റിയാദിലേക്ക് സ്‌കഡ് മിസൈല്‍; തുടരെ ഡ്രോണാക്രമണങ്ങള്‍!! പ്രതിരോധ കേന്ദ്രങ്ങള്‍ നടുങ്ങി
യമനില്‍ ഇതുവരെ 10000ത്തിലധികം സാധാരണക്കാര്‍ അറബ് സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.
Recommended Video
റിയാദ്: സൗദി അറേബ്യ സിറിയന്‍ സൈന്യത്തിനെതിരായ ആക്രമണത്തില്‍ പങ്കാളികളാകുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ സൗദി തലസ്ഥാനത്തെ വിറപ്പിച്ച് തുടര്‍ച്ചയായി മിസൈലുകള്‍. മൂന്നിടത്ത് മിനുറ്റുകള്‍ വ്യത്യാസത്തില്‍ ആക്രമണമുണ്ടായി. 800 കിലോമീറ്ററിലധികം ദൂരത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലുകളാണ് റിയാദിലേക്ക് എത്തിയത്.
സൗദി അറേബ്യയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂഥി നേതാവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിസൈലുകളും ഡ്രോണുകളും സൗദി നഗരങ്ങളെ വിറപ്പിച്ചത്. എവിടെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഏത് തരം മിസൈലുകളാണ് ഉപയോഗിക്കുന്നതെന്നും ഹൂഥി നേതാക്കള്‍ അവരുടെ മാധ്യമങ്ങള്‍ വഴി അറിയിച്ചു. മിസൈലുകള്‍ തകര്‍ന്നുവീണത് ജനവാസ മേഖലയിലാണ്. ഇതോടെ ജനങ്ങളും ആശങ്കയിലാണ്....
ആക്രമണം നല്‍കുന്ന മുന്നറിയിപ്പ്
സൗദി അറേബ്യയുടെ ഏത് ഭാഗത്തും ആക്രമണം നടത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നാണ് പുതിയ സംഭവത്തിലൂടെ ഹൂഥികള്‍ തെളിയിച്ചിരിക്കുന്നത്. ആക്രമണമുണ്ടായ ഉടനെ ഹൂഥികളുടെ നേതൃത്വത്തിലുള്ള ടെലിവിഷന്‍ ശൃംഖലയായ അല്‍ മസീറയില്‍ ഹൂഥി നേതാക്കള്‍ പ്രത്യക്ഷപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ലക്ഷ്യംസ്ഥാനം തകര്‍ക്കാനും ശക്തമായ പ്രഹരം നല്‍കാനും ശേഷിയുള്ള സ്‌കഡ് മിസൈല്‍ മാതൃകയിലുള്ള മിസൈലുകളാണ് റിയാദിനെ വിറപ്പിച്ചത്. സ്‌കഡ് മിസൈലിന്റെ മാതൃകയിലുള്ള ബുര്‍ഖാന്‍ 2-എച്ച് മിസൈലാണ് തങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹൂഥികള്‍ അറിയിച്ചു.
ലക്ഷ്യം പ്രതിരോധ മന്ത്രാലയം
സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രാലയം തകര്‍ക്കാനായിരുന്നു ഹൂഥികളുടെ നീക്കം. എന്നാല്‍ മിസൈല്‍ ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് തന്നെ സൗദിയുടെ മിസൈല്‍ പ്രതിരോധ കവചം ഹൂഥി മിസൈലുകള്‍ തകര്‍ത്തു. പ്രതിരോധ മന്ത്രാലയം നില്‍ക്കുന്ന പ്രദേശം വളരെ തന്ത്രപ്രധാന മേഖലയാണ്. ഈ മേഖലയില്‍ ശത്രു ആക്രമിക്കുക എന്നത് സൗദിയുടെ അഭിമാനത്തെയും സൈനിക ശേഷിയെയും ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. റിയാദിലെ ആകാശത്ത് പൊട്ടിത്തെറിയുണ്ടായതിന്റെ പുകപടലങ്ങള്‍ വ്യാപിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇനിയും ഹൂഥികളുടെ ആക്രമണമുണ്ടാകുമെന്നാണ് ഭീഷണി.
2018 മിസൈല്‍ വര്‍ഷമെന്ന് പ്രഖ്യാപനം
ഈ വര്‍ഷം സൗദിക്കെതിരെ ആക്രമണം ശക്തമാക്കുമെന്ന് ഹൂഥി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ അധ്യക്ഷന്‍ സാലിഹ് അല്‍ സമദ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് റിയാദിലേക്ക് മിസൈലുകള്‍ എത്തിയത്. തുടര്‍ച്ചയായി റിയാദിനെ ആക്രമിക്കുമെന്നും സൗദിയുടെ മോഹം തകര്‍ക്കുമെന്നും ഹൂഥി നേതാക്കള്‍ പ്രഖ്യാപിച്ചു. റിയാദിന് പുറമെ നജ്‌റാന്‍, ജിസാന്‍ പ്രവിശ്യകളിലും മിസൈല്‍ ആക്രമണമുണ്ടായി. ഈ രണ്ടിടങ്ങളിലെയും എണ്ണകമ്പനി അരാംകോയുടെ സംഭരണ കേന്ദ്രമാണ് ഹൂഥികള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇതും സൗദി സൈന്യം തകര്‍ക്കുകയായിരുന്നു. തന്ത്ര പ്രധാന മേഖലകളിലെല്ലാം അമേരിക്കന്‍ നിര്‍മിത പ്രതിരോധ കവചം സൗദി സ്ഥാപിച്ചിട്ടുണ്ട്.
