ഖത്തറിനെ കാണാനില്ല; ഒമാനിന്റെ ഒരു ഭാഗം യുഎഇയില്‍ ചേര്‍ത്തു, ഗള്‍ഫില്‍ വിവാദം കത്തുന്നു
ഖത്തറിനെ മോശമായി ചിത്രീകരിക്കാന്‍ യുഎഇ ശ്രമിക്കുന്നുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഭൂപ്പട വിവാദം ഉയര്‍ന്നിരിക്കുന്നത്.
Recommended Video

അബൂദാബി: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ ഖത്തറിനെതിരേ കടുത്ത നീക്കങ്ങള്‍ക്ക് തുടക്കമിടുകയാണോ? ഖത്തറിനെ മേഖലയില്‍ നിന്ന് തുടച്ചുനീക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്ന സൂചനകാണ് പുറത്തുവരുന്നത്. അബൂദാബിയിലെ പ്രമുഖ മ്യൂസിയമായ ലൗറി അബൂദാബിയില്‍ പ്രദര്‍ശിപ്പിച്ച പുതിയ ഗള്‍ഫ് മേഖലയുടെ ഭൂപ്പടത്തിലാണ് ഖത്തറിനെ പൂര്‍ണമായും ഒഴിവാക്കിയത്. ഖത്തര്‍ രാജകുടുംബാംഗത്തെ യുഎഇ അറസ്റ്റ് ചെയ്തു, യുഎഇ വിമാനങ്ങള്‍ ഖത്തര്‍ യുദ്ധവിമാനം തടഞ്ഞു തുടങ്ങിയ വിവരങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ നടപടി. ഭൂപ്പടവിവാദം ഖത്തറിനെ എത്രത്തോളം യുഎഇ വെറുക്കുന്നുവെന്നതിന്റെ സൂചനയാണിതെന്ന് നിരീക്ഷികര്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

കടുത്ത ഭിന്നത
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഒരു ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നു. മറു ഭാഗത്ത് ഖത്തറും. കുവൈത്ത് ആര്‍ക്കൊപ്പവും നില്‍ക്കുന്നില്ല. എന്നാല്‍ ഒമാനാകട്ടെ ഖത്തറിനൊപ്പമാണെന്ന സൂചനകള്‍ നല്‍കിയിട്ടുമുണ്ട്.

വിദ്വേഷ പ്രചാരണം
ഇപ്പോള്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് പുതിയ മാപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് സംശയിക്കുന്നു. ഖത്തറിനെതിരേ മാത്രമല്ല, ഒമാനെ ചൊടിപ്പിക്കുന്ന നടപടിയും മാപ്പിലുണ്ട്. ഒമാന്റെ മുസന്തം യുഎഇയുടെ പ്രദേശമായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

ലൗറി അബൂദാബി
യുഎഇയുടെ ഏറ്റവും വലിയ ശേഖരമുള്ള മ്യൂസിയമാണ് ലൗറി അബൂദാബി. കഴിഞ്ഞ നവംബറിലാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഫ്രഞ്ച് ചിത്രകാരന്‍ ഡാവിഞ്ചിയുടെ വിഖ്യാതമായ ലോകരക്ഷകന്‍ ചിത്രം ഈ മ്യൂസിയത്തിന് വേണ്ടി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൈമാറിയത് അടുത്തിടെ വാര്‍ത്തയായിരുന്നു.

ബോധപൂര്‍വം ഒഴിവാക്കി
തെക്കന്‍ ഗള്‍ഫ് മേഖലയുടെ ഭൂപ്പടമാണ് ലൗറി അബൂദാബി പുറത്തിറക്കിയത്. മ്യൂസിയത്തില്‍ കുട്ടികളുടെ വിഭാഗത്തില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുകയായിരുന്നു മാപ്പ്. അതില്‍ ഖത്തറിനെ ബോധപൂര്‍വം ഒഴിവാക്കിയതാണെന്നാണ് ആരോപണം.

ഭൂപ്പടം മാറ്റി
ഖത്തറിനെ പൂര്‍ണമായും ഒമാന്റെ ഒരുഭാഗവും ഒഴിവാക്കിയത് വിദ്വേഷ നടപടിയുടെ ഭാഗമായിട്ടാണെന്ന് നിരീക്ഷകര്‍ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഭൂപ്പടം മാറ്റിയിലിരിക്കുകയാണ് മ്യൂസിയം അധികൃതര്‍.

വിശദീകരണം ഇങ്ങനെ
വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റൂട്ടിലെ ഗള്‍ഫ് എനര്‍ജി പോളിസി പ്രോഗ്രാം ഡയറക്ടറായ സൈമണ്‍ ഹെന്റേഴ്‌സണ്‍ മ്യൂസിയത്തിന്റെ നടപടിയെ അപലപിച്ചു. ഫ്രാന്‍സുമായി അബൂദാബിയുണ്ടാക്കിയ കരാറിന്റെ ലംഘനമാണിതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അശ്രദ്ധമൂലം സംഭവിച്ച പിശകാണെന്നാണ് ഇപ്പോള്‍ മ്യൂസിയം അധികൃതര്‍ നല്‍കുന്ന വിശദീകരണം.

