'റഷ്യക്കെതിരെ സംസാരിക്കണം'; ഇന്ത്യയോട് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ് അംഗങ്ങൾ
വാഷിങ്‌ടൺ : യുക്രൈൻ അധിനിവേശം തുടരുന്ന റഷ്യക്കെതിരെ ഇന്ത്യ പ്രസ്‌താവനയിറക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ് അംഗങ്ങൾ. യുഎസ് കോൺഗ്രസ് അംഗമായ ജോ വിൽസൺ, ഇന്ത്യൻ അമേരിക്കൻ റോ ഖന്ന എന്നിവർ ചേർന്ന് യുഎസിലെ ഇന്ത്യൻ അംബാസിഡറായ തരൺജീത് സിങ് സന്ദുവുമായി ഫോണിൽ സംസാരിച്ചു.
യുക്രൈനിലെ സാധാരണക്കാരായ ജനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്ന റഷ്യൻ നടപടിക്കെതിരെ ഇന്ത്യ പ്രതികരിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. റോ ഖന്നയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. സമാധാനത്തിനായി ഇന്ത്യ അവസരം ഉപയോഗപ്പെടുത്തണമെന്നാണ് ഇവരുടെ അഭ്യർഥന. രണ്ടാമത്തെ തവണയാണ് യുഎസ് ഇന്ത്യയോട് പ്രതികരിക്കാൻ ആവശ്യപ്പെടുന്നത്.

യുക്രൈനിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്ന് സൗദി അറേബ്യ കീരിടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിടയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് കിരീടവകാശി നിലപാട് വ്യക്തമാക്കിയത്. യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംവാദം ആവശ്യമാണെന്നും സുരക്ഷയും സ്ഥിരതയും പുനസ്ഥാപിക്കാന്‍ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നാണ് സൗദിയുടെ താത്പര്യമെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

അതേ സമയം ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യൻ അധിനിവേശം ഇന്നും തുടരുകയാണ്. നാല് ദിവസത്തിനുള്ളിൽ കീവിനെ വീഴ്‌ത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച റഷ്യൻ അധിനിവേശത്തിനാണ് യുക്രൈൻ പ്രതിരോധം തീർത്തിരിക്കുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് സാധാരണക്കാരാണ് ഉക്രൈനില്‍ കൊല്ലപ്പെടുന്നതെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രൈനിന് ആയുധങ്ങളും യുദ്ധവിമാനങ്ങളും സഹായമായി നൽകിക്കൊണ്ട് അമേരിക്ക പിന്തുണക്കുണ്ട്. എന്നാൽ യുദ്ധത്തിൽ യുക്രൈനിനൊപ്പം അണിചേരാൻ അമേരിക്ക തയ്യാറായിട്ടില്ല.

യുക്രൈന് പ്രസിഡന്റ് സെലൻസ്‌കി നടത്തിയ അഭ്യർഥന മാനിച്ച് യുക്രൈന് കൂടുതല്‍ യുദ്ധവിമാനങ്ങളും ആന്റ് എയര്‍ക്രാഫ്റ്റ് ഡീഫന്‍ഡ് സിസ്റ്റവും അടിയന്തരമായി നല്‍കണമെന്ന് ഫ്‌ളോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റിക്ക് സ്‌കോട്ട് ജോ ബൈഡനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈൻ നോ ഫ്ലൈ സോൺ ആയി പ്രഖ്യാപിക്കണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്. യുക്രൈന്‍ ജനവാസമുള്ള സിറ്റികളില്‍ റഷ്യന്‍ വ്യോമസേന വര്‍ഷിക്കുന്ന ബോംബുകള്‍ നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ ജീവനാണ് അപഹരിക്കുന്നതെന്ന് സെലന്‍സ്‌കി യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളെ ബോധ്യപ്പെടുത്തി.












Click it and Unblock the Notifications