ആളില്ലാ വിമാനങ്ങളും
മിസൈലുകള്‍ക്ക് പുറമെ രണ്ട് ആളില്ലാ വിമാനങ്ങളും ഹൂഥികള്‍ അയച്ചിരുന്നു. മിസൈലുകലും ഡ്രോണുകളും സൈന്യം തകര്‍ത്തുവെന്ന് സൗദി അറിയിച്ചു. സൗദിയുടെ തെക്കന്‍ ഭാഗങ്ങൡലേക്ക് ഹൂഥികള്‍ തൊടുത്തുവിട്ടത്. ഖാസിഫ്- 1 വിഭാഗത്തില്‍പ്പെട്ട ഡ്രോണുകളാണ്. ഇത്തരം മിസൈലുകളും ഡ്രോണുകളും യമനിലെ ഹൂഥികള്‍ക്ക് നിര്‍മിക്കാന്‍ സാധിക്കില്ലെന്നും ഇറാന്‍ നല്‍കുന്നതാണെന്നുമാണ് സൗദിയുടെ ആരോപണം. നേരത്തെ ഇതിന്റെ ചില തെളിവുകളും സൗദി പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇറാനും ഹൂഥികലും സൗദിയുടെ ആരോപണം നിഷേധിച്ച് രംഗത്തെത്തുകയുണ്ടായി.
അബാബീല്‍-2 ഡ്രോണുകള്‍
ഖാസിഫ്-1 ഡ്രോണ്‍ ഇറാന്റെ കൈവശമുള്ള അബാബീല്‍-2 ഡ്രോണുകള്‍ക്ക് സമാനമാണെന്ന് ആയുധ നിരീക്ഷണ വിഭാഗമായ സിഎആര്‍ പറയുന്നു. ഇറാന്‍ കൈമാറുന്ന ആയുധ ഭാഗങ്ങള്‍ യമനില്‍ വച്ച് ഒരുമിച്ച് ചേര്‍ത്താണ് ഹൂഥികള്‍ ഉപയോഗിക്കുന്നതെന്ന് സൗദി കരുതുന്നു. ഇറാന്റെ ആയുധങ്ങളില്‍ ഉണ്ടാകാറുള്ള ചില അടയാളങ്ങള്‍ ഹൂഥികളുടെ മിസൈലുകളിലും കാണുന്നുണ്ട്. ഇതാണ് ആയുധം നല്‍കുന്നത് ഇറാനാണെന്ന് ആരോപണം ഉയരാന്‍ കാരണം. എന്നാല്‍ തങ്ങള്‍ ഒന്നുമറിയില്ലെന്നാണ് ഇറാന്റെ നിലപാട്. തങ്ങള്‍ സ്വന്തമായി നിര്‍മിക്കുന്ന ആയുധങ്ങളും മിസൈലുകളുമാണ് സൗദിയെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നതെന്ന് ഹൂഥികള്‍ അവകാശപ്പെടുന്നു.
ഹൂഥികളുടെ മുന്നേറ്റം
ഖാസിഫ്-1 വിഭാഗത്തില്‍പ്പെട്ട ഡ്രോണുകള്‍ക്ക് 30 കിലോ ഗ്രാം വഹിക്കാനുള്ള ശേഷിയുണ്ട്. ബാബുല്‍ മന്‍ദീബ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകള്‍ ആക്രമിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന സൂചന നല്‍കുകയാണ് ഹൂഥികള്‍ നല്‍കിയത്. ലോകത്തെ ഏറ്റവും ദരിദ്രരാഷ്ട്രങ്ങളിലൊന്നാണ് യമന്‍. ഇവിടെയുണ്ടായിരുന്ന ഏകാധിപതി അലി അബ്ദുല്ലാ സ്വാലിഹിനെതിരെ പട നയിച്ചെത്തിയ ഷിയാ വിഭാഗക്കാരായ ഹൂഥികള്‍ തലസ്ഥാനത്തിന്റെ നിയന്ത്രണം പിടിക്കുകയായിരുന്നു. രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പടര്‍ന്ന സാഹചര്യത്തിലായിരുന്നു ഹൂഥികളുടെ മുന്നേറ്റം. ഇപ്പോള്‍ ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്ന യമന്‍ ഭരണകൂടത്തിന് ഏദന്‍ നഗരത്തില്‍ മാത്രമാണ് അധികാരമുള്ളത്.