110 കോടി ഡോളര്‍
ഫ്രഞ്ച് സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെയാണ് യുഎഇ ഭരണകൂടം കഴിഞ്ഞ നവംബറില്‍ ലൗറി മ്യൂസിയം തുറന്നത്. 30 വര്‍ഷത്തേക്കുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് മ്യൂസിയത്തിന്റെ പങ്കാളിത്തം. 110 കോടി ഡോളറിന്റെ കരാറാണ് ഇതുമായി ബന്ധപ്പെട്ട് യുഎഇയും ഫ്രാന്‍സും ഒപ്പുവച്ചിരിക്കുന്നത്.

ലൗറി ബ്രാന്‍ഡ്
ലൗറി ബ്രാന്‍ഡ് ഉപയോഗിക്കുന്നതിന് മാത്രം 50 ലക്ഷം ഡോളറിന്റെ കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമാനിലെ മുസന്തം ഗവര്‍ണറേറ്റ് ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നാണ്. ഇത് ഒമാനില്‍ നിന്നുമാറ്റി യുഎഇയുടെ ബാഗമായിട്ടാണ് യുഎഇ അടയാളപ്പെടുത്തിയിരിക്കുന്നത്.

ബന്ധം വിച്ഛേദിച്ച് യുഎഇ
മനപ്പൂര്‍വമായ ചില നീക്കങ്ങള്‍ ഇതിന് പുതിയ ഭൂപ്പടത്തിന് പിന്നിലുണ്ടെന്നാണ് ഒമാനിലെ സാമൂഹിക പ്രര്‍വര്‍ത്തകരുടെ ആരോപണം. ഖത്തറുമായി യാതൊരു ബന്ധവും യുഎഇക്ക് ഇപ്പോഴില്ല. കഴിഞ്ഞ ജൂണില്‍ കര, വ്യോമ, നാവിക ബന്ധം ഇരുരാജ്യങ്ങളും വിച്ഛേദിച്ചിരുന്നു.

ഖത്തറിനെ മോശമാക്കാന്‍ പണം
ഖത്തറിനെ മോശമായി ചിത്രീകരിക്കാന്‍ യുഎഇ ശ്രമിക്കുന്നുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഭൂപ്പട വിവാദം ഉയര്‍ന്നിരിക്കുന്നത്. ഖത്തറിനെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിന് അമേരിക്ക കേന്ദ്രമായി ചില സംഘങ്ങള്‍ യുഎഇയുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അമേരിക്കന്‍ ഭരണകൂടത്തെയും നിയമസമാജികരെയും ഖത്തറിനെതിരാക്കാന്‍ വേണ്ടിയാണത്രെ ഈ പ്രചാരണം.

ബഹ്റൈന്‍ യാത്ര
ഖത്തറിനെതിരേ യുഎഇ നേരത്തെ യുഎന്‍ ഏജന്‍സിക്ക് പരാതി നല്‍കിയിരുന്നു. ബഹ്റൈനിലേക്കുള്ള യാത്രക്കിടെ രണ്ട് യുഎഇ വിമാനങ്ങള്‍ ഖത്തര്‍ വ്യോമ സേന തടഞ്ഞെന്നാണ് പരാതിയിലെ ആരോപണം. ഖത്തര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും ആരോപണത്തില്‍ യുഎഇ ഉറച്ചുനില്‍ക്കുന്നു. ഈ വിവാദം തീരുംമുമ്പാണ് പുതിയ മാപ്പ് വിവാദം.

പരാതി നല്‍കി
അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനില്‍ ഖത്തറിനെതിരേ പരാതി നല്‍കിയ കാര്യം യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് ആണ് അറിയിച്ചത്. മേഖലയില്‍ കൂടുതല്‍ ആശങ്ക പടര്‍ത്തുന്ന നീക്കങ്ങളാണ് ഖത്തര്‍ ചെയ്യുന്നതെന്നും യുഎഇ ആരോപിച്ചു. ഖത്തര്‍ ഗള്‍ഫ് മേഖലയില്‍ ഒറ്റപ്പെടുകയാണ്. ഇതില്‍ അവര്‍ക്ക് കടുത്ത നിരാശയുണ്ട്. ഈ നിരാശ അകറ്റുന്നതിന് വേണ്ടിയാണ് വിമാനം തടയല്‍ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഖത്തറിനെ പ്രേരിപ്പിക്കുന്നതെന്നും അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.

ആരോപണങ്ങള്‍ ഇങ്ങനെ
ഐക്യരാഷ്ട്ര സഭയുടെ ചിക്കാഗോ കണ്‍വെന്‍ഷന്റെ ലംഘനമാണ് ഖത്തര്‍ സൈന്യം നടത്തിയത് എന്നാണ് യുഎഇ പരാതിയില്‍ പറയുന്നത്. വ്യോമ പാത ലംഘിക്കാതെയാണ് യുഎഇ വിമാനങ്ങള്‍ യാത്ര ചെയ്തത്. ഇതില്‍ തടസമുണ്ടാക്കുകയാണ് ഖത്തര്‍ സൈന്യം ചെയ്തതെന്നും യുഎഇ വ്യോമയാന അതോറിറ്റി ഡയറക്ടര്‍ സൈഫുല്‍ സുവൈദി പറഞ്ഞു.

