ദേശീയ ദിനാഘോഷത്തിനൊരുങ്ങി യുഎഇ..ചൊവ്വാഴ്ച മുതൽ പൊതു അവധി.. രാജ്യമെങ്ങും കർശന നിയന്ത്രണങ്ങൾ
ദുബായ്; 49ാം യുഎഇ ദേശീയ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ചൊവ്വാഴ്ച മുതൽ യുഎഇയിൽ പൊതു അവധിയാണ്.സ്വദേശികളും പ്രവാസികളും നീണ്ട അവധി ദിനങ്ങൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. സർക്കാർ ഓഫീസുകളിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ശനിയാഴ്ച കൂടെ അവധി ആയതിനാൽ പല സ്വകാര്യ കമ്പനികൾക്കും 5 ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും.
അവധികളുടെ പശ്ചാത്തലത്തിൽ നീണ്ട യാത്രകൾകൾക്കും കൂടിച്ചേരലുകൾക്കും ഒരുങ്ങുകയാണ് പ്രവാസികൾ അടക്കം ഉള്ളവർ. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഭരണകുടം ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ കൂടിച്ചേരലുകൾക്ക് നിയന്ത്രണം ഉണ്ട്. 20 പേരിൽ കൂടുതൽ വീടുകളിലെ കുടുംബ സംഗമങ്ങളിൽ പങ്കെടുക്കരുത്. സാമൂഹിക അകലം പാലിച്ചുകൊണ്ടും മാസ്കുകൾ ധരിച്ചും മാത്രമേ കൂടിച്ചേരലുകളുടെ ഭാഗമാകാൻ പാടുള്ളൂവെന്നും നിർദ്ദേശമുണ്ട്.

ദേശീയ ദിനം, ക്രിസ്മസ് ദിനം, പുതുവത്സരാഘോഷം തുടങ്ങിയ വരാനിരിക്കുന്ന അവസരങ്ങൾ ആഘോഷിക്കുന്നതിനിടെ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റി നേരത്തെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ജോലിസ്ഥലത്തെ ആഘോഷങ്ങൾ റദ്ദ് ചെയ്ത് ആഘോഷങ്ങൾ പതാകകൾ, ബാനറുകൾ എന്നിങ്ങനെയുള്ള അലങ്കാരങ്ങൾ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം കരിമരുന്ന് പ്രയോഗങ്ങൾ കാണാനുള്ള ഒത്തുചേരലുകൾ അനുവദനീയമല്ല.
മാസ്ക് ധരിക്കാനും ആവശ്യമായ താപനില പരിശോധന നടത്താനും വ്യക്തിഗത ശുചിത്വം പാലിക്കാനും ആരോഗ്യ-സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് വിനോദ വേദികളിൽ തൊഴിലാളികളെ പരിശീലിപ്പിക്കാനും ഭക്ഷണപാനീയങ്ങൾ നൽകുമ്പോൾ പ്രതിരോധ നടപടികൾ സ്വീകരിക്കാനും വകുപ്പ് വക്താവ് അറിയിച്ചു. സ്വകാര്യ പാർട്ടികളും ഒത്തുചേരലുകളും അനുവദനീയമല്ല. ഈ വർഷം ദേശീയ ദിന കാർ പരേഡുകളും അനുവദിക്കില്ല. കൂടാതെ ഒരു കാറിൽ പരമാവധി മൂന്ന് പേർക്ക് മാത്രമേ സഞ്ചരിക്കാൻ അനുമതിയുള്ളൂ.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി ഷാർജ്ജയിൽ ദേശീയ ദിനാഘോഷങ്ങൾ ഉണ്ടാകില്ല. ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് അധികൃതർ പ്രാധാന്യം നൽകുന്നതെന്ന് ദേശീയ ദിനാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍ മിദ്‍ഫ പറഞ്ഞു.












Click it and Unblock the Notifications