142 എംപിമാരുടെ പിന്തുണ; ബ്രിട്ടിഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകുമോ സുനക്?
ലണ്ടൻ; ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിന്മാറിയതോടെ ബ്രിട്ടന്റെ മുൻ ധനമന്ത്രി ഋഷി സുനകിന് രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യത ഏറി. സുനകിന് നിലവിൽ 142 എംപിമാരുടെ പിന്തുണ ഉണ്ട്. 357 കൺസർവേറ്റീവ് എംപിമാരിൽ 100 പേരുടെ പിന്തുണ നേടിയാലാണ് മത്സരിക്കാൻ സാധിക്കുക.

മത്സരരംഗത്ത് അവശേഷിക്കുന്ന മറ്റൊരാൾ ഹൗസ് ഓഫ് കോമൺസ് അധ്യക്ഷ പെന്നി മോർഡന്റാണ്. കഴിഞ്ഞ തവണ അലസാന റൗണ്ടിൽ ലിസ് ട്രെസിനോട് കീഴടങ്ങിയ നേതാവാണ് മോർഡന്റ്. ഇവർക്ക് ഇതുവരെ നേടാനായത് 24 എംപിമാരുടെ പിന്തുണയാണ്. 100 പേരുടെ പിന്തുണയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ മത്സര രംഹത്ത് തുടരാനാകു. ഇനി 76 പേരുടെ പിന്തുണ നേടിയെടുക്കുകയെന്നത് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വംശജൻ കൂടിയായ സുനിക്കിന് സാധ്യത കൽപ്പിക്കപ്പെടുന്നത്.

ഇന്നലെ രാത്രി വൈകിയാണ് ബോറിസ് ജോൺസൺ മത്സരത്തിൽ നിന്നും പിൻമാറുകയാണെന്ന് അറിയിച്ചത്. എംപിമാരുടെ സമ്പൂർണ ഐക്യമില്ലാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പിൻമാറ്റം എന്നാണ് ബോറിസ് ജോൺസൺ പ്രസ്താവനയിൽ വിശദീകരിച്ചത്. എന്നാൽ 100 പേരുടെ പോലും പിന്തുണ ഉറപ്പാക്കാൻ ബോറിസിന് സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. 57 എംപിമാരാണ് ബോറിസിനെ പിന്തുണയ്ക്കുന്നതെന്നാണ് വിവരം. അതിനിടെ ശനിയാഴ്ച രാത്രി സുനകും ബോറിസ് ജോൺസണും ചർച്ച നടത്തിയത് അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്.

തുടക്കത്തിൽ സ്ഥാനാർത്ഥിയായേക്കുമെന്ന സൂചന നൽകിയിരുന്നെങ്കിലും മതിയായ പിന്തുണ ഉറപ്പാക്കിയ ശേഷമായിരുന്നു സുനക് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. അതേസമയം ഇന്ന് ഉച്ചയോടെ മോർഡന്റിന് എംപിമാരുടെ പിന്തുണ നേടിയെടുക്കാൻ ആയില്ലെങ്കിൽ ബ്രിട്ടണിൽ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏഷ്യക്കാരനാകും സുനക്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നായിരുന്നു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സുനക് പ്രഖ്യാപിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തിന്റെ സാമ്പദ് വ്യവസ്ഥയെ മികച്ച നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും സുനക് അവകാശപ്പെട്ടു. പാർട്ടിയെ ഒറ്റെക്കാട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്നും സുനക് പറഞ്ഞു.

യോർക്ക്ഷെയറിലെ റിച്ച്മണ്ടിൽ നിന്നും 2015 ലാണ് ആദ്യമായി സുനക് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തേ യുകെ മുൻ പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ സുനക് മത്സരിച്ചരിച്ചിരുന്നു. യുകെയിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ കൂടിയാണ് സുനക്. പഞ്ചാബിൽ വേരുള്ള സുനക് ഓക്സോഫോർഡ് യൂനിവേഴ്സിറ്റിയിലും സ്റ്റാൻഫോർഡിലുമായാണ് പഠനം പൂർത്തിയാക്കിയത്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ഭാര്യ.












Click it and Unblock the Notifications