പിന്നോട്ടിച്ച് ട്രംപ് ഭരണകുടം..പകരചുങ്കത്തിൽ നിന്നും സ്മാർട്ട് ഫോണുകളും കമ്പ്യൂട്ടറുകളും ഒഴിവാക്കി
ന്യൂയോർക്ക്: പകരചുങ്കത്തിൽ നിന്നും സ്മാർട്ട് ഫോണുകളും കമ്പ്യൂട്ടറുകളും അടക്കമുള്ളവയെ ഒഴിവാക്കി ഡൊണാൾഡ് ട്രംപ് ഭരണകുടം. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തിറക്കിയത്. സെമി കണ്ടക്ടറുകൾ ഹൈടെക് ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഹാർഡ് ഡ്രൈവുകൾ, പ്രോസസറുകൾ എന്നിവയും തീരുവയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. .ഈ ഉത്പന്നങ്ങളെല്ലാം പ്രധാനമായും ചൈനയിൽ നിന്നാണ് യുഎസ് ഇറക്കുമതി ചെയ്യുന്നത്. ചൈനയ്ക്ക് മേൽ ഉയർന്ന തീരുവ ഏർപ്പെടുത്തിയതിനാൽ ഇവയുടെ വില കുത്തനെ ഉയരാൻ കാരണമാകും. ഇത് ടെക് കമ്പനികളെ ബാധിച്ചേക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്കെല്ലാം ട്രംപ് ഭരണം 125 ശതനമാനം തീരുവയാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നീക്കം സ്മാർട്ട് ഫോൺ നിർമ്മാതാക്കളെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്. തീരുവ ഉയർത്തിയതോടെ ഐഫോൺ അടക്കമുള്ളവയ്ക്ക് വില മൂന്നിരട്ടിയോളമാണ് വില ഉയരുക. അതേസമയം അടിസ്ഥാന തീരുവയായ 20 ശതമാനം തുടർന്നും ഈടാക്കുമോ അതോ പിൻവലിക്കുമോയെന്ന കാര്യം വ്യക്തമല്ല.
അതേസമയം ഇറക്കുമതി തീരുവ ചുമത്തുന്നത് യുഎസിൽ തന്നെ ഇവയുടെ ഉത്പാദനം സാധ്യമാക്കുന്ന സാഹചര്യം ഉണ്ടാക്കുമെന്നാണ് ട്രംപിന്റെ വാദം. എന്നാൽ ഇതിന് വർഷങ്ങൾ എടുത്തേക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിലും ചൈനയ്ക്കെതിരായ തീരുവയിൽ യാതൊരു ഇളവും പ്രതീക്ഷിക്കേണ്ടെന്നാണ് ട്രംപ് ആവർത്തിക്കുന്നത്. ചൈന യുഎസിനെതിരെ തെറ്റായ നടപടികൾ സ്വീകരിച്ച പശ്ചാത്തലത്തിലാണ് അവർക്ക് മേൽ ഉയർന്ന പകരചുങ്കം ചുമത്തിയതെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു. 'ചൈനയ്ക്ക് തോന്നിയ രീതിയിൽ ഇനി യുഎസിനോട് പെരുമാറാൻ സാധിക്കില്ല, നീതിപൂർവ്വം പെരുമാറിയില്ലെങ്കിൽ തിരിച്ച് ഞങ്ങളിൽ നിന്നും അത് പ്രതീക്ഷിക്കേണ്ടതില്ല', എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
അതിനിടെ യു എസിന് അതേനാണയത്തിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് ചൈന. യുഎസ് ഉത്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ഈടാക്കുമെന്ന് കഴിഞ്ഞ ദിവസം ചൈനയും വ്യക്തമാക്കിയിരുന്നു. തങ്ങളെ തീരുവ ചുമത്തി ഭയപ്പെടുത്താൻ നോക്കേണ്ടെന്നും തീരുവ ഉയർത്തിയതോടെ യുഎസ് ഉത്പന്നങ്ങൾക്കുള്ള വിപണി ചൈനയിൽ ഇല്ലാതായെന്നും ചൈന പ്രതികരിച്ചിരുന്നു. അതേസമയം വ്യാപാരയുദ്ധം തുടരുന്നത് ആർക്കും ഗുണം ചെയ്യില്ലെന്നും യൂറോപ്യൻ യൂണിയൻ അടക്കമുള്ളവർ യുഎസിന്റെ ഏകപക്ഷീയ നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് പറഞ്ഞു.












Click it and Unblock the Notifications