ട്രംപുമായി സംസാരിക്കാൻ പുടിൻ തയ്യാർ..! ഇനി തീരുമാനം വരേണ്ടത് വാഷിംഗ്‌ടണിൽ നിന്ന്, യുദ്ധം അന്ത്യത്തിലേക്കോ?
മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സംസാരിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ തയ്യാറാണെന്ന് വ്യക്തമാക്കി റിപ്പോർട്ടുകൾ. വാഷിംഗ്‌ടണിന്റെ ഭാഗത്ത് നിന്നുള്ള സൂചനകൾക്ക് കാത്തിരിക്കുകയാണ് പുടിൻ എന്നാണ് ക്രെംലിനെ ഉദ്ധരിച്ച് വന്ന റിപ്പോർട്ടുകൾ പറയുന്നത്. രണ്ടാം തവണ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പട്ട ഡൊണാൾഡ് ട്രംപും പുടിനും തമ്മിലുള്ള ചർച്ചകൾ വൈകില്ലെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ യുക്രൈൻ യുദ്ധം വലിയ ഘടകമായി മാറിയിരുന്നു, ഇത് ഒരിടവേളയ്ക്ക് ശേഷം ശീതയുദ്ധത്തിന്റെ പ്രതീതി ഉണ്ടാക്കിയിരുന്നു. എന്നാൽ അധികാരം ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ പ്രശ്‌നത്തിൽ പരിഹാരം ഉണ്ടാക്കുമെന്ന് ട്രംപ് പലവട്ടം വ്യക്തമാക്കിയിരുന്നു. ഇതിലേക്കുള്ള ആദ്യപടിയാവുമോ ഈ ചർച്ചകൾ എന്നാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്നത്.

ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസവും കൂടി ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. താൻ ഉടൻ തന്നെ പുടിനെ കാണുമെന്നും യുക്രൈനിയൻ പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്‌കിയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചർച്ചകൾക്ക് പുടിൻ പച്ചക്കൊടി വീശിയതോടെ മൂന്ന് വർഷമായി തുടരുന്ന യുദ്ധത്തിന് അന്ത്യമാവുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
പുടിൻ തയ്യാറാണ്. ഞങ്ങൾ സിഗ്നലുകൾക്കായി കാത്തിരിക്കുകയാണ്; എന്നായിരുന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചത്. എങ്കിലും വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണം അവസാനിപ്പിക്കാൻ റഷ്യ സമ്മതിച്ചില്ലെങ്കിൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
അവർ ഈ യുദ്ധം ഉടൻ പരിഹരിച്ചില്ലെങ്കിൽ, എന്ന് വച്ചാൽ എത്രയും പെട്ടെന്ന് തന്നെ ഞാൻ റഷ്യയിൽ വൻ താരിഫുകളും വൻ നികുതികളും വലിയ ഉപരോധങ്ങളും ഏർപ്പെടുത്തും; ട്രംപ് പറഞ്ഞു. മോസ്‌കോയുടെ ബജറ്റിന് കാര്യമായ ധനസഹായം നൽകുന്ന എണ്ണയുടെ വില കുറയ്ക്കുന്നതിലൂടെ യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനാകുമെന്ന ട്രംപിന്റെ അവകാശവാദം ക്രെംലിൻ നിരസിച്ചിരുന്നു.
ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെ, സൗദി അറേബ്യയോടും ഒപെക്കിനോടും എണ്ണ വില കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു, എണ്ണ വില കുറഞ്ഞാൽ റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കും; ട്രംപ് പറയുന്നു. എന്നാൽ റഷ്യയുടെ ദേശീയ സുരക്ഷയുടെ വിഷയമാണ് ഇതെന്ന നിലപാടാണ് ക്രെംലിൻ ഇക്കാര്യത്തിൽ വച്ചുപുലർത്തുന്നത്.
അതേസമയം, റഷ്യയുടെ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം ഏകദേശം 43,000 യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് പ്രസിഡന്റ് സെലൻസ്‌കി കഴിഞ്ഞ ദിവസം അറിയിച്ചത്. 3.7 ലക്ഷം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 2022 ഫെബ്രുവരിയിലാണ് യുദ്ധത്തിന് തുടക്കമായത്. അടുത്ത മാസത്തോടെ യുദ്ധം മൂന്ന് വർഷം പൂർത്തിയാക്കുകയാണ്. ഈ വേളയിലാണ് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം ഊർജിതമാവുന്നത്.












Click it and Unblock the Notifications