ബിന്‍ ലാദനോ ബഗ്ദാദിയോ അല്ല സുലൈമാനി; ഇറാന്റെ തിരിച്ചടി ഉറപ്പ്, ട്രംപിന്റേത് കൈവിട്ട കളി
ടെഹ്‌റാന്‍: അമേരിക്ക ഇന്നുവരെ കൊലപ്പെടുത്തിയവരില്‍ ഖാസിം സുലൈമാനിയോളം ശക്തന്‍ വേറെയില്ല. അല്‍ ഖാഇദ നേതാവ് ഒസാമ ബിന്‍ ലാദന്‍, ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി എന്നിവരെല്ലാം അമേരിക്ക തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയവരാണ്. എന്നാല്‍ ഇവരെ പോലെ അല്ല സുലൈമാനി. മറ്റു രണ്ടു പേര്‍ക്ക് പിന്നിലും സായുധ സംഘങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.
എന്നാല്‍ സുലൈമാനി ഒരു രാജ്യത്തിന്റെ സേനാതലവനാണ്. മാത്രമല്ല, ആ രാജ്യത്തിന്റെ സൈനിക തന്ത്രജ്ഞരില്‍ ഒന്നാമനും. പശ്ചിമേഷ്യയില്‍ വ്യാപിച്ചുകിടക്കുകയാണ് ഇദ്ദേഹവുമായി അടുപ്പമുള്ളവര്‍. അതുകൊണ്ടുതന്നെ തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതെങ്ങനെ ആകുമെന്ന കാര്യത്തില്‍ മാത്രമാണ് അനിശ്ചിതത്വം. തിരിച്ചടി സംബന്ധിച്ച് ഇറാന്റെ ഭാഗത്തുനിന്ന് സൂചനകള്‍ ലഭിച്ചുതുടങ്ങി...
ഇറാന്‍ വിപ്ലവ ഗാര്‍ഡ്
ഇറാന്‍ വിപ്ലവ ഗാര്‍ഡിയെ പ്രത്യേക പരിശീലനം ലഭിച്ച ഖുദ്‌സ് സേനയുടെ തലവനായിരുന്നു ഖാസിം സുലൈമാനി. ബിന്‍ ലാദിനെ പോലെയോ ബഗ്ദാദിയെ പോലെയോ ഒളിവില്‍ കഴിഞ്ഞ വ്യക്തി ആയിരുന്നില്ല ഇദ്ദേഹം. പരസ്യമായി വേദികളില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു.
തീവ്രവാദിയായി കരുതുന്നില്ല
എല്ലാവരും തീവ്രവാദിയായി കരുതുന്ന ഒരു വ്യക്തിയെ അല്ല ഇവിടെ അമരിക്കന്‍ സൈന്യം കൊലപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം സന്ദര്‍ശിച്ച ഇറാഖ് പോലും സുലൈമാനിയെ മാന്യവ്യക്തിയായിട്ടാണ് പരിഗണിക്കുന്നത്. അമേരിക്ക മാത്രമാണ് സുലൈമാനിയെ തീവ്രവാദിയായി കാണുന്നതെന്നും അറ്റ്‌ലാന്റിക് കൗണ്‍സില്‍ ഡയറക്ടര്‍ അബ്ബാസ് ഖദീം പറയുന്നു.
ഇറാന് മാത്രമല്ല
ഇറാന് മാത്രമല്ല ഖാസിം സുലൈമാനി പ്രധാനിയാകുന്നത്. ഇറാഖിനും സിറിയക്കും അദ്ദേഹം മാന്യ വ്യക്തിത്വമാണ്. ഈ മൂന്ന് രാജ്യങ്ങളിലും സുലൈമാനിയെ ആശ്രയിച്ച് നടക്കുന്ന ഒട്ടേറെ സൈനിക നീക്കങ്ങളുണ്ട്. ലബ്‌നാനിലെ ഹിസ്ബുല്ലയും അമേരിക്കക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
ഗള്‍ഫ് ആക്രമണം
യമനിലെ ഹൂത്തി വിമതര്‍ക്ക് സുലൈമാനിയുടെ സഹായം ലഭിച്ചിരുന്നുവെന്നാണ് അമേരിക്കയുടെ ഗള്‍ഫിലെ സഖ്യരാജ്യങ്ങള്‍ പറയുന്നത്. സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലും സുലൈമാനിയുടെ കരങ്ങളുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തിരിച്ചടി എങ്ങനെ
ഇറാന്‍, ഇറാഖ്, ലബ്‌നാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളിലെ ഭരണത്തിലുള്ളവരെല്ലാം സുലൈമാനിയുമായി അടുപ്പമുള്ളവരാണ്. തുര്‍ക്കിയുമായും അടുപ്പമുള്ള വ്യക്തിയാണ് ഖാസിം സുലൈമാനി. അതുകൊണ്ടുതന്നെ ഏത് തരത്തിലുള്ള തിരിച്ചടിയാണ് അമേരിക്കക്ക് ലഭിക്കുക എന്നത് അവ്യക്തം.
