ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി; കൈയ്യെത്തും ദൂരത്ത് നിന്ന് സൗദി മുഖം തിരിച്ചെന്ന് റിപ്പോര്‍ട്ട്
റിയാദ്: പലസ്തീന്‍ ഇസ്രായേല്‍ യുദ്ധം ഒരാഴ്ച പിന്നിടവെ ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി. സൗദി അറേബ്യ ഇസ്രയേലുമായുള്ള കരാര്‍ നടപടികള്‍ മരവിപ്പിച്ചു എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. മാത്രമല്ല, ഇറാനുമായി സൗദി അറേബ്യ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണവും ഇസ്രായേലിന്റെ ശക്തമായ പ്രത്യാക്രമണവുമെല്ലാം 3000ത്തിലധികം പേരുടെ ജീവനാണ് നഷ്ടപ്പെടുത്തിയത്. ഇസ്രായേലില്‍ 1200ലധികം പേര്‍ ഇതുവരെ മരിച്ചുവെന്നാണ് വിവരം. പലസ്തീനില്‍ മരണം 1500 പിന്നിട്ടുവത്രെ. ഹമാസിന്റെ പ്രമുഖ കമാന്ററെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തി എന്നാണ് ഏറ്റവും പുതിയ വിവരം.

ഗാസയില്‍ കനത്ത നാശം വിതയ്ച്ച് ഇസ്രായേല്‍ മിസൈല്‍ ആക്രമണം തുടരുകയാണ്. ആറ് ആശുപത്രികള്‍ തകര്‍ന്നു. പലായനം ചെയ്യുന്നവര്‍ക്ക് നേരെയും ആക്രമണമുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു. യുദ്ധ ഭൂമിയില്‍ മേല്‍ക്കൈ ഇസ്രായേലിനാണെങ്കിലും മറ്റു ചില കാര്യങ്ങളില്‍ തിരിച്ചടി ലഭിക്കുകയാണ്.
അറബ് രാജ്യങ്ങളുമായി ഇസ്രായേല്‍ കൂടുതല്‍ അടുക്കുകയാണ് എന്ന് അടുത്തിടെ യുഎന്നില്‍ പ്രസംഗിക്കവെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് വളരെ സന്തോഷത്തോടെയായിരുന്നു. യുഎഇ, ബഹ്‌റൈന്‍, മൊറോക്കോ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനായതാണ് അദ്ദേഹം സൂചിപ്പിച്ചത്. സൗദിയുമായി കരാര്‍ ഒപ്പിടാന്‍ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന കരാര്‍ ചര്‍ച്ചകള്‍ സൗദി അറേബ്യ മരവിപ്പിച്ചു എന്നാണ് രണ്ട് കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ഇസ്രായേലിന് മാത്രമല്ല, അമേരിക്കക്കും തിരിച്ചടിയാണ്. ഇസ്രായേല്‍-സൗദി കരാറിന് മധ്യസ്ഥത വഹിക്കുന്നത് അമേരിക്കയാണ്. സൗദി കരാറില്‍ നിന്ന് പിന്നാക്കം പോയാന്‍ പശ്ചിമേഷ്യയിലെ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഇസ്രായേലിന് ഇനിയും കാത്തിരിക്കേണ്ടി വരും.
അറബ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ഇസ്രായേല്‍ വിരുദ്ധ വികാരം ശക്തിപ്പെട്ടിട്ടുണ്ട്. മിക്ക അറബ് രാജ്യങ്ങളിലും പലസ്തീനികളെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടന്നു. ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിന് എല്ലാ ജിസിസി രാജ്യങ്ങളും ശ്രമിച്ചുവരികയാണ്. സമാധാന ശ്രമങ്ങളും പുരോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇസ്രായേലുമായി കരാറുണ്ടാക്കുന്നത് ജനവികാരം എതിരാകുമെന്ന് സൗദിയിലെ നേതാക്കള്‍ മനസിലാക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗദിയിലെ മാധ്യമങ്ങളില്‍ ഗാസയില്‍ നിന്നുള്ള ചിത്രങ്ങള്‍ കൂടുതലായി വരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും ഇവ വന്‍തോതില്‍ പങ്കുവയ്ക്കപ്പെടുന്നു. ജനവികാരം പലസ്തീനൊപ്പമാണ് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇതിനിടെയാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയുമായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫോണില്‍ സംസാരിച്ചത്. ആദ്യമായിട്ടാണ് ഇരുനേതാക്കളും ചര്‍ച്ച നടത്തുന്നത് എന്നതും എടുത്തുപറയണം. സൗദി ഇറാനുമായി അടക്കുന്നതും കരാര്‍ നടപടികള്‍ മരവിപ്പിച്ചതും ഇസ്രായേലിന് രാഷ്ട്രീയമായി തിരിച്ചടിയാണ്.












Click it and Unblock the Notifications