റിയാദിനെ ഞെട്ടിച്ച സംഭവം
അടുത്തിടെ സൗദി ഭരണകൂടത്തെ ഞെട്ടിച്ച് റിയാദിലേക്ക് വന്നത് നിരവധി മിസൈലുകളാണ്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൗദി സൈന്യം യമനില്‍ ആക്രമണം തുടങ്ങിയ ശേഷം യമനില്‍ നിന്നുള്ള തിരിച്ചടിയില്‍ റിയാദില്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംഭവമായിരുന്നു അത്. മൂന്ന് വര്‍ഷം മുമ്പാണ് യമനില്‍ സൗദി സൈന്യം ഇടപെട്ടത്. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയില്‍ ഖത്തര്‍ ഒഴികെയുള്ള മറ്റു ഗള്‍ഫ് രാജ്യങ്ങളും പങ്കാളികളാണ്. നേരത്തെ ഖത്തര്‍ പങ്കാളികളായിരുന്നെങ്കിലും ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അവരോട് പിന്‍മാറാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇരയായത് ഈജിപ്തുകാരന്‍
കഴിഞ്ഞ 25ന് അര്‍ധരാത്രിയോടെയാണ് റിയാദിലേക്ക് മിസൈലുകള്‍ കുതിച്ചെത്തിയത്. രാജ്യത്തേക്ക് ഏഴ് മിസൈലുകള്‍ വന്നത് സൈന്യത്തെയും ഞെട്ടിച്ചു. എല്ലാ മിസൈലുകളും വെടിവച്ചിട്ടുവെന്നാണ് സൗദി സൈന്യം അറിയിച്ചത്. എന്നാല്‍ ഈജിപ്തുകാരനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന 'ചില വസ്തുക്കള്‍' ദേഹത്ത് വീണാണ് മരണം സംഭവിച്ചതെന്ന് സൗദി സൈന്യം അറിയിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടാണ് മൂന്ന് മിസൈലുകള്‍ വന്നത്. ലക്ഷ്യ സ്ഥാനത്തെത്തും മുമ്പ് തന്നെ മിസൈലുകള്‍ സൈന്യം തകര്‍ക്കുകയായിരുന്നു.
മറ്റു പ്രധാന മേഖലകളിലും മിസൈല്‍
തലസ്ഥാനത്ത് മാത്രമല്ല അന്ന് മിസൈല്‍ ആക്രമണമുണ്ടായത്. സൗദിയുടെ തെക്കന്‍ നഗരങ്ങളായ നജ്‌റാന്‍, ജിസാന്‍, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലേക്കും ഹൂഥികളുടെ മിസൈലുകള്‍ എത്തി. റിയാദില്‍ ഒരു മിസൈല്‍ റസിഡന്‍ഷ്യന്‍ ഭാഗത്തേക്കാണ് വന്നത്. അല്‍ മല്‍ഖയില്‍ ചില വീടുകളുടെ ചില്ലുകള്‍ തകര്‍ന്നു. കിങ് ഖാലിദ് വിമാനത്താവളം ലക്ഷ്യമിട്ടാണ് റിയാദിലേക്ക് മിസൈലുകള്‍ അയച്ചതെന്ന് ഹൂഥികളുടെ സബ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബുര്‍ക്കാന്‍ എച്ച് 2 മിസൈലുകലാണ് ഉപയോഗിച്ചത്. അബഹ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് മറ്റു മിസൈലുകളും ഉപയോഗിച്ചെന്ന് ഹൂഥി നേതാക്കളെ ഉദ്ധരിച്ച് സബ റിപ്പോര്‍ട്ട് ചെയ്യുന്നു.
പതിനായിരങ്ങള്‍ കൊല്ലപ്പെട്ട നാട്
ഇറാന്‍ പിന്തുണയുള്ള യമനിലെ ഷിയാ സംഘമാണ് ഹൂഥികള്‍. ഇവരെ ഉപയോഗിച്ച് ഇറാന്‍ സൗദിക്കെതിരെ യുദ്ധം ചെയ്യുകയാണെന്ന് സൗദി ഭരണകൂടം ആരോപിക്കുന്നു. 2015 മാര്‍ച്ചിലാണ് സൗദി സൈന്യം യമനില്‍ ആക്രമണം നടത്താന്‍ തുടങ്ങിയത്. ഇപ്പോള്‍ മൂന്ന് വര്‍ഷം പിന്നിടുന്നു. മൂന്നാം വാര്‍ഷികത്തിലാണ് സൗദിയെ ഞെട്ടിച്ച് ഹൂഥികളുടെ ആക്രമണമുണ്ടാകുന്നത്. യമനില്‍ ഇതുവരെ 10000ത്തിലധികം സാധാരണക്കാര്‍ അറബ് സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. യമനിലെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ പിന്തുണച്ചാണ് സൗദി സൈന്യം യമനില്‍ ഇടപെട്ടത്.
ഇന്ത്യയെ പൂട്ടാന്‍ സൗദി; മോദിയുടെ തന്ത്രങ്ങള്‍ പൊളിയും? തിരഞ്ഞെടുപ്പും സൗദിയും തമ്മിലുള്ള ബന്ധം!!