സിറിയയുടെ ലക്ഷ്യം ഐസിസല്ല വിമതര്‍; അലെപ്പോ തിരിച്ചുപിടിച്ചെന്ന് സൈന്യം
2011ലെ ആഭ്യന്തര യുദ്ധത്തിന് ശേഷം സിറിയന്‍ വിമതര്‍ക്ക് മേല്‍ സിറിയന്‍ സൈന്യം നേടുന്ന വലിയ വിജയമാണിത്
അലെപ്പോ: സിറിയന്‍ വിമതരുടെ പക്കല്‍ നിന്ന് അലെപ്പോ നഗരം വീണ്ടും പിടിച്ചെടുത്തതായി സിറിയന്‍ സൈന്യം. 2011ലെ ആഭ്യന്തര യുദ്ധത്തിന് ശേഷം സിറിയന്‍ വിമതര്‍ക്ക് മേല്‍ സിറിയന്‍ സൈന്യം നേടുന്ന വലിയ വിജയമാണിത്.
ഐസിസിന്റെ അധീനതയിലായിരുന്ന രണ്ടാമത്തെ സിറിയന്‍ നഗരമായ അലെപ്പോ പിടിച്ചെടുത്തതായി വ്യാഴാഴ്ചയായിരുന്നു സൈന്യം പ്രഖ്യാപിച്ചത്. സിറിയന്‍ സൈന്യത്തെ പിന്തുണയ്ക്കുന്ന റഷ്യയുടേയും ചില വിമത ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന തുര്‍ക്കിയുടെ ഇടപെടലോടെയാണ് സിറിയന്‍ വിമതര്‍ വെടിനിര്‍ത്തല്‍ കരാറിനും അലെപ്പോയില്‍ നിന്ന് ഒഴിഞ്ഞുപോകാനും ധാരണയിലെത്തിയത്.
അലെപ്പോയില്‍ സൈന്യം
ഭീകരരില്‍ നിന്നും ഭീകരവാദത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ട അലെപ്പോയുടെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം സിറിയയ്ക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച സൈനികര്‍ക്കും പോരാളികള്‍ക്കും നന്ദി രേഖപ്പെടുത്തി.
വിമതര്‍ അലെപ്പോ വിട്ടു
വിമതരെയും സിറിയന്‍ പൗരന്മാരെയും വഹിച്ചുള്ള അവസാനത്തെ വാഹനവ്യൂഹവും ഈസ്റ്റേണ്‍ അലെപ്പോ നഗരം വിട്ടതായി സ്‌റ്റേറ്റ് ടിവി ചാനല്‍ പ്രഖ്യാപിച്ചതോടെയാണ് സിറിയന്‍ സൈന്യത്തിന്റെ പ്രഖ്യാപനം.
അവസാനം ഒഴിഞ്ഞുപോയി
അലെപ്പോയില്‍ താവളമുറപ്പിച്ചിരുന്ന വിമതരെയും കുടുംബങ്ങളെയും വഹിച്ചുള്ള വാഹനങ്ങള്‍ റമൂസയിലെത്തിയെന്നും അലെപ്പോയില്‍ നിന്നുള്ള അവസാനത്തെ സംഘവും ഇതോടെ മടങ്ങിയെന്നുമാണ് ടിവി ചാനല്‍ വ്യക്തമാക്കുന്നത്. 4,000 പോരാളികളെ അലെപ്പോയില്‍ നിന്ന് ഒഴിപ്പിച്ചതായി റെഡ്‌ക്രോസും വ്യക്തമാക്കിയിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണം
അലെപ്പോയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി നിരീക്ഷകരെ വിന്യസിച്ചതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയില്‍ തിങ്കളാഴ്ച അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണിത്.
നാല് വര്‍ഷത്തിനൊടുവില്‍
അസദിനെ തുരത്താനുള്ള വിമതരുടെ ശ്രമത്തിനെ 2012ലാണ് അലെപ്പോ നഗരത്തിന്റെ നിയന്ത്രണം സിറിയന്‍ വിമതരുടെ കയ്യിലാവുന്നത്. എന്നാല്‍ റഷ്യയുടെയും തുര്‍ക്കിയുടേയും ഇടപെടലോടെയുള്ള വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്നാണ് അലെപ്പോയില്‍ നിന്ന് വിമത പോരാളികളേയും ജനങ്ങളെയും ഒഴിപ്പിക്കുന്നത്. ഒരു മാസം നീണ്ടുനിന്ന രക്ത രൂക്ഷിത വിപ്ലവത്തിന് ഒടുവിലാണ് ഈ നീക്കം.