കണ്ണുർ നഗരത്തിലെ മൈതാനം സൈന്യം കമ്പിവേലി കെട്ടിയടച്ചു: വിവാദം കൊഴുക്കുന്നു
കണ്ണൂര്‍: കണ്ണൂർ നഗരത്തിൽ വീണ്ടും സൈനിക ഇടപെടൽ വിവാദമാകുന്നു ജില്ലാ ആശുപത്രി പരിസരം, പയ്യാമ്പലം ബീച്ച് എന്നിവടങ്ങളിൽ പ്രതിരോധ മന്ത്രാലയത്തിൻ്റെ കൈവശമുള്ള സ്ഥലങ്ങൾ അതിർത്തി തിരിച്ച് വേലി കെട്ടിയതിനു പുറമേയാണ് വീണ്ടും മാസങ്ങൾക്കു ശേഷം സൈനിക ഇടപെടൽ നടന്നത്.
വര്‍ഷങ്ങളോളമായി കണ്ണൂരിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ ഇടംനേടിയ കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് മുന്‍വശത്തുള്ള മൈതാനത്ത് പ്രവേശിക്കരുതെന്നു കാണിച്ച് ബോർഡ് വെച്ച് സൈന്യം കമ്പിവേലി കെട്ടി തരം തിരിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച രാവിലെ പത്തോടെയാണ് തോക്ക് ധാരികളായ സൈനികർ ഉള്‍പ്പെടെ ഗ്രൗണ്ടിലെത്തി വേലി കെട്ടാന്‍ ആരംഭിച്ചത്. ഇവിടെ നിന്ന് ഫോട്ടോ എടുക്കരുതെന്ന ബോര്‍ഡും സ്ഥാപിച്ചു കഴിഞ്ഞു.

വേലി കെട്ടുന്നതിനെതിരേ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പ്രദേശവാസികളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. നിലവില്‍ പട്ടാളത്തിന്റെ സ്ഥലമാണ് സെന്റ് മൈക്കിള്‍സ് സ്‌കൂളിന് മുന്നിലുള്ള മൈതാനം. എന്നാല്‍, ഇവിടം സൈന്യം ഏറ്റെടുത്തുകഴിഞ്ഞാല്‍ സ്‌കൂളിലേക്കുള്ള വഴി തടസപ്പെടുമെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സ്‌കൂളിലേക്ക് മറ്റൊരു വഴി നിർമിക്കണമെന്നാണ് സൈന്യത്തിന്റെ നിര്‍ദേശം. എന്നാൽ എതിർപ്പിനെ തുടർന്ന് വേലി കെട്ടല്‍ തത്ക്കാലം നിര്‍ത്തിവച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി ഇത് സൈന്യത്തിന്റെ ഭൂമി തന്നെയാണെങ്കിലും ഇവിടെ മുഴുവന്‍ സാംസ്‌കാരിക പരിപാടിയും രാഷ്ട്രീയ പാര്‍ട്ടികളുടെ തുടക്കവും ഇവിടെ നിന്നായിരുന്നു. ഗ്രൗണ്ട് ദുരുപയോഗം ചെയ്യുന്നുണ്ടെന്നു കാണിച്ചാണ് സൈന്യം രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ അത്തരത്തില്‍ ആരും ഗ്രൗണ്ടിനെ ദുരുപയോഗം ചെയ്തിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നത്. കുട്ടികള്‍ക്ക് കളിക്കാന്‍ സ്‌കൂളിനുള്ളില്‍ തന്നെ വിശാലമായ ഗ്രൗണ്ടുണ്ട്. നേരത്തെ ബി ഫോര്‍ കാറ്റഗറി ലാന്റായിട്ടാണ് മൈതാനത്തെ മാര്‍ക്ക് ചെയ്തിരുന്നത്. നിര്‍മാണം ഇല്ലാതെ നിലനിര്‍ത്തുന്ന പട്ടാളത്തിന്റെ ഭൂമിയേയാണ് ബി ഫോര്‍ കാറ്റഗറി ലാന്റായി കണക്കാക്കുന്നത്.
പക്ഷേ പിന്നീട് ഇത് ഇവിടുത്തെ കന്റോണ്‍മെന്റ് ബോര്‍ഡിന്റെ പോലും അനുവാദമില്ലാതെ എ വണ്‍ ലാന്റാക്കി മാറ്റിയെന്നാണ് ആരോപണം. എ വണ്‍ ലാന്റാകുമ്പോള്‍ നിര്‍മാണം അനുവദനീയമാണെന്നിരിക്കേ ഇവിടെ നടക്കുന്ന എല്ലാം തടസപ്പെടുത്തുന്ന രീതിയില്‍ നിര്‍മാണം വരും. കന്റോണ്‍മെന്റ് ബോര്‍ഡിനെ പോലും മറികടന്നാണ് കേന്ദ്രത്തില്‍ നിന്നും നേരിട്ടുള്ള ഉത്തരവെന്നു പറഞ്ഞ് ഇതു നടപ്പാക്കുന്നത്.
ഗ്രൗണ്ടിനെ പൂര്‍ണമായും ഇല്ലാതാക്കി കെട്ടിട നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇവിടെ ലക്ഷ്യമിടുന്നത്. വി. വിവരമറിഞ്ഞ് വി.ശിവദാസന്‍ എം.പി, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ മോഹനന്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി പട്ടാള അധികൃതരുമായി ചര്‍ച്ച നടത്തി. നേരത്തെ ജില്ലാ ആശുപത്രി പരിസരത്ത് സൈന്യം പൊതുവഴി വേലി കെട്ടിയടച്ചത് വൻ വിവാദമായിരുന്നു.
ഇതിനു ശേഷം പയ്യാമ്പലം പാർക്കും ബീച്ചിൻ്റെ ഒരു ഭാഗവും നിരോധിത മേഖലയാക്കി.പാർക്കിൻ്റെ ഒരു ഭാഗത്തെ ശിൽപ്പ നിർമ്മിതികളും കളിയു പകരണങ്ങളും എടുത്തു മാറ്റിയിരുത്തു ഇതിൽ നഗരവാസികളിലും കോർപറേഷൻ അധികൃതരിലും പ്രതിഷേധം നിലനിൽക്കവെയാണ് വീണ്ടും സൈനിക നടപടിയുണ്ടായത്. എന്നാൽ മൈതാനം പിടിച്ചെടുക്കുന്നതിൽ നിന്നും പിൻമാറില്ലെന്നാണ് സൈനിക മേധാവി നൽകുന്ന സൂചന. ഇതിനെ തുടർന്ന് ന്യൂഡൽഹിയിലുള്ള പ്രതിരോധ മന്ത്രാലയത്തിന് പരാതി നൽകുമെന്ന് ഡോ.വി.ശിവദാസൻ എം.പി അറിയിച്ചു.












Click it and Unblock the Notifications