കള്ള തോക്ക് ഉപയോഗിച്ച് അയൽവാസിയെ വെടിവെച്ചുകൊന്ന കേസിലെ പ്രതി ഒളിവിൽ
ചെറുപുഴ: മദ്യപിച്ചു ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ അയല്‍വാസിയെ കള്ളതോക്ക് ഉപയോഗിച്ച് വെടിവച്ച് കൊന്ന സംഭവത്തിലെ പ്രതി ഒളിവിൽ. കേസിലെ പ്രതി കൃത്യം നടത്തിയതിനെ തുടർന്ന് സമീപത്തെ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.പൊലിസ് വനപാലകരുടെ സഹായത്തോടെ ഇയാൾക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. എന്നാൽ കണ്ടെത്താനായില്ല പ്രതി കർണാടക വനത്തിലുണ്ടെന്നാണ് സൂചന. പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും ചെറുപുഴ പോലീസ് അറിയിച്ചു.
പുളിങ്ങോം കാനംവയല്‍ ചേനാട്ട് കൊല്ലി കൊങ്ങോലിയില്‍ ബേബി എന്ന സെബാസ്റ്റ്യനെ(62)യാണ് അയല്‍വാസിയായ വാടതുരുന്നേല്‍ ടോമി(41) തോക്കുമായി എത്തി വെടിവച്ച് കൊലപ്പെടുത്തിയത്. ചെറുപുഴ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പുളിങ്ങോത്ത് വ്യാഴാഴ്ച്ച രാവിലെ 8.45ഓടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മദ്യപിച്ച് വീട്ടില്‍ ബഹളം വെക്കുന്നത് ചോദ്യം ചെയ്ത വൈരാഗ്യത്തിനാണ് വീട്ടില്‍ സൂക്ഷിച്ച നാടന്‍ തോക്കെടുത്ത് ഇയാള്‍ സെബാസ്റ്റ്യനെ വെടിവെച്ചതെന്ന് പോലിസ് അറിയിച്ചു.

നെഞ്ചിന് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യനെ ഉടന്‍ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവശേഷം ഒളിവില്‍ പോയ ടോമിയെ കുറിച്ച് പോലിസ് അന്വേഷണം നടത്തുകയാണ്. പയ്യന്നൂര്‍ ഡിവൈ.എസ് പി.എം സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചെറുപുഴ ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണികൃഷ്ണന്‍ എസ്.ഐ വിജയകുമാര്‍ എന്നിവരടങ്ങിയ പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി ഉപയോഗിച്ച തോക്കിനു വേണ്ടിയും അന്വേഷണം തുടങ്ങി.
മോളിയാണ് മരിച്ച സെബാസ്റ്റ്യന്റെ ഭാര്യ. മക്കള്‍: ബിവിന്‍, സൗമ്യ. മരുമകന്‍: ജോജന്‍. മൃതദേഹം പരിയാരത്തെ കണ്ണുർ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.മരിച്ച സെബാസ്റ്റ്യനുമായി ടോമി നേരത്തെ മുതൽ വൈരാഗ്യത്തിലായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്.ഇവർ തമ്മിൽ പലപ്പോഴും പരസ്യമായി ഏറ്റുമുട്ടിയിട്ടുണ്ട്.സെബാസ്റ്റ്യന് വീട്ടുപരിസരത്തുനിന്നാണ് വെടിയേൽകുന്നത്. ഉടൻ അയൽവാസികളും നാട്ടുകാരും ചേർന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു












Click it and Unblock the Notifications