ഇദ്‌ലിബ് ഓപ്പറേഷന്‍: റഷ്യയും യുഎസ്സും നേര്‍ക്കു നേര്‍
ദമസ്‌ക്കസ്: സിറിയയിലെ അവസാന വിമതകേന്ദ്രമായ ഇദ്‌ലിബ് പ്രവിശ്യയ്‌ക്കെതിരായ സൈനിക നടപടിയെ ചൊല്ലി അമേരിക്കയും റഷ്യയും കൊമ്പുകോര്‍ക്കുന്നു. ഭീകരവാദികളുടെ താവളമായ ഇദ്‌ലിബ് പ്രവിശ്യയെ തിരിച്ചുപിടിക്കുമെന്ന് സിറിയയും അവരെ സഹായിക്കുന്ന റഷ്യയും ഇറാനും പ്രഖാപിച്ചു കഴിഞ്ഞു. എന്നാല്‍ അത് വന്‍ ദുരന്തത്തിന് കാരണമാവുമെന്നും അതില്‍ നിന്ന് പിന്തിരിയണമെന്നും അമേരിക്കന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

ഇദ്‌ലിബ് ഓപറേഷനില്‍ പങ്കാളികളാവുന്ന സിറിയയും ഇറാനും വലിയ അബദ്ധത്തിലാവും ചെന്നുചാടുകയെന്നും ട്രംപ് പറഞ്ഞു. ആയിരക്കണക്കിനാളുകളാണ് ഇദ്‌ലിബിനെതിരായ ആക്രമണത്തില്‍ കൊല്ലപ്പെടുക. അതൊരിക്കലും സംഭവിച്ചുകൂടാ- ട്രംപ് പറഞ്ഞു.
എന്നാല്‍ എന്തുവിലകൊടുത്തും ഇദ്‌ലിബിനെ ഭീകരവാദികളില്‍ നിന്നും തിരിച്ചുപിടിക്കുമെന്ന തീരുമാനവുമായി മുന്നോട്ടുപോവുകയാണ് റഷ്യയും ഇറാനും സിറിയയും. സിറിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ ശുദ്ധീകരിക്കേണ്ടതുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരിഫ് വ്യക്തമാക്കി. സിറിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ദമസ്‌ക്കസിലെത്തിയതായിരുന്നു അദ്ദേഹം. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ഇക്കാര്യം നേരത്തേ വ്യക്തമാക്കുകയുണ്ടായി. ഭീകരവാദികളുടെ താവളം പൂര്‍ണമായി നശിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ ഏറ്റുമുട്ടലുകള്‍ നടന്ന സിറിയന്‍ പ്രവിശ്യകളില്‍ നിന്ന് കരാറിന്റെ അടിസ്ഥാനത്തിലോ അല്ലാതെയോ വിമതരും ഭീകരവാദികളും ഇദ്‌ലിബിലേക്കായിരുന്നു ചേക്കേറിയിരുന്നത്. പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ എതിര്‍ക്കുന്ന സിവിലിയന്‍മാരും ഇവിടേക്ക് താമസം മാറ്റിയിട്ടുണ്ട്. നേരത്തേ അല്‍ഖാഇദയുടെ ഭാഗമായിരുന്ന ഹയാത്ത് തഹ്രീര്‍ അശ്ശാം എന്ന സംഘടനയ്ക്കാണ് ഇദ്‌ലിബില്‍ മേല്‍ക്കൈ. പ്രവിശ്യയുടെ 60 ശമതാനത്തോളം പ്രദേശങ്ങളും ഇവരുടെ നിയന്ത്രണത്തിലാണ്. ഇവരെ കൂടാതെ നിരവധി സംഘനടകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications