ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ്; അമേരിക്കന്‍ പ്രതിനിധി സഭാ സമിതിയുടെ അംഗീകാരം
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മിറ്റി നിര്‍ദേശം നല്‍കി. കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച വോട്ടെടുപ്പില്‍ പ്രമേയം പാസായി. 23 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 17 പേര്‍ എതിര്‍ത്തു. ഉക്രെയ്ന്‍ പ്രസിഡന്റുമായുള്ള വിവാദ ഫോണ്‍ സംഭാഷണമാണ് ട്രംപിനെ കുടുക്കിയത്. അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് ആരോപണം.
ഇനി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സഭ ട്രംപിനെതിരായ കുറ്റവിചാരണാ പ്രമേയം ചര്‍ച്ച ചെയ്യും. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ സഭയില്‍ പ്രമേയം പാസാകുമെന്നാണ് കരുതുന്നത്. 435 അംഗ പ്രതിനിധി സഭയില്‍ 233 പേര്‍ ഡെമോക്രാറ്റുകളാണ്. 197 അംഗങ്ങളാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. ചില സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഡെമോക്രാറ്റുകളില്‍ ചിലര്‍ക്ക് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് വേണ്ട എന്ന നിലപാടാണുള്ളത്. എങ്കില്‍ പോലും പ്രതിനിധി സഭയില്‍ പ്രമേയം പാസാകുമെന്നാണ് കരുതുന്നത്.
ക്രിസ്മസിന് മുമ്പായി സഭയില്‍ പ്രമേയം അവതരിപ്പിക്കും. പ്രതിനിധി സഭ മാത്രം പ്രമേയം പാസാക്കിയതുകൊണ്ടു കാര്യമില്ല. സെനറ്റിലും പാസാകണം. സെനറ്റില്‍ ഭൂരിപക്ഷം റിപബ്ലിക്കന്‍ പാര്‍ട്ടിക്കാണ്. സെനറ്റിലെ നടപടികള്‍ അടുത്ത വര്‍ഷമായിരിക്കും. 100 അംഗ സഭയാണ് സെനറ്റ്. ഇവിടെ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 അംഗങ്ങളുണ്ട്. ഡെമോക്രാറ്റുകള്‍ 47 പേരും.
സെനറ്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ പ്രമേയം പാസായാല്‍ മാത്രമേ പ്രസിഡന്റിനെ പുറത്താക്കാന്‍ സാധിക്കൂ. അതായത് 100 അംഗങ്ങളില്‍ 67 സെനറ്റര്‍മാര്‍ പ്രമേയത്തെ പിന്തുണയ്ക്കണം. നിലവിലെ സാഹചര്യത്തില്‍ ഒരിക്കലും സാധ്യമല്ലാത്ത കാര്യമാണിത്. അതേസമയം, താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ഇംപീച്ച്‌മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും ട്രംപ് പറഞ്ഞു.