യുഎസ് വീണ്ടും ആണവ പരീക്ഷണത്തിന്? അടിയന്തര യോഗം ചേർന്നു! പതിറ്റാണ്ടുകൾക്ക് ശേഷം
വാഷിങ്ങ്ടൺ; റഷ്യക്കും ചൈനയ്ക്കമുള്ള മുന്നറിയിപ്പായി 1992 ശേഷം ആദ്യ ആണവപരീക്ഷണത്തിനായി അമേരിക്ക തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഡൊണാൾഡ് ട്രംപ് ഭരണകുടം ചർച്ച ചെയ്തതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ങ് ടൺ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. മെയ് 15 നാണ് രാജ്യത്തെ വിവിധ സുരക്ഷ ഏജൻസികളുടെ തലവൻമാരുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച യോഗം ചേർന്നത്.
റഷ്യയും ചൈനയും സ്വന്തമായി ആണവ പരീക്ഷണങ്ങൾ നടത്തുന്നുവെന്ന് ചില റിപ്പോർട്ടുകളെ തുടർന്നാണ് പുതിയ നീക്കം. അതേസമയം മോസ്കോയും ബീജിംഗും യുഎസിന്റെ ആരോപണത്തെ നിഷേധിച്ചിരുന്നു, യുഎസ് ആകട്ടെ ഇത് സംബന്ധിച്ച് തെളിവുകളും നൽകിയിട്ടില്ല.അതേസമയം ആണവപരീക്ഷണങ്ങൾ നടത്തണമെന്നത് സംബന്ധിച്ച അന്തിമ തിരുമാനങ്ങളൊന്നും യോഗത്തിൽ കൈക്കൊണ്ടിട്ടില്ല. എന്നാൽ തുടർ ചർച്ചകൾക്ക് ഇനിയും സാധ്യത ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ആണവ പരീക്ഷണങ്ങളിൽ നിന്ന് തത്കാലത്തേക്ക് പിൻമാറിയ ഉത്തരകൊറിയയ്ക്ക് മേലുള്ള കനത്ത പ്രഹരമായിരിക്കും യുഎസിന്റെ പുതിയ തിരുമാനങ്ങൾ എന്ന് വിലയിരുത്തലുകൾ ഉണ്ട്. അതേസമയം യുഎസിന്റെ നീക്കം റഷ്യയുമായും ചൈനയുമായുള്ള ആണവായുധങ്ങൾ സംബന്ധിച്ച ത്രിരാഷ്ട്ര കരാർ നടപടികൾ വേഗത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം സൈനിക സുതാര്യതയും ആത്മവിശ്വാസവും മെച്ചപ്പെടുത്തുന്നതിനായി റഷ്യമായി ഏർപ്പെട്ട ഓപ്പണ്‍ സ്‌കൈസ് കരാറിൽ നിന്നും പിൻമാറുകയാണെന്നുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.
റഷ്യ അന്താരഷ്ട്ര തലത്തിൽ കരാർ ലംഘനം നടത്തുവെന്നാരോപിച്ചായിരുന്നു യുഎസ് നടപടി. ട്രംപ് അധികാരത്തിൽ വന്നതിനുശേഷം റദ്ദാക്കിയ മൂന്നാമത്തെ ആയുധ നിയന്ത്രണ കരാറാണിത്.
അടുത്ത ആറു മാസത്തിനുള്ളിൽ കരാറില്‍ നിന്നും പൂര്‍ണ്ണമായും അമേരിക്ക ഒഴിവാകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. റഷ്യ കരാറുമായി സഹകരിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ഇക്കാര്യത്തിൽ പുനരാലോചന ഉണ്ടാകൂവെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. 24 രാജ്യങ്ങൾ ഉൾപ്പെട്ടതാണ് കരാർ. കരാറിൽ ഒപ്പിട്ട രാജ്യങ്ങൾക്ക് നോട്ടീസ് നൽകിയ ശേഷം കുറഞ്ഞ സമയത്തേക്ക് മറ്റൊരു രാജ്യത്തിന്റെ ആകാശ നിരീക്ഷണം നടത്താനാകും.












Click it and Unblock the Notifications