അമേരിക്ക ജാഗ്രതയില്‍
അമേരിക്കന്‍ നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇറാഖില്‍ നിന്ന് ഏറ്റവും അവശ്യമുള്ളവര്‍ ഒഴികെയുള്ള പൗരന്‍മാരോടെ തിരിച്ചുവരാന്‍ അമേരിക്ക ആവശ്യപ്പെട്ടു. ഇറാഖില്‍ മാത്രം അമേരിക്കയുടെ 5000 സൈനികരുണ്ട്. മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലെല്ലാം അമേരിക്കന്‍ സൈനികരുണ്ട്. ഇവിടെയെല്ലാം സുരക്ഷ ശക്തമാക്കി.
വിദേശകാര്യമന്ത്രിയുടെ പ്രതികരണം
ശക്തമായ തിരിച്ചടി ലഭിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് പറഞ്ഞു. ദൈവത്തിന് സ്തുതി എന്ന മട്ടിലാണ് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലി ഖാംനഇ പ്രതികരിച്ചത്. ഇദ്ദേഹത്തിന്റെ വലംകൈ ആയി അറിയപ്പെടുന്ന വ്യക്തിയാണ് ഖാസിം സുലൈമാനി.
ഐസിസിനെ തകര്‍ത്ത സുലൈമാനി
ഇറാഖിലെ ഐസിസിനെതിരായ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന വ്യക്തിയാണ് സുലൈമാനി. മാത്രമല്ല, സിറിയയിലെ അസദ് സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയതും സുലൈമാനിയാണ്. പശ്ചിമേഷ്യയിലെ ഷിയാ സായുധസംഘങ്ങളെല്ലാം ഏറെ ആദരിക്കുന്ന വ്യക്തി. അതുകൊണ്ടുതന്നെ ഇറാന്‍ സൈനികമായി നീങ്ങിയില്ലെങ്കില്‍ പോലും അമേരിക്കക്കെതിരെ തിരിച്ചടിയുണ്ടാകും.
ആയിരങ്ങള്‍ പങ്കെടുത്ത സംസ്‌കാര ചടങ്ങ്
സായുധ സംഘങ്ങളുടെ ആക്രമണത്തിനാണ് സാധ്യത കൂടുതല്‍. അതേസമയം, സൈബര്‍ ആക്രമണത്തിനാണ് സാധ്യതയെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മധ്യധരണ്യാഴിയില്‍ വിന്യസിച്ച അമേരിക്കന്‍ നാവിക സേനക്കെതിരെ ആക്രമണം നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുലൈമാനിയുടെ സംസ്‌കാര ചടങ്ങില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
ട്രംപിന്റെ പ്രതികരണം
ഇനിയൊരു യുദ്ധം ഉണ്ടാവാതിരിക്കാനാണ് ഖാസിം സുലൈമാനിയെ വധിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയെയും ബ്രിട്ടനെയും വരെ ആക്രമിക്കുന്നതിന് ഖാസിം സുലൈമാനി സഹായം ചെയ്തിരുന്നുവെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ നീക്കം ആലോചിക്കാതെയാണ് എന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതികരണം.
ആ സംഭവം ഇങ്ങനെ
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഖാസിം സുലൈമാനിയെ ഇറാഖില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്ക കൊലപ്പെടുത്തിയത്. ബഗ്ദാദ് വിമാനത്താവളത്തിലേക്ക് കാറില്‍ പോകുകയായിരുന്നു സുലൈമാനി. ഇറാഖിലെ അര്‍ധസേനാ വിഭാഗമായ ഹാഷിദ് അല്‍ ശഅബിയുടെ ഡെപ്യൂട്ടി കമാന്ററും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
അമേരിക്കയുടെ ഇറാന്‍ ആക്രമണം കൊണ്ടത് ഇന്ത്യയുടെ ഇടനെഞ്ചില്‍; പാകിസ്താനെ വെട്ടാന്‍ കാത്തിരിക്കണം
ഞാനുണ്ട് നിങ്ങള്‍ക്കൊപ്പം; ഉത്തര്‍ പ്രദേശ് പോലീസിനെ വീണ്ടും വട്ടംകറക്കി പ്രിയങ്ക ഗാന്ധി