ഷേ ഖത്തറിന്റെ സഹായത്തിന് ഇറാനും തുര്‍ക്കിയും രംഗത്തെത്തിയതോടെ സൗദി സഖ്യത്തിന്റെ നീക്കം പരാജയപ്പെടുകയായിരുന്നു.
നിര്‍ദേശങ്ങള്‍ നിബന്ധനകള്‍
ഈ പശ്ചാത്തലത്തിലാണ് സൗദി സഖ്യം 13 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. ഇത് പാലിച്ചാല്‍ ഉപരോധം പിന്‍വലിക്കാമെന്നായിരുന്നു ഉപാധി. എന്നാല്‍ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നിബന്ധനകള്‍ പാലിക്കില്ലെന്നും തള്ളിക്കളയുന്നുവെന്നും ഖത്തര്‍ വ്യക്തമാക്കി.
അല്‍പ്പം മയപ്പെടുത്തി
ഇതോടെ ഉപാധികളില്‍ അല്‍പ്പം മയംവരുത്തി ആറ് നിബന്ധനകള്‍ പിന്നീട് സൗദി മുന്നോട്ട് വച്ചു. ഇതും പാലിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. ഖത്തറിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ഏറുകയും ചെയ്തതോടെ സൗദി സഖ്യം വിട്ടുവീഴ്ചയുടെ വഴിയിലേക്ക് വരുകയായിരുന്നു.
സൗദി സഖ്യം അംഗീകരിക്കുമോ
ഈ പശ്ചാത്തലത്തിലാണ് ഖത്തര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുന്നത്. അപ്പോഴും അവര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ഉപാധി തങ്ങളുടെ പരമാധികാരം ചോദ്യം ചെയ്യുന്ന ഉപാധികള്‍ വച്ചുള്ള ചര്‍ച്ചയാകരുത് എന്നാണ്. ഇത് സൗദി സഖ്യം അംഗീകരിക്കുമോ എന്ന് കണ്ടറിയണം.
യുഎഇയുടെ പങ്ക്
സൗദിയുടെയും യുഎഇയുടെയും പ്രധാന ആരോപണമായ തീവ്രവാദികള്‍ക്ക് പണം നല്‍കുന്നു എന്ന വാദം ഖത്തര്‍ അമീര്‍ തള്ളുകയും ചെയ്തിരിക്കുന്നു. തങ്ങള്‍ക്കെതിരേ മുമ്പില്ലാത്ത വിധമുള്ള നീക്കമാണ് നടത്തിയത് എന്ന അമീറിന്റെ വാക്കുകള്‍ യുഎഇയെ ലക്ഷ്യം വച്ചാണ്. ഖത്തര്‍ വാര്‍ത്താ ഏജന്‍സി ഹാക്ക് ചെയ്തത് യുഎഇയാണെന്ന റിപ്പോര്‍ട്ടുകള്‍ പരോക്ഷമായി അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.