സിറിയയിലെ രാസായുധ പരിശോധനയെ ചൊല്ലി യുഎസും റഷ്യയും തമ്മില്‍ വാക്‌പോര്
ദമസ്‌ക്കസ്: സിറിയയിലെ വിമതകേന്ദ്രമായ ദൗമയില്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന ആരോപണത്തെ പറ്റി അന്വേഷിക്കാനെത്തിയ അന്താരാഷ്ട്ര പരിശോധനാ സംഘത്തിന് പ്രവേശനാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മില്‍ തര്‍ക്കം. ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് പ്രതിനിധികള്‍ക്ക് റഷ്യയും സിറിയയും ചേര്‍ന്ന് ആക്രമണമുണ്ടായ പ്രദേശങ്ങളിലേക്ക് പ്രവേശനം തടയുകയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
തെറ്റിദ്ധാരണകള്‍ പരത്തുന്നതിന് നിര്‍ത്തി സംഘത്തിന് ദൗമയിലേക്ക് നിയന്ത്രണങ്ങളില്ലാതെയുള്ള പ്രവേശനം അനുവദിക്കണമെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹീതര്‍ നുവേര്‍ട്ട് ആവശ്യപ്പെട്ടു. ദൗമയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ രാസായുധം ഉപയോഗിച്ചിട്ടുണ്ട്. പരിശോധനാ സംഘത്തിന് പ്രത്യേക യു.എന്‍ പാസ് വേണമെന്ന റഷ്യയുടെ വാദം അടിസ്ഥാനമില്ലാത്തതാണെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് പരിശോധനാ സംഘത്തെ പ്രദേശത്തേക്ക് കടത്തിവിടാത്തതെന്നും ചൊവ്വാഴ്ച യു.എന്‍ സുരക്ഷാ വിഭാഗം യാത്രാമാര്‍ഗം പരിശോധിച്ച ശേഷം ബുധനാഴ്ച സംഘത്തിന് പ്രദേശത്തേക്ക് കടക്കാമെന്നും റഷ്യ വ്യക്തമാക്കി. ദൗമയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തങ്ങളെ സിറിയന്‍ സൈന്യവും റഷ്യന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് തടയുകയാണെന്ന് അന്താരാഷ്ട്ര പരിശോധക സംഘത്തില്‍ ചിലര്‍ ട്വിറ്ററില്‍ പ്രതികരിച്ചതിനെ തുടര്‍ന്നാണ് റഷ്യയും അമേരിക്കയും വാക്‌പോരുമായി രംഗത്തെത്തിയത്.
ദൗമയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ചില സുരക്ഷാ പ്രശ്‌നങ്ങള്‍ പരിക്കേണ്ടതായിട്ടുണ്ടെന്ന് സിറിയന്‍ ഉദ്യോഗസ്ഥരുമായുള്ള പ്രാഥമിക യോഗത്തില്‍ വസ്തുതാന്വേഷണ സംഘത്തെ അധികൃതര്‍ അറിയിച്ചതായി സംഘടനയുടെ ഡയരക്ടര്‍ ജനറല്‍ പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. റഷ്യ രാസായുധവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കുന്നതായി ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സിലെ അമേരിക്കന്‍ പ്രതിനിധി കെന്നത്ത് വാര്‍ഡും ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ റഷ്യ ഇടപെടുന്നില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി.