ഡ്രൈവർമാരെ കബളിപ്പിച്ച് ഊബർ വർഷംതോറും ലാഭിക്കുന്നത് 500 മില്യൺ ഡോളർ; കമ്പനിക്കെതിരെ പരാതി
ഡ്രൈവർമാരെ കബളിപ്പിച്ച് ഊബർ വർഷത്തിൽ 500 മില്യൺ ഡോളറോളം തട്ടിയെടുക്കുന്നതായി ആക്ഷേപം. ഡ്രൈവർമാരെ സ്ഥിരപ്പെടുത്താതെ കോൺട്രാക്ടർമാരായി മാത്രം നിയമിച്ചാണ് ഊബറിന്റെ തട്ടിപ്പ്. സാൻഫ്രാസ്സിസ്കോ ഫെഡറൽ കോടതിയിൽ ഊബറിനെതിരെ ഹർജി സമർപ്പിച്ചു.
കമ്പനിയുടെ തൊഴിലാളികളായി നിയമിക്കുകയാണെങ്കിൽ മണിക്കൂറിന് 9.07 ഡോളറും മറ്റ് ആനുകൂല്യങ്ങളുമാണ് ഊബർ നൽകേണ്ടത്. ഓവർടൈം ജോലിക്കുള്ള കൂലി, അവധി, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ഊബർ തൊഴിലാളികൾക്ക് നിഷേധിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.

സാൻഫ്രാൻസിസ്കോയിലെ ഒരു കാർ ഡെലിവറി സർവീസ് കമ്പനിയാണ് ഊബറിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ജീവനക്കാർക്ക് കുറവ് ശമ്പളവും ആനൂകൂല്യങ്ങളും നൽകാത്തതിനാൽ സാധാരണയേക്കാൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്താൽ സാധിക്കുന്നുണ്ട്. ഇത് മറ്റ് കമ്പനികൾക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഊബറിനെതിരെ പരാതി നൽകിയിരിക്കുന്നത്.
പരാതിയോട് പ്രതികരിക്കാൻ ഊബർ അധികൃതർ അതുവരെ തയാറായിട്ടില്ല. സർവീസ് ആരംഭിക്കുമ്പോൾ കമ്പനി നൽകുന്ന പല വാഗ്ദാനങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്. ടാക്സികളുടെ എണ്ണം കൂടിയതോടെ ഓട്ടം ലഭിക്കാതെ നഷ്ടത്തിലാണ് പലരും. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കാണ് കൂടുതൽ പരിഗണന നൽകുന്നതെന്നും പരാതി ഉയരുന്നുണ്ട്.












Click it and Unblock the Notifications