പുരോഹിതൻ നിർദേശം നൽകി, ഭീമൻ ക്രിസ്മസ് ട്രീയുടെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചു
കൊളംബോ: പുരോഹിതന്റെ ഇടപെടലിനെ തുടർന്ന് ശ്രീലങ്കയിൽ ഭീമൻ ക്രിസ്മസ് ട്രീയുടെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചു. കൊളംബോ ആർച്ച് ബിഷപ് മാൽക്കം രഞ്ജിത്തിന്റെ നിർദേശത്തെ തുടർന്നാണ് 100 മീറ്റർ ഉയരത്തിൽ പണിതുകൊണ്ടിരുന്ന ക്രിസ്മസ് ട്രീയുടെ നിർമ്മാണം അവസാനിപ്പിച്ചത്. ഇതിന് പണം മുടക്കുന്നതിനെക്കാൾ നല്ലത് ആ പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ് നല്ലതെന്നാണ് ബിഷപ് നിലപാടെടുത്തത്. ഒരു കോടി 20 ലക്ഷം രൂപ മുടക്കുമുതൽ പ്രതീക്ഷിച്ചിരുന്ന ക്രിസ്മസ് ട്രീയുടെ നിർമ്മാണം പാതി വഴിയിലെത്തിയപ്പോഴായിരുന്നു ബിഷപ്പിന്റെ അപ്രതീക്ഷിത പ്രതികരണം.
ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് മൂന്ന് മാസം മുൻപാണ് പാഴ് വസ്തുക്കളും തടിയുമുപയോഗിച്ച് കൊളംബോയിൽ കൂറ്റൻ ക്രിസ്മസ് ട്രീയുടെ നിർമ്മാണം ആരംഭിച്ചത്. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ക്യാപ്റ്റനും മന്ത്രിയുമായ അർജുന രണതുംഗയുടേതായിരുന്നു ആശയം. അദ്ദേഹത്തിന്റെ തന്നെ വെൽഫെയർ ഫണ്ടിൽ നിന്നുമായിരുന്നു ഇതിനുള്ള പണം കണ്ടെത്തിയതും. ട്രീ നിർമ്മാണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിരവധി റോമൻ കാത്തലിക് പുരോഹിതരും പങ്കെടുത്തിരുന്നു. അറുപത് ലക്ഷത്തോളം ശ്രീലങ്കൻ രൂപ ട്രീ നിർമ്മാണത്തിനായി ഇതിനകം ചിലവഴിച്ചതായി സംഘാടകർ അറിയിച്ചു.

മതസൗഹാർദം വളർത്തുക എന്ന ലക്ഷ്യത്തോടെ ഹിന്ദു,ബുദ്ധിസ്റ്റ്, മുസ്ലിം വൊളന്റീയേഴ്സായിരുന്നു ക്രിസ്മസ് ട്രീ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. ആർച്ച് ബിഷപ്പിന്റെ പ്രതികരണം മാനിച്ച് നിർമ്മാണം അവസാനിപ്പിക്കുന്നതായി സംഘാടക കമ്മറ്റി ചെയർമാൻ മംഗള ഗുണശേഖര അറിയിച്ചു. നിർമ്മാണം ആരംഭിക്കുന്നതിന് മുൻപ് തന്നെ കർദിനാൾ രഞ്ജിതിന് കത്തയച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കണ്ണീരോടെയാണ് പ്രൊജക്ടിന്റെ പ്രധാന ആർക്കിടെക്ടായ നാനായക്കര വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിച്ചത്. തന്റെ വലിയൊരു സ്വപ്നം പൊലിഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിർമ്മാണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് സോഷ്യൽ മീഡിയയിൽ അടക്കം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.












Click it and Unblock the Notifications