മാലദ്വീപില്‍ അടിയന്തരാവസ്ഥ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു, ഇന്ത്യയുടെ ഇടപെടൽ തേടി കോടതി
മാലി: മാലദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാലദ്വീപിൽ സർക്കാരും സുപ്രീം കോടതിയും തമ്മിലുള്ള പ്രശ്നങ്ങൾക്കിടെയാണ് പ്രസിഡന്റ് അബ്ദുള്ള യെമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. യമീന്റെ സഹായി അസിമ ഷുക്കൂറാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ജയിലിലടച്ചിരിക്കുന്ന പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കണമെന്ന ആവശ്യം പ്രസിഡന്റ് അബ്ദുള്ള യമീന്‍ തള്ളിയതോടെയാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂപമെടുക്കുന്നത്. 15 ദിവസത്തേയ്ക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. ലോക്കല്‍ മാലദ്വീപ് ന്യൂസ് ഓര്‍ഗനൈസേഷൻ റജ്ജേ ടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
പ്രശ്നം പരിഹരിക്കുന്നതിനായി മാല്‍ദ്വീപിയന്‍ സുപ്രീംകോടതി തിങ്കളാഴ്ച ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടല്‍ തേടിയിരുന്നു. രാജ്യത്ത് നിയമവാഴ്ച തിരികെ കൊണ്ടുവരുന്നതിനായിരുന്നു സുപ്രീം കോടതിയുടെ നീക്കം.
രണ്ട് ദിവസത്തിനകം അടിയന്തരാവസ്ഥാ പ്രഖ്യാപനം പ്രസിഡന്റ് തന്നെ പാർലമെന്റിനെ അറിയിക്കേണ്ടതുണ്ട്. മാലി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ രാജ്യത്തെ പാർലമെന്റ് അനിശ്ചിത കാലത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്ത നിലയിലാണുള്ളത്.

സർക്കാരും കോടതിയും ഇടഞ്ഞു
സുപ്രീം കോടതിയും സര്‍ക്കാരും തമ്മിലുള്ള തർക്കം നിലനിൽക്കെ നീക്കം കുറ്റക്കാരെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്ത് തടവിൽ വെയ്ക്കാന്‍ സുരക്ഷാ സേനയ്ക്ക് അധികാരം നൽകുന്നതാണ് അടിയന്താരവസ്ഥാ പ്രഖ്യാപനം. സർക്കാർ തടവിലാക്കിയിട്ടുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് അനുസരിക്കാതിരുന്ന പ്രസിഡന്റ് അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങാനും തയ്യാറായിരുന്നില്ല. ഇതാണ് പ്രതിസന്ധി ആളിക്കത്തുന്നതിന് ഇടയാക്കിയത്.

മൂന്ന് കത്തുകള്‍
രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി ജഡ്ജിമാർക്ക് മൂന്ന് കത്തുകൾ നൽകിയതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥാ പ്രഖ്യാപനം ഉണ്ടാകുന്നത്. യമീന്റെ സഹായി ഷുക്കൂർ പ്രമേയം സ്റ്റേറ്റ് ടിവി ചാനലിന് മുമ്പാകെ വായിക്കുകായിരുന്നു. യമീൻ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് രണ്ടാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. നേരത്തെ തനിക്ക് നേരെ വധശ്രമമുണ്ടായെന്ന് ആരോപിച്ച് 2015 നവംബറിലും മാലി ദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

പ്രസിഡന്റിനെ ഇംപീച്ച് ചെയ്യും?
സുപ്രീം കോടതി ഉത്തരവ് പാലിക്കാനോ നടപ്പിലാക്കാനോ തയ്യാറാവാത്ത പ്രസിഡന്റിനെ സ്ഥനഭ്രഷ്ടനാക്കുമെന്ന ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാല്‍ ഇംപീച്ച്മെന്റ് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് അറ്റോർണി ജനറലും വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ അറ്റോർണി ജനറലും പ്രസിഡന്റിന് അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു.

കോടതി ഉത്തരവ് മോചനത്തിന്
മുൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ്, എട്ട് പ്രതിപക്ഷ നേതാക്കൾ എന്നിവരെയാണ് യമീൻ തടങ്കലില്‍ പാർപ്പിച്ചിട്ടുള്ളത്. ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കിയ ശേഷമാണ് രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാൻ കോടതി ഉത്തരവിടുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. യമീന്റെ പാർട്ടിയായ പ്രോഗ്രസീവ് പാർട്ടിയിൽ നിന്ന് കൂറുമാറിയതിനെ തുടർന്ന് പുറത്താക്കിയ 12 എംപിമാരെ തിരിച്ചെടുക്കാനുള്ള നിർദേശവും സുപ്രീം കോടതി നൽകിയിട്ടുണ്ട്.

ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
മാലിദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രാജ്യത്തുള്ള ഇന്ത്യക്കാര്‍ക്ക് സർക്കാര്‍ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. അത്യാവശ്യ യാത്രകൾ ഒഴിവാക്കാനും മാലിദ്വീപ് സന്ദര്‍ശിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പൊതു സ്ഥലത്ത് സംഘം ചേരരുതെന്നും ഇത്തരം സാഹചര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും വിദേശകാര്യ മന്ത്രാലയം നല്‍കിയ നിർദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications