മഹാരാഷ്ട്രയിൽ നിന്ന് കണ്ണൂരിൽ ട്രെയിൻ മാർഗം വന്നിറങ്ങിയത് 152 പേർ
കണ്ണൂര്‍: കോൺഗ്രസ് പ്രദേശ് കമ്മിറ്റിയുടെ ഇടപെടലിന്റെ ഭാഗമായി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് ആയിരത്തിലേറെയാളുകളുമായി എത്തിയ ട്രെയിൻ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങി പോയവരുടെ കുടുംബങ്ങൾക്ക് ആശ്വാസമായി. വെള്ളവും വെളിച്ചവും കൃത്യമായി ഭക്ഷണവുമില്ലാതെ ഫ്ളാറ്റിലും അപാർട്ട്മെന്റിലും തൊഴിലിടങ്ങളിലും കുടുങ്ങിയവരെയാണ് കെപിസിസിയുടെ അഭ്യർത്ഥന പ്രകാരം മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇടപെട്ടാണ് പ്രത്യേക ട്രെയിൻ ഒരുക്കിയത്.
എന്നാൽ ഈക്കാര്യം ജില്ലാ ഭരണകൂടത്തിൽ മണിക്കൂറുകളോളം ആശയകുഴപ്പവും ആശങ്കയും പടർത്തി. ശനിയാഴ്ച്ച രാവിലെയാണ് ജില്ലാ ഭരണകൂടം കണ്ണൂരിൽ ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പുണ്ടെന്ന് അറിയുന്നത്. ഇതോടെ യുദ്ധകാലാടി സ്ഥാനത്തിലായി ഒരുക്കങ്ങൾ.

ആദ്യം 400 പേർ ഇറങ്ങുമെന്നായിരുന്നു വിവരം പിന്നീടത് കുറഞ്ഞു. ഒടുവിൽ മുംബൈയില്‍ നിന്നും വൈകുന്നേരമെത്തിയ ട്രെയിനില്‍ നിന്നും കണ്ണൂരിലിറങ്ങിയത് 152 പേർ മാത്രമാണ്. ഇവരില്‍ 56 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. കാസര്‍കോട്- 72, കോഴിക്കോട്- 17, വയനാട്- 5, മലപ്പുറം- 1, തമിഴ്നാട് -1 എന്നിങ്ങനെയാണ് കണ്ണൂരിലിറങ്ങിയ മറ്റ് യാത്രക്കാരുടെ കണക്കുകള്‍.
കണ്ണൂര്‍ ജില്ലക്കാരെ വീടുകളിലും കൊവിഡ് കെയര്‍ സെന്ററിലേക്കും അയച്ചു. മറ്റുള്ളവരെ പ്രത്യേകം തയ്യാറാക്കിയ കെഎസ്ആര്‍ടിസി ബസ്സുകളിലാണ് മറ്റു ജില്ലകളിലേക്ക് അയച്ചത്. രോഗ ലക്ഷണം പ്രകടമാക്കിയ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ലോകമാന്യ തിലകില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന ട്രെയിനിന് കണ്ണൂരില്‍ സ്റ്റോപ്പുണ്ടാകുമെന്ന് അടിയന്തര അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അതിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം തിരക്കിട്ട് ഒരുക്കുകയായിരുന്നു.
ജില്ലാ കലക്ടര്‍ ടി.വി സുഭാഷ്, എസ്പി യതീഷ് ചന്ദ്ര, സബ് കലക്ടര്‍മാരായ ആസിഫ് കെ. യൂസഫ്, എസ്ഇ ലാക്യ, അസി. കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, ഡിഎംഒ ഡോ. നാരായണ നായ്ക്, ഡിപിഎം ഡോ. കെ വി ലതീഷ്, കണ്ണൂർ തഹസില്‍ദാര്‍ വി എം സജീവൻ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കണ്ണൂരില്‍ ഇറങ്ങിയ യാത്രക്കാരെ ആറ് മെഡിക്കല്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ ഝാര്‍ഖണ്ഡില്‍ നിന്നുള്ള 1464 അതിഥി തൊഴിലാളികള്‍ കൂടി ശ്രമിക്ക് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വ്യാഴാഴ്ച്ച രാത്രി 8.08-ന് പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ് ഇവര്‍ മടങ്ങിയത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 49 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.
ബസ്സുകളില്‍ കയറുന്നതിന് മുമ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ഇവര്‍ക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതര്‍ നല്‍കിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നേരത്തേ അതിഥി തൊഴിലാളികള്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് മടങ്ങിയിരുന്നു. ഇതോടെ ജില്ലയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 6792 ആയി ഉയർന്നിട്ടുണ്ട്.












Click it and Unblock the Notifications