തട്ടിക്കൂട്ടിയ സംഭവം
ഖത്തറിന്റെ വ്യോമാതിര്‍ത്തി യുഎഇ സൈനിക വിമാനങ്ങള്‍ ലംഘിച്ചെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തര്‍ ഐക്യരാഷ്ട്ര സഭാ ഏജന്‍സിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറുപടിയെന്നോണം യുഎഇ തട്ടിക്കൂട്ടിയതാണ് പുതിയ ആരോപണമെന്ന് ഖത്തര്‍ അനുകൂല വിദഗ്ധര്‍ പറയുന്നു.

യാത്രക്കാര്‍?
യുഎഇയുടെ വാദം കള്ളമാണെന്ന് കരുതാന്‍ മറ്റു ചില കാരണങ്ങളുണ്ടെന്ന് വ്യോമയാന നിരീക്ഷകനായ അലക്സ് മക്കാറസ് പറയുന്നു. യുഎഇയുടെ ഒരു വിമാന കമ്പനിയും ഔദ്യോഗികമായി പരാതി ഉന്നയിച്ചിട്ടില്ല. ഇത്തരത്തില്‍ ആകാശത്ത് വച്ച് തടയല്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ ആശങ്ക പങ്കുവയ്ക്കുമായിരുന്നു. അതുണ്ടായിട്ടില്ല.

ഏതറ്റംവരെയും പോകും
ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്നാണ് പുതിയ സംഭവങ്ങളില്‍ വ്യക്തമാകുന്നത്. യുഎഇ വ്യോമയാന മന്ത്രാലയമാണ് തങ്ങളുടെ വിമാനങ്ങളെ ഖത്തര്‍ തടഞ്ഞ കാര്യം അറിയിച്ചത്. യാത്രാ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് യുഎഇ അറിയിച്ചു. മേഖലയിലൂടെയുള്ള യാത്ര ഇനിയും തുടരുമെന്നും യുഎഇ വ്യോമയാന അധികൃതര്‍ പറഞ്ഞു.

ഖത്തര്‍ പറയുന്നു
യുഎഇയുടെ വാദം ഖത്തര്‍ തള്ളുകയായിരുന്നു. യുഎഇയുടെ യാത്രാ വിമാനം തങ്ങളുടെ സൈനികര്‍ തടഞ്ഞിട്ടില്ലെന്ന് ഖത്തര്‍ ഭരണകൂടം അറിയിച്ചു. പുറത്തുവന്നിട്ടുള്ളത് വ്യാജ വാര്‍ത്തയാണെന്നും ഖത്തര്‍ പറഞ്ഞു. എന്നാല്‍ ഖത്തര്‍ സൈന്യം തടസം സൃഷ്ടിച്ചതു മൂലം യുഎഇ വിമാനം എന്തു ചെയ്തുവെന്ന് യുഎഇ വിശദീകരിച്ചില്ല. ഒന്നുകില്‍ യുഎഇ വിമാനം വഴിതിരിച്ചുവിടണം. അല്ലെങ്കില്‍ തിരിച്ച് യുഎഇയില്‍ തന്നെ ഇറക്കണം. ഇതുമായി ബന്ധപ്പെട്ട യാതൊരു സൂചനയും യുഎഇ പുറത്തുവിട്ടിട്ടില്ല.

യുഎഇ യുദ്ധവിമാനങ്ങള്‍
ഏത് വിമാനമാണ് ഖത്തര്‍ സൈന്യം തടഞ്ഞത് എന്നും യുഎഇ പുറത്തുവിട്ട അറിയിപ്പില്‍ ഇല്ലായിരുന്നു. അതേസമയം, യുഎഇയുടെ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ഖത്തര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തര്‍ ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. രണ്ടു തവണ യുഎഇ യുദ്ധവിമാനങ്ങള്‍ പരിധി ലംഘിച്ചു കടന്നുവെന്നാണ് ഖത്തറിന്റെ പരാതി.

ഖത്തറിന്റെ മുന്നറിയിപ്പ്
ഇനിയും ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎന്നിലെ ഖത്തര്‍ പ്രതിനിധി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖത്തറിന്റെ അതിര്‍ത്തി സുരക്ഷ ശക്തമാക്കാനും ശത്രുക്കളെ പ്രതിരോധിക്കാനും ഖത്തറിന് അറിയാമെന്നും ഖത്തര്‍ പ്രതിനിധി യുഎന്‍ യോഗത്തില്‍ പറഞ്ഞു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് യുഎഇയുടെ ആരോപണവുമായി രംഗത്തുവന്നത്. കൂടാതെ ഖത്തര്‍ രാജകുടുംബാംഗമായ ശൈഖ് അബ്ദുല്ലയെ യുഎഇ തടവിലാക്കിയെന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു.












Click it and Unblock the